| Sunday, 11th July 2021, 9:00 pm

എങ്ങനെ കലാപത്തീയാളിക്കാമെന്ന് ചിന്തിക്കുന്ന രാജ്യദ്രോഹികളുടെ കൈകളിലാണ് രാജ്യഭരണം; കശ്മീരില്‍ നടപ്പാക്കിയത് മറ്റുള്ളയിടത്ത് നടപ്പാക്കാനാണ് ശ്രമിക്കുന്നത്; തമിഴ്‌നാട് വിഭജന വിഷയത്തില്‍ തോമസ് ഐസക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: തമിഴ്‌നാട് രണ്ടായി വിഭജിക്കണമെന്ന തമിഴ്‌നാട് ബി.ജെ.പിയുടെ ആവശ്യത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ വിഷയത്തില്‍ പ്രതികരണവുമായി സി.പി.ഐ.എം. നേതാവ് തോമസ് ഐസക്.

സംസ്ഥാന വിഭജനം എന്ന അജണ്ടയിലൂടെ തമിഴ്‌നാട്ടില്‍ കലാപത്തിനുള്ള വെടിമരുന്നിടുകയാണ് ബി.ജെ.പിയെന്നും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കേന്ദ്രഭരണകക്ഷിയുടെ കൈയില്‍ ഭദ്രമല്ലെന്ന് നാള്‍ക്കുനാള്‍ തെളിയുകയാണെന്നും അദ്ദേഹം പറഞ്ഞു.

സമാധാനവും  സ്വെെരജീവിതവും  നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍പ്പോലും എങ്ങനെ കലാപത്തീയാളിക്കാമെന്ന് ചിന്തിക്കുന്ന രാജ്യദ്രോഹികളുടെ കൈകളിലാണ് ദൗര്‍ഭാഗ്യവശാല്‍ രാജ്യഭരണം. ഇത് രാജ്യത്തിനാകെയുള്ള മുന്നറിയിപ്പാണ്.

തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാനുള്ള ബി.ജെ.പിയുടെ ഒരു ശ്രമവും നാളിതുവരെ വിജയിച്ചിട്ടില്ല. എ.ഐ.ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയിട്ടുപോലും സംസ്ഥാനത്ത് കേവലം രണ്ടു ശതമാനം മാത്രമാണ് ബി.ജെ.പിയുടെ ശക്തിയെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിലും തെളിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

കൊങ്കനാടിന് അനുകൂലവും പ്രതികൂലവുമായി തമിഴ്ജനത ചേരി തിരിയുന്നതില്‍ നിന്ന് രാഷ്ട്രീയനേട്ടം കൊയ്യാനാണ് പുതിയ ശ്രമം.
ജനങ്ങള്‍ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കേണ്ട നീക്കമാണിത്. ഇടതുപാര്‍ട്ടികളും ഡി.എം.കെയും ഈ നീക്കത്തെ പരസ്യമായി തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിഭജനരാഷ്ട്രീയത്തിലൂടെ ജനപിന്തുണ ആര്‍ജിക്കാനുള്ള ബി.ജെ.പിയുടെ കുറുക്കുവഴി രാജ്യത്തെ അസ്ഥിരപ്പെടുത്തുകയെ ഉള്ളു. ഭാഷാ സംസ്ഥാനങ്ങളെ വിഭജിച്ച് ച്ഛിന്നഭിന്നമാക്കല്‍ ദേശീയപ്രശ്‌നത്തോടുള്ള ഭരണഘടനാ സമീപനത്തെ അട്ടിമറിക്കുന്നതാണ്. ഇന്ത്യയെ സംസ്ഥാനങ്ങളുടെ യൂണിയനായിട്ടാണ് ഭരണഘടന നിര്‍വ്വചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നിപ്പോള്‍ തങ്ങളുടെ തന്നിഷ്ടപ്രകാരം ഏതു സംസ്ഥാനത്തെയും വെട്ടിമുറിക്കുന്നതിനും സംസ്ഥാന പദവിതന്നെ കളഞ്ഞ് കേന്ദ്രഭരണ പ്രദേശമാക്കുന്നതിനും തങ്ങള്‍ക്ക് അധികാരമുണ്ടെന്ന ഹുങ്കാണ് ബി.ജെ.പി. കേന്ദ്രസര്‍ക്കാരിനുള്ളത്. കശ്മീരില്‍ ഇത് നടപ്പാക്കി. ഇത് ഇനി മറ്റു പ്രദേശങ്ങളിലും ആവര്‍ത്തിക്കാനാണ് ഉദ്ദേശമെന്നു തോന്നുന്നു.

