| Friday, 16th April 2021, 1:19 pm

വിഷു ദിനത്തില്‍ 15 വയസ്സ് പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തുന്നത് സംഘ്പരിവാരത്തിന് മാത്രം വശമുള്ള കാര്യം: ടി.എന്‍ പ്രതാപന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ആലപ്പുഴയില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തില്‍ സംഘപരിവാറിനെ രൂക്ഷമായി വിമര്‍ശിച്ച് ടി.എന്‍ പ്രതാപന്‍ എം.പി. വിഷു ദിനത്തില്‍ വെറും പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടിയെ ക്രൂരമായി കൊലപ്പെടുത്താമെങ്കില്‍ അത് സംഘ്പരിവാരത്തിന് മാത്രം വശമുള്ള കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

സംഘപരിവാരം രാജ്യത്തെ ഏറ്റവും അപകടം പിടിച്ച സംഘമാണ് എന്നതില്‍ തര്‍ക്കമില്ലെന്നും നരകാസുര ജന്മങ്ങളായ അവര്‍ക്ക് സ്നേഹത്തിന്റെ ഭാഷയറിയില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി.

‘അഭിമന്യു എന്ന പത്താം ക്ലാസുകാരന്റെ ചേതനയറ്റ ശരീരം കാണാനുള്ള ത്രാണിയില്ല, വിഷു ദിനത്തില്‍ വെറും പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടിയെ ക്രൂരമായി കൊലപ്പെടുത്താമെങ്കില്‍ അത് സംഘ്പരിവാരത്തിന് മാത്രം വശമുള്ള കാര്യമാണ്, എന്തുമാത്രം മലീമസമായിരിക്കണം അവരുടെ മനസ്സുകള്‍,’ പ്രതാപന്‍ എഴുതി.

കഴിഞ്ഞ ദിവസം പടയണിവട്ടം ക്ഷേത്രത്തില്‍ നടന്ന വിഷു ഉത്സവത്തിനിടെ രാത്രി പത്ത് മണിയോടെയാണ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തുന്നത്.

നേരത്തെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനിടെ തര്‍ക്കങ്ങളുണ്ടായതില്‍ അഭിമന്യുവിന്റെ സഹോദരന്‍ ഉള്‍പ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പടയണിവട്ടം ക്ഷേത്രത്തില്‍ വെച്ച് അക്രമമുണ്ടായത്.ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്ന് സി.പി.ഐ.എം ആരോപിച്ചു.

ആര്‍.എസ്.എസിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും രംഗത്തെത്തിയിരുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകനായ സഹോദരനോടുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ അഭിമന്യുവിനെ ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം മൃഗീയമായി കുത്തിക്കൊലപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ പക തീര്‍ക്കാന്‍ കുട്ടികളെപ്പോലും വേട്ടയാടാന്‍ മടിക്കാത്ത സംഘപരിവാര്‍ കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് ബാലസംഘം സംസ്ഥാന കമ്മിറ്റിയും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു.

ടി.എന്‍ പ്രതാപന്റെ കുറിപ്പ്

വിഷുദിനത്തില്‍ വെറും പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടിയെ ക്രൂരമായി കൊലപ്പെടുത്താമെങ്കില്‍ അത് സംഘ്പരിവാരത്തിന് മാത്രം വശമുള്ള കാര്യമാണ്. എന്തുമാത്രം മലീമസമായിരിക്കണം അവരുടെ മനസ്സുകള്‍; എത്രമേല്‍ ക്രൂരവും.
അഭിമന്യു എന്ന പത്താം ക്‌ളാസുകാരന്റെ ചേതനയറ്റ ശരീരം കാണാനുള്ള ത്രാണിയില്ല.

സംഘപരിവാരം രാജ്യത്തെ ഏറ്റവും അപകടം പിടിച്ച സംഘമാണ് എന്നതില്‍ തര്‍ക്കമില്ല. നരകാസുര ജന്മങ്ങളാണ് അവര്‍. അവര്‍ക്ക് സ്നേഹത്തിന്റെ ഭാഷയറിയില്ല.അഭിമന്യുവിന് ആദരാഞ്ജലികള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: TN Prathapan About Abhimanyu Death

We use cookies to give you the best possible experience. Learn more