ടി.എം.സി 40ഉം ബി.ജെ.ഡി 33ഉം ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് നല്‍കി; ഇടതുപക്ഷം ചെയ്യേണ്ടത് ബൂര്‍ഷ്വ പാര്‍ട്ടികള്‍ ചെയ്തു: ആനി രാജ
Kerala News
ടി.എം.സി 40ഉം ബി.ജെ.ഡി 33ഉം ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് നല്‍കി; ഇടതുപക്ഷം ചെയ്യേണ്ടത് ബൂര്‍ഷ്വ പാര്‍ട്ടികള്‍ ചെയ്തു: ആനി രാജ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th June 2024, 1:20 pm

കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ സ്ത്രീകളെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ ഇടതുപക്ഷവും ഇടതുപാര്‍ട്ടികളും ചെയ്യേണ്ടിയിരുന്ന കാര്യങ്ങള്‍ ചില ബൂര്‍ഷ്വപാര്‍ട്ടികള്‍ ചെയ്തിട്ടുണ്ടെന്ന് സി.പി.ഐ നേതാവും വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥിയുമായിരുന്ന ആനി രാജ.

തൃണമൂല്‍ കോണ്‍ഗ്രസ് 40 ശതമാനം സീറ്റുകളിലും ബി.ജെ.ഡി 33 ശതമാനം സീറ്റുകളിലും സ്ത്രീകളെയാണ് മത്സരിപ്പിച്ചത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആനി രാജയുടെ പ്രതികരണം. കോഴിക്കോട് വേദി ഹാളില്‍ കഴിഞ്ഞ ദിവസം നടന്ന തുല്യപ്രാതിനിധ്യപ്രസ്ഥാനത്തിന്റെ എമിലി ഡേവിസണ്‍ രക്തസാക്ഷി ദിനാചരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

കേരളത്തില്‍ ഇത്തവണ മത്സരിച്ച സത്രീകളെ ആരെയും വിജയിപ്പിച്ചില്ല എന്നത് പത്രങ്ങളില്‍ അച്ചടിച്ചു വന്നിരിക്കുകയാണെന്നും എന്ത് കൊണ്ടാണ് കേരളം ഇക്കാര്യത്തില്‍ ഇന്നും വിമുഖത കാണിക്കുന്നതെന്നും അവര്‍ ചോദിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയില്‍ 76 വര്‍ഷങ്ങള്‍ക്ക് ശേഷം 14 ശതമാനം മാത്രമാണ് പാര്‍ലമെന്റിലെ സ്ത്രീപ്രാതിനിധ്യമെന്നും കഴിഞ്ഞ തവണത്തേക്കാള്‍ ഒരു ശതമാനം കുറവാണ് ഇത്തവണയെന്നും ആനി രാജ പറഞ്ഞു.

തീരുമാനമെടുക്കുന്ന ബോഡികളിലെന്നപോലെ തന്നെ രാഷ്ട്രീയപാര്‍ട്ടികളുടെ തലപ്പത്തും സ്ത്രീകള്‍ വരണമെന്നും അവര്‍ പറഞ്ഞു. മത്സരിക്കുന്ന സ്ത്രീകളുടെ എണ്ണം കുറയുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ തലപ്പത്ത് സ്ത്രീകള്‍ ഇല്ല എന്നത് തന്നെയാണെന്നും ആനി രാജ പറഞ്ഞു.

കാരിരുമ്പിന്റെ കാഠിന്യത്തോടെ നീങ്ങുന്ന പാട്രിയാര്‍ക്കിയെയും ഫ്യൂഡല്‍ മനോഭാവാത്തെയും ഇളക്കുക എന്നത് അത്ര എളുപ്പമല്ലെന്നും എന്നാല്‍ അത് സാധ്യമാണെന്ന് തുല്യപ്രാതിനിധ്യ പ്രസ്ഥാനം നടത്തിയ ഒപ്പുശേഖരണത്തിലൂടെ തെളിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ആനി രാജ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഡോ. മാളവിക ബിന്നി എമിലി ഡോവിസണ്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫ. കുസുമം ജോസഫ് പരിപാടിക്ക് സ്വാഗതം പറഞ്ഞു. സുല്‍ഫത്ത് അദ്ധ്യക്ഷയായിരുന്നു. ഡോ. പി. ഗീത, കെ. അജിത, വൈഗ സുബ്രഹ്മണ്യന്‍, ഡോ. കെ.എസ്. മാധവന്‍, കെ.ഇ.എന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

CONTENT HIGHLIGHTS; TMC gave 40 per cent and BJD 33 per cent seats to women; Bourgeois parties have done what the Left should have done: Annie Raja