| Friday, 27th December 2019, 11:18 pm

ബിപിന്‍ റാവത്തിന്റേത് തെറ്റായ പ്രസ്താവന; നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ടി.എന്‍ പ്രതാപന്‍ രാഷ്ട്രപതിക്ക് കത്തയച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദേശീയ പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ സംസാരിച്ച കരസേനാ മേധാവി ബിപിന്‍ റാവത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് എംപി ടി.എന്‍.പ്രതാപന്‍. ഇക്കാര്യം ആവശ്യപ്പെട്ട് ടി.എന്‍ പ്രതാപന്‍ രാഷ്ട്രപതിക്ക് കത്തയച്ചു.

കരസേന മേധാവിയുടെ പരാമര്‍ശത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പ്രതിഷേധം ഉയരുകയാണ്. ഇദ്ദേഹത്തിനെതിരെ നടപടി വേണമെന്ന് സി.പി.ഐ.എമ്മും ആവശ്യപ്പെട്ടിരുന്നു. റാവത്തിന്റേത് അതീവഗുരുതരമായ ചട്ടലംഘനമാണെന്നും അധികാരപരിധി മറികടന്ന സേനാമേധാവിയെ സര്‍ക്കാര്‍ ശാസിക്കണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടിരുന്നു.

‘തെറ്റായ ദിശയിലേക്കു ജനങ്ങളെ നയിക്കുന്നവരല്ല നേതാക്കള്‍. പല സര്‍വകലാശാലകളിലും കോളേജുകളിലും വിദ്യാര്‍ഥികള്‍ ആള്‍ക്കൂട്ടങ്ങളെ നയിച്ചുകൊണ്ട് അക്രമം നടത്തുന്നതാണു നമ്മള്‍ കാണുന്നത്. ഇതിനെ നേതൃത്വം എന്നു കരുതാനാവില്ല.’ എന്നായിരുന്നു ബിപിന്‍ റാവത്തിന്റെ പരാമര്‍ശം.

ബിപിന്‍ റാവത്തിന്റെ നടപടി തെറ്റാണെന്ന് മുന്‍ നാവികസേന അഡ്മിറല്‍ ജനറല്‍ എല്‍.രാംദാസും പറഞ്ഞു. സായുധ സേനയിലുള്ളവര്‍ വര്‍ഷങ്ങളായുള്ള തത്വമായ ‘രാജ്യത്തെ സേവിക്കുക, രാഷ്ട്രീയ ശക്തികളെയല്ല’ എന്നതാണ് പിന്തുടരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ബിപിന്‍ റാവത്തിന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം അധ്യക്ഷനുമായ അസദുദ്ദീന്‍ ഒവൈസിയും രംഗത്തെത്തിയിരുന്നു. നേതൃത്വം എന്നത് ഒരാളുടെ ഓഫീസിന്റെ പരിമിതികള്‍ മനസ്സിലാക്കുക എന്നതാണ്, സിവിലിയന്‍ പരമാധികാരം എന്ന ആശയത്തെ അറിയുക എന്നതാണ്, നിങ്ങള്‍ നേതൃത്വം വഹിക്കുന്ന സ്ഥാപനത്തിന്റെ സത്യസന്ധത സംരക്ഷിക്കുക എന്നതാണ് എന്നായിരുന്നു ഉവൈസിയുടെ മറുപടി.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ വിമര്‍ശിച്ച കരസേനാ മേധാവി ബിപിന്‍ റാവത്തിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ ദിഗ്വിജയ് സിങ്ങും മറുപടി നല്‍കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

താന്‍ ജനറല്‍ സാഹേബിന്റെ പ്രസ്താവനയോടു യോജിക്കുന്നു എന്നുപറഞ്ഞാണ് അദ്ദേഹം ട്വീറ്റ് തുടങ്ങുന്നത്.’അതേസമയം നേതാക്കളെന്നാല്‍ സാമുദായിക അക്രമത്തിന്റെ പേരില്‍ വംശഹത്യയില്‍ ഏര്‍പ്പെടാന്‍ അനുയായികളെ അനുവദിക്കുന്നവരുമല്ല. നിങ്ങള്‍ ഇത് അംഗീകരിക്കുന്നുവോ ജനറല്‍ സാഹേബ്?,’ എന്നായിരുന്നു സിങ് ചോദിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more