റിയയുമായുള്ള ബന്ധം സുശാന്തിന്റെ ജീവന്‍ അപകടത്തിലാക്കുമെന്ന് മരിക്കുന്നതിന് മൂന്ന് മാസം മുന്‍പ് മുംബൈ പൊലീസിനെ അറിയിച്ചിരുന്നു; വെളിപ്പെടുത്തലുമായി കുടുംബം
Sushant Singh Rajput
റിയയുമായുള്ള ബന്ധം സുശാന്തിന്റെ ജീവന്‍ അപകടത്തിലാക്കുമെന്ന് മരിക്കുന്നതിന് മൂന്ന് മാസം മുന്‍പ് മുംബൈ പൊലീസിനെ അറിയിച്ചിരുന്നു; വെളിപ്പെടുത്തലുമായി കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th July 2020, 4:40 pm

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ നടി റിയ ചക്രവര്‍ത്തിയ്‌ക്കെതിരെ കൂടുതല്‍ ആരോപണവുമായി കുടുംബം. റിയയുമായുള്ള ബന്ധത്തില്‍ സുശാന്തിന്റെ ജീവന്‍ അപകടത്തിലാണെന്ന് നേരത്തെ തന്നെ മുംബൈ പൊലീസിനെ അറിയിച്ചിരുന്നെന്നും ഇത് സംബന്ധിച്ച പരാതി നല്‍കിയിരുന്നെന്നും സുശാന്തിന്റെ കുടുംബത്തിന്റെ അഭിഭാഷകനായ വികാസ് സിംഗ് ഇന്ത്യാ ടുഡേയോട് പറഞ്ഞു.

‘ബാന്ദ്ര പൊലീസിന് ഞങ്ങള്‍ ഫെബ്രുവരി 25 ന് പരാതി നല്‍കിയിരുന്നു. സുശാന്തിന്റെ കൂട്ടുകെട്ട് നല്ലതല്ലെന്നും അദ്ദേഹത്തെ സംരക്ഷിക്കണമെന്നും പരാതിയില്‍ സൂചിപ്പിച്ചിരുന്നു. ആ സമയമെല്ലാം സുശാന്ത് റിയയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലായിരുന്നു’, വികാസ് സിംഗ് പറഞ്ഞു.

റിയയ്ക്ക് സുശാന്തിന്റെ മരണത്തില്‍ നിര്‍ണായക പങ്കുണ്ടെന്നും അവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും വികാസ് ആവശ്യപ്പെട്ടു. സുശാന്തിനെ കുടുംബത്തില്‍ നിന്ന് അകറ്റാനാണ് റിയ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അച്ഛനോടും മറ്റ് കുടുംബാംഗങ്ങളോടും സംസാരിക്കുന്നതില്‍ നിന്ന് സുശാന്തിനെ വിലക്കിയിരുന്നത് റിയയാണെന്നും വികാസ് പറഞ്ഞു.

മുംബൈ പൊലീസിന്റെ നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും യഥാര്‍ത്ഥ പ്രതികള്‍ക്ക് പിന്നാലെയല്ല അവരെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സുശാന്തിന്റെ മരണത്തില്‍ നടി റിയ ചക്രവര്‍ത്തിക്കെതിരെ കേസ് എടുത്തിരുന്നു. സുശാന്തിന്റെ പിതാവ് കെ.കെ സിംഗ് നല്‍കിയ പരാതിയില്‍ ബീഹാര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രണയത്തിന്റെ പേരില്‍ സുഷാന്തില്‍ നിന്ന് റിയ പണം കവര്‍ന്നതായും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതായുമാണ് പരാതിയില്‍ പറയുന്നത്. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ഐ.പി.സി 406, 420, 341,323,342 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

നിലവില്‍ കേസ് അന്വേഷിക്കുന്ന മുംബൈ പോലീസ് ഉദ്യോഗസ്ഥര്‍, ആദിത്യ ചോപ്ര, സഞ്ജയ് ലീല ബന്‍സാലി, ശേഖര്‍ കപൂര്‍, മുകേഷ് ഛബ്ര എന്നിവരുള്‍പ്പെടെ 38 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട് റിയ ചക്രവര്‍ത്തിയെ 9 മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു.

ജൂണ്‍ 14 നാണ് മുംബൈ ബാന്ദ്രയിലെ ഫ്ളാറ്റില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സുശാന്ത് വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ലോക്ക് ഡൗണ്‍ ആയതിനാല്‍ ഫ്‌ളാറ്റില്‍ ഒറ്റക്കായിരുന്നു താമസം.

ബോളിവുഡിലെ കുടുംബവാഴ്ചയും സ്വജനപക്ഷപാതവും കാരണം സുശാന്തിന് അവസരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു എന്നും ഇത് സുശാന്തിനെ ബാധിച്ചിരുന്നെന്നും നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