| Saturday, 3rd August 2024, 5:10 pm

4D അശ്വിന്‍; 'ഈ വയസാം കാലത്തും എന്നാ ഒരു പവറാ...' കമന്റേറ്റര്‍മാര്‍ മാത്രമല്ല, പന്തെറിഞ്ഞവന്‍ പോലും അന്തം വിട്ട മാജിക്

സ്പോര്‍ട്സ് ഡെസ്‌ക്

തമിഴ്നാട് പ്രീമിയര്‍ ലീഗ് 2024ന്റെ ഫൈനലില്‍ പ്രവേശിച്ച് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. കഴിഞ്ഞ ദിവസം ചെപ്പോക്കില്‍ നടന്ന രണ്ടാം ക്വാളിഫറില്‍ ഐഡ്രീം തിരുപ്പൂര്‍ തമിഴന്‍സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് ഫൈനലിന് ടിക്കറ്റെടുത്തത്.

തിരുപ്പൂര്‍ ഉയര്‍ത്തിയ 109റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ ആര്‍. അശ്വിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ ഡിണ്ടിഗല്‍ അനായാസം മറികടക്കുകയായിരുന്നു. 55 പന്ത് ബാക്കി നില്‍ക്കവെയാണ് അശ്വിന്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

ഫൈനലുറപ്പിക്കാനുള്ള നിര്‍ണായക മത്സരത്തിലെ അശ്വിന്റെ അവിശ്വസനീയ പ്രകടനമാണ് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. പന്തെറിഞ്ഞ് വിക്കറ്റും ബാറ്റെടുത്ത് വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയും നേടിയ അശ്വിന്‍ ഫീല്‍ഡിങ്ങിലും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ട് ക്യാച്ചാണ് താരം മത്സരത്തില്‍ കൈപ്പിടിയിലൊതുക്കിയത്.

മത്സരത്തില്‍ തിരുപ്പൂര്‍ ഓപ്പണര്‍ അമിത് സാത്വിക്കിനെ പുറത്താക്കാന്‍ അശ്വിനെടുത്ത ക്യാച്ചാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

സന്ദീപ് വാര്യര്‍ എറിഞ്ഞ ആറാം ഓവറിലെ രണ്ടാം പന്തിലാണ് സാത്വിക് പുറത്താകുന്നത്. സാത്വിക്കിന്റെ ലെഗ് സ്റ്റംപ് ലക്ഷ്യമിട്ട് ഒരു ഫുള്ളര്‍ ലെങ്ത് ഡെലിവെറിയാണ് വാര്യര്‍ തൊടുത്തുവിട്ടത്. ടൈമിങ് പിഴച്ചെങ്കിലും ആ ഷോട്ട് കളിക്കാനുള്ള സാത്വിക്കിന്റെ തീരുമാനം തിരുപ്പൂരിന് തിരിച്ചടിയായി.

മിഡ് ഓണിലൂടെ ബൗണ്ടറി കടത്താനായിരുന്നു താരത്തിന്റെ ശ്രമം. എന്നാല്‍ പറന്നിറങ്ങിയ പന്ത് നിലത്ത് കുത്തും മുമ്പ് തന്നെ അശ്വിന്‍ അവിശ്വസനീയമാം വിധം ആ ക്യാച്ച് കൈപ്പിടിയിലൊതുക്കുകയായിരുന്നു.

ആ ക്യാച്ച് കമന്റേറ്റര്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരുന്നു. എന്നാല്‍ കമന്റേറ്റര്‍മാരെക്കാള്‍ പന്തെറിഞ്ഞ സന്ദീപ് വാര്യര്‍ തന്നെയായിരുന്നു ആ ക്യാച്ച് കണ്ട് ഞെട്ടിയത്.

ആ ക്യാച്ചിന്റെ വീഡിയോ വൈറലാവുകയാണ്.

ഈ ക്യാച്ചിന് പിന്നാലെ അഭിനന്ദനങ്ങളും എത്തുകയാണ്. ‘ബാറ്റിങ്ങിനും ബൗളിങ്ങിനും ക്യാപ്റ്റന്‍സിക്കും പുറമെ അശ്വിന്‍ ഫീല്‍ഡിങ്ങിലും തിളങ്ങുന്നു’, ‘ഈ പ്രായത്തിലും എന്തൊരു പ്രകടനമാണ്’ എന്നെല്ലാമാണ് ആരാധകര്‍ പറയുന്നത്.