തികച്ചും ദുരുപദിഷ്ഠിതവും രാഷ്ട്രീയലക്ഷ്യംവച്ചുകൊണ്ടുമുള്ള നീക്കമാണ് തമിഴ്‌നാട്ടില്‍ ബി.ജെ.പി. സ്വീകരിച്ചിട്ടുള്ളത്. ബംഗാള്‍ വിഭജനത്തില്‍ ബ്രട്ടീഷുകാര്‍ നേരിടേണ്ടി വന്നതിനേക്കാള്‍ വലിയ പ്രതിഷേധമായിരിക്കും തമിഴ്‌നാട്ടില്‍ ഉണ്ടാവുക. കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യരുതെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട് ബി.ജെ.പി. അധ്യക്ഷനായിരുന്ന എല്‍. മുരുകന്‍ കേന്ദ്രസഹമന്ത്രിയായതോടെയാണ് കോങ്കുമേഖല വിഭജിക്കുമെന്ന അഭ്യൂഹം ഉയര്‍ന്നത്. കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നീലഗിരി എന്നിവ ഉള്‍പ്പെടുന്നതാണ് കൊങ്കുമേഖല.

നേരത്തെ ഇക്കാര്യം മുന്നോട്ട് വെച്ച് ബി.ജെ.പി. അനുകൂല ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്ന് കൊങ്കുനാട് എന്നാവശ്യം ട്രെന്റിംഗ് ആക്കിയിരുന്നു.

അധികാരത്തിലേറിയ ഡി.എം.കെ. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് ബി.ജെ.പിയുടെ നീക്കം. ഇതിനിടെ കോയമ്പത്തൂര്‍ ആസ്ഥാനമായി പുതിയ സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യം ഉന്നയിച്ച് ബി.ജെ.പി. തമിഴ്നാട് ഉപാധ്യക്ഷന്‍ കാരൂര്‍ നാഗരാജന്‍ രംഗത്ത് എത്തിയിരുന്നു. കോയമ്പത്തൂരും ചെന്നൈയും ആസ്ഥാനമായി രണ്ട് സംസ്ഥാനങ്ങള്‍ രൂപീകരിക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.

കൊങ്കുനാട് എന്ന പേരിലാണ് പുതിയ സംസ്ഥാനം രൂപീകരിക്കേണ്ടതെന്നാണ് ഉയര്‍ത്തുന്ന ആവശ്യം. തമിഴ്നാടിനെ വിഭജിക്കേണ്ടത് ആവശ്യമാണെന്ന് കാരൂര്‍ നാഗജരാജന്‍ പറഞ്ഞു.

അതേസമയം ബി.ജെ.പി. നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് തമിഴ്നാട്ടില്‍ ഉയരുന്നത്. കൊങ്കുനാട് എന്ന പേരില്‍ തമിഴ്നാട് വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കാന്‍ നീക്കം നടക്കുന്നതായാണ് തമിഴ്നാട്ടിലെ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഭവത്തില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് ഡി.എം.ഡി.കെ. ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് ഈറോഡിലെ മുതിര്‍ന്ന അണ്ണാ ഡി.എം.കെ. നേതാവും മുന്‍ മന്ത്രിയുമായിരുന്ന തോപ്പ് വെങ്കടാചലം ഡി.എം.കെയില്‍ ചേര്‍ന്നിരുന്നു.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

സംസ്ഥാന വിഭജനം എന്ന അജണ്ടയിലൂടെ തമിഴ്‌നാട്ടില്‍ കലാപത്തിനുള്ള വെടിമരുന്നിടുകയാണ് ബി.ജെ.പി രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കേന്ദ്രഭരണകക്ഷിയുടെ കൈയില്‍ ഭദ്രമല്ലെന്ന് നാള്‍ക്കുനാള്‍ തെളിയുകയാണ്.

സമാധാനവും സൈ്വരജീവിതവും നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍പ്പോലും എങ്ങനെ കലാപത്തീയാളിക്കാമെന്ന് ചിന്തിക്കുന്ന രാജ്യദ്രോഹികളുടെ കൈകളിലാണ് ദൗര്‍ഭാഗ്യവശാല്‍ രാജ്യഭരണം. ഇത് രാജ്യത്തിനാകെയുള്ള മുന്നറിയിപ്പാണ്.

തമിഴ്‌നാടിന്റെ പടിഞ്ഞാറന്‍ ഭാഗം വിഭജിച്ച് കൊങ്കനാട് രൂപീകരിക്കാന്‍ നീക്കമുണ്ടെന്ന വാര്‍ത്തയെത്തുടര്‍ന്ന് സംസ്ഥാനത്താകെ രാഷ്ട്രീയഭേദമന്യേ പ്രതിഷേധം ജ്വലിക്കുകയാണ്. പ്രതിഷേധം കനക്കുമ്പോഴും കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന  മൗനവും ദുരൂഹമാണ്. ഈ നീക്കത്തിന് അനുകൂലവും പ്രതികൂലവുമായി ഉയരുന്ന അഭിപ്രായങ്ങള്‍ നാട്ടില്‍ നിലനില്‍ക്കുന്ന ശാന്തമായ സാമൂഹ്യാന്തരീക്ഷമാണ് ആത്യന്തികമായി തകര്‍ക്കുക. ഇതു തന്നെയാണ് ബി.ജെ.പിയുടെ ലക്ഷ്യവും.

