| Thursday, 7th July 2022, 9:51 am

സംവിധായിക ലീനക്കെതിരെ വധഭീഷണി മുഴക്കിയ സംഘപരിവാര്‍ സംഘടന നേതാവ് അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തമിഴ് ഡോക്യുമെന്ററി സംവിധായികയും നടിയുമായ ലീന മണിമേഖലയ്‌ക്കെതിരെ വധഭീഷണി ഉയര്‍ത്തിയ വലതുപക്ഷ സംഘടന നേതാവിനെ അറസ്റ്റ് ചെയ്തു. ‘ശക്തി സേന ഹിന്ദു മക്കള്‍ ഇയക്കം’ എന്ന സംഘ പരിവാര്‍ സംഘടനയുടെ പ്രസിഡന്റ് സരസ്വതിയാണ് അറസ്റ്റ് ചെയ്തത്. സിനിമാ പോസ്റ്ററില്‍ കാളീദേവിയെ അപമാനിചെന്ന് ആരോപിച്ചാണ് ഇവര്‍ വധഭീഷണി മുഴക്കിയത്.

ലീനാ മണിമേഖല സംവിധാനം ചെയ്ത ‘കാളി’ എന്ന ഡോക്യൂമെന്ററിയുടെ പോസ്റ്ററാണ് വിവാദമായത്. സിഗരറ്റ് വലിക്കുന്ന ‘കാളി’യാണ് പോസ്റ്ററിലുള്ളത്. ലീനയെ അധിക്ഷേപിക്കുന്ന വീഡിയോയും ഇവര്‍ പുറത്തിറക്കിയിരുന്നു. അതേസമയം മത വികാരം വ്രണപ്പെടുത്തിയതിന് ലീനക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹിന്ദുത്വ ഗ്രൂപ്പുകള്‍ പ്രതിഷേധം നടത്തുന്നുണ്ട്.

സോഷ്യല്‍ മീഡിയയിലും ലീനയ്ക്കെതിരെ ഹിന്ദുത്വവാദികള്‍ സൈബര്‍ ആക്രമണം തുടരുകയാണ്. ടൊറന്റോയിലെ അഗാഘാന്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ച കാളിയുടെ പോസ്റ്റര്‍ നീക്കം ചെയ്യണമെന്ന് കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ‘അണ്ടര്‍ ദ് ടെന്റ്’ പദ്ധതിയുടെ ഭാഗമായാണ് ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് ചിത്രം നീക്കം ചെയ്യണമെന്ന് കാനഡയോട് ആവിശ്യപെട്ടത്.

#arrestleenamanimekala എന്ന ഹാഷ്ടാഗില്‍ ഹിന്ദുത്വ സംഘടനകളുടെ കീഴില്‍ ലീനയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ക്യാമ്പെയിനും നടക്കുന്നുണ്ട്.
അതേസമയം ചിത്രം കാണുന്നതിന് മുമ്പ് അതിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ലീനയും രംഗത്തെത്തിയിട്ടുണ്ട് ‘ഞാന്‍ ജീവിക്കുന്നത് വരെ എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല, ഞാന്‍ വിശ്വസിക്കുന്നത് ഭയമില്ലാതെ പറയുന്ന ശബ്ദത്തിലാണ്. ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അതിനുള്ള വില എന്റെ ജീവനാണെങ്കില്‍, അത് നല്‍കാം,’ മണിമേഖല ട്വീറ്റ് ചെയ്തു.

‘ഒരു സുപ്രഭാതത്തില്‍ ടൊറന്റോ നഗരത്തിലെ തെരുവുകളിലൂടെ കാളി സഞ്ചരിക്കുമ്പോഴുള്ള സംഭവവികാസങ്ങളാണ് സിനിമ. സിനിമ കണ്ടാല്‍ ലീന മണിമേഖലയെ അറസ്റ്റ് ചെയ്യൂ’ എന്നതിന് പകരം ‘ലവ് യു ലീന മണിമേഖല’ എന്ന ഹാഷ്ടാഗ് ഇടുമെന്നും അവര്‍ ഒരു ലേഖനത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Content Highlight : TN cops arrest right wing group leader for death threats to Leena Manimekalai

We use cookies to give you the best possible experience. Learn more