അതേസമയം, മത്സരത്തില്‍ ടോസ് നേടിയ അശ്വിന്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തൊട്ടതെല്ലാം പിഴച്ച തിരുപ്പൂരിന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താനോ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനോ സാധിച്ചില്ല. ഒറ്റ വിക്കറ്റും നഷ്ടപ്പെടാതെ 24 റണ്‍സ് എന്ന നിലയില്‍ നിന്നും 38ന് അഞ്ച് എന്ന നിലയിലേക്കുള്ള തിരുപ്പൂരിന്റെ പതനം അതിവേഗത്തിലായിരുന്നു.

എന്നാല്‍ ആറാം വിക്കറ്റില്‍ എസ്. ഗണേഷും ഇംപാക്ട് പ്ലെയറായി എത്തിയ മാന്‍ ബാഫ്നയും ചേര്‍ന്ന് ഒരു തിരിച്ചടിക്ക് ശ്രമിച്ചു. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന സ്വന്തമാക്കിയ 45 റണ്‍സിന്റെ കൂട്ടുകെട്ടാണ് തിരുപ്പൂരിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

ടീം സ്‌കോര്‍ 40ല്‍ നില്‍ക്കവെ ബാഫ്നയെ പുറത്താക്കി വിഗ്‌നേഷ് പുത്തൂരാണ് കൂട്ടുകെട്ട് പൊളിച്ചത്. അധികം വൈകാതെ 16 പന്തില്‍ 17 റണ്‍സ് നേടിയ ഗണേഷിന്റെ വിക്കറ്റും ടീമിന് നഷ്ടമായി.

ഒടുവില്‍ 19.4 ഓവറില്‍ തിരുപ്പൂര്‍ തമിഴന്‍സ് 108ന് പുറത്തായി.

ഡിണ്ടിഗലിനായി വിഗ്‌നേഷ് പുത്തൂര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിയും സുഭോത് ഭാട്ടിയും രണ്ട് വിക്കറ്റ് വീതവും നേടി. സന്ദീപ് വാര്യരും അശ്വിനുമാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

എലിമിനേറ്ററില്‍ ബാറ്റിങ് ഓര്‍ഡറില്‍ സ്വയം പ്രൊമോട്ട് ചെയ്ത് വണ്‍ ഡൗണായി ഇറങ്ങിയ അശ്വിന്‍ ഇത്തവണ ഓപ്പണറായാണ് കളത്തിലെത്തിയത്. ആദ്യ വിക്കറ്റില്‍ തന്നെ രാമചന്ദ്രന്‍ വിമല്‍കുമാറിനെ ഒപ്പം കൂട്ടി വെടിക്കെട്ട് തുടങ്ങിയ അശ്വിന്‍ തിരുപ്പൂരിന് മത്സരത്തിന്റെ ഒരു വേള പോലും മുന്‍തൂക്കം നല്‍കാതെ ആക്രമിച്ചുകൊണ്ടേയിരുന്നു.

ടീം സ്‌കോര്‍ 81ല്‍ നില്‍ക്കവെ 27 പന്തില്‍ 28 റണ്‍സ് നേടിയ വിമല്‍ കുമാര്‍ പുറത്തായി. പി. ഭുവനേശ്വരനാണ് വിക്കറ്റ് നേടിയത്.

മൂന്നാം നമ്പറില്‍ ബാബ ഇന്ദ്രജിത്താണ് കളത്തിലെത്തിയത്. ഒരുവശത്ത് അശ്വിന്‍ സ്റ്റോം ആഞ്ഞടിക്കുമ്പോള്‍ മറുവശത്ത് കാഴ്ചക്കാരന്റെ റോള്‍ മാത്രമായിരുന്നു ഇന്ദ്രജിത്തിനുണ്ടായിരുന്നത്.

ഒടുവില്‍ 11ാം ഓവറില്‍ പി. ഭുവനേശ്വരനെ ഒന്നിന് പിന്നാലെ ഒന്നായി സിക്സറിന് പറത്തി അശ്വിന്‍ ഡ്രാഗണ്‍സിനെ ഫൈനലിലെത്തിച്ചു.

30 പന്തില്‍ പുറത്താകാതെ 69 റണ്‍സാണ് അശ്വിന്‍ അടിച്ചുകൂട്ടിയത്. 11 ഫോറും മൂന്ന് സിക്സറും ഉള്‍പ്പെടെ 230.00 സ്ട്രൈക്ക് റേറ്റിലാണ് അശ്വിന്റെ വെടിക്കെട്ട്. മറുവശത്ത് ഇന്ദ്രജിത്ത് എട്ട് പന്ത് നേരിട്ട് എട്ട് റണ്‍സുമായി പുറത്താകാതെ നിന്നു.

Content Highlight: TNPL 2024: R Ashwin’s unbelievable catch against Idream Thiruppur Tamizhans

We use cookies to give you the best possible experience. Learn more