ബി.ജെ.പി തമിഴ്‌നാട് ഘടകം മുന്‍പ്രസിഡന്റായ എല്‍ മുരുകന്‍ കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. അദ്ദേഹത്തെ കൊങ്കനാടിന്റെ പ്രതിനിധിയായാണ് കേന്ദ്രസര്‍ക്കാര്‍ വിശേഷിപ്പിച്ചത്. നാമക്കല്‍ ആണ് ഇദ്ദേഹത്തിന്റെ സ്വദേശം.
തൊട്ടുപിന്നാലെ കൊങ്കനാട് രൂപീകരണം സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ടുമായി ഒരു പ്രാദേശിക പത്രം രംഗത്തിറങ്ങി. ഈ ആവശ്യത്തിന് അനുകൂലമായി സോഷ്യല്‍ മീഡിയയില്‍ രംഗത്തിറങ്ങിയത് ബിജെപി അനുഭാവികളായിരുന്നു. അതോടെയാണ് തമിഴ്‌നാട്ടിലെ സജീവമായ രാഷ്ട്രീയപ്രശ്‌നമായി ഇക്കാര്യം മാറിയത്.

തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാനുള്ള ബി.ജെ.പിയുടെ ഒരു ശ്രമവും നാളിതുവരെ വിജയിച്ചിട്ടില്ല. എ.ഐ.ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയിട്ടുപോലും സംസ്ഥാനത്ത് കേവലം രണ്ടു ശതമാനം മാത്രമാണ് ബി.ജെ.പിയുടെ ശക്തിയെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിലും തെളിഞ്ഞതാണ്.

കൊങ്കനാടിന് അനുകൂലവും പ്രതികൂലവുമായി തമിഴ്ജനത ചേരി തിരിയുന്നതില്‍ നിന്ന് രാഷ്ട്രീയനേട്ടം കൊയ്യാനാണ് പുതിയ ശ്രമം.
ജനങ്ങള്‍ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കേണ്ട നീക്കമാണിത്. ഇടതുപാര്‍ടികളും ഡി.എം.കെയും ഈ നീക്കത്തെ പരസ്യമായി തള്ളിപ്പറഞ്ഞിട്ടുണ്ട്.

വിഭജനരാഷ്ട്രീയത്തിലൂടെ ജനപിന്തുണ ആര്‍ജിക്കാനുള്ള ബി.ജെ.പിയുടെ കുറുക്കുവഴി രാജ്യത്തെ അസ്ഥിരപ്പെടുത്തുകയെ ഉള്ളൂ. ഭാഷാ സംസ്ഥാനങ്ങളെ വിഭജിച്ച് ച്ഛിന്നഭിന്നമാക്കല്‍ ദേശീയപ്രശ്‌നത്തോടുള്ള ഭരണഘടനാ സമീപനത്തെ അട്ടിമറിക്കുന്നതാണ്. ഇന്ത്യയെ സംസ്ഥാനങ്ങളുടെ യൂണിയനായിട്ടാണ് ഭരണഘടന നിര്‍വ്വചിക്കുന്നത്.

ഇന്നിപ്പോള്‍ തങ്ങളുടെ തന്നിഷ്ടപ്രകാരം ഏതു സംസ്ഥാനത്തെയും വെട്ടിമുറിക്കുന്നതിനും സംസ്ഥാന പദവിതന്നെ കളഞ്ഞ് കേന്ദ്രഭരണ പ്രദേശമാക്കുന്നതിനും തങ്ങള്‍ക്ക് അധികാരമുണ്ടെന്ന ഹുങ്കാണ് ബി.ജെ.പി. കേന്ദ്രസര്‍ക്കാരിനുള്ളത്. കശ്മീരില്‍ ഇത് നടപ്പാക്കി. ഇത് ഇനി മറ്റു പ്രദേശങ്ങളിലും ആവര്‍ത്തിക്കാനാണ് ഉദ്ദേശമെന്നു തോന്നുന്നു. തികച്ചും ദുരുപദിഷ്ഠിതവും രാഷ്ട്രീയലക്ഷ്യംവച്ചുകൊണ്ടുമുള്ള നീക്കമാണ് തമിഴ്‌നാട്ടില്‍ ബി.ജെ.പി. സ്വീകരിച്ചിട്ടുള്ളത്. ബംഗാള്‍ വിഭജനത്തില്‍ ബ്രട്ടീഷുകാര്‍ നേരിടേണ്ടി വന്നതിനേക്കാള്‍ വലിയ പ്രതിഷേധമായിരിക്കും തമിഴ്‌നാട്ടില്‍ ഉണ്ടാവുക. കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യരുത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

TM Thomas Isaac on the subject of the partition of Tamil Nadu and kongunadu

We use cookies to give you the best possible experience. Learn more