| Friday, 11th December 2020, 3:18 pm

'ചേട്ടാ ഈ സിനിമയില്‍ നഗ്നതയുണ്ടോ'; കഥ കേട്ട് ഈയൊരു ചോദ്യമേ മഞ്ജു എന്നോട് ചോദിച്ചുള്ളൂ: ടി.കെ രാജീവ് കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഞ്ജുവാര്യരുടെ കരിയര്‍ ഹിറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്ന ചിത്രമാണ് ടി.കെ രാജീവ് കുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ കണ്ണെഴുതിപ്പൊട്ടും തൊട്ട്. മഞ്ജുവാര്യര്‍ ഭദ്ര എന്ന കഥാപാത്രമായി പകര്‍ന്നാടിയ ചിത്രം സൂപ്പര്‍ഹിറ്റായി മാറി. മഞ്ജുവിന്റെ അഭിനയ സാധ്യത എല്ലാ തലത്തിലും ഉപയോഗപ്പെടുത്തിയ ചിത്രംകൂടിയായിരുന്നു ഇത്.

അച്ഛനെയും അമ്മയെയും കൊന്നവരോട് പ്രതികാരം ചെയ്യാന്‍ വരുന്ന ഭദ്ര സിനിമാ ആസ്വാദകര്‍ക്കിടയില്‍ ഒരു നോവായി ഭദ്ര മാറി. തിലകനെ പോലൊരു അഭിനേതാവിനെ വില്ലന്‍ സ്ഥാനത്ത് നിര്‍ത്തി മത്സരിച്ചഭിനയിക്കുകയായിരുന്നു മഞ്ജു. പല സീനുകളിലും തിലകനെപ്പോലും മറികടന്നുള്ള അഭിനയം കാഴ്ചവെക്കാന്‍ മഞ്ജുവിനായി.

മഞ്ജുവാര്യര്‍ എന്ന ഒറ്റനടിയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് സിനിമയുടെ പ്രാരംഭഘട്ട ജോലികള്‍ തങ്ങള്‍ തുടങ്ങിയതെന്നും മഞ്ജു നോ പറഞ്ഞാല്‍ ആ സിനിമ തന്നെ ഉണ്ടാകുമായിരുന്നില്ലെന്നും പറയുകയാണ് സംവിധായകന്‍ ടി.കെ രാജീവ് കുമാര്‍. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ അച്ഛന്റേയും അമ്മയുടേയും മുന്നില്‍ വെച്ചാണ് മഞ്ജു കഥ കേട്ടത്. കഥ പറയുമ്പോള്‍ മഞ്ജുവിന്റെ അച്ഛന്റേയും അമ്മയുടേയും മുഖം മാറുന്നത് ഞാന്‍ ശ്രദ്ധിച്ചു. അവരെന്താണ് പറയാനുദ്ദേശിക്കുന്നത് എന്ന് നേരത്തെ മനസിലാക്കിയ മഞ്ജു നമുക്ക് പുറത്തിരുന്ന് സംസാരിക്കാം എന്ന് പറഞ്ഞ് ഞങ്ങളെ പുറത്തേക്ക് കൊണ്ടുപോയി. കഥ കേട്ട് മഞ്ജു എന്നോട് ഒരു ചോദ്യമേ ചോദിച്ചുള്ളൂ, ‘ ചേട്ടാ ഈ സിനിമയില്‍ നഗ്നത ഉണ്ടോ? ഇല്ല എന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ സന്തോഷത്തോടെ ആവേശത്തോടെ മഞ്ജു സിനിമ ചെയ്യാന്‍ സമ്മതം മൂളി.

ആ പ്രായത്തില്‍ ഇത്തരത്തിലൊരു കഥ കേള്‍ക്കുമ്പോള്‍ അത് സമഗ്രമായി പരിശോധിക്കാനുള്ള അപാരമായ ഒരു ഉള്‍ക്കാഴ്ച മഞ്ജുവിനുണ്ട്. അതെന്നെ അത്ഭുതപ്പെടുത്തി. സിനിമയുടെ ഷൂട്ടിങ് തുടങ്ങിയപ്പോള്‍ ഞാന്‍ ഉദ്ദേശിച്ചതിനേക്കാള്‍ എത്രയോ മടങ്ങായാണ് മഞ്ജു കഥാപാത്രത്തെ തിരിച്ചുതന്നത്.

അഭിനയിക്കാന്‍ വരുമ്പോള്‍ ഒരു കാര്യം മാത്രമേ മഞ്ജു ആവശ്യപ്പെട്ടിട്ടുള്ളൂ. സീന്‍ വിവരിക്കുമ്പോള്‍ വിശദമായി പറഞ്ഞുകൊടുക്കണം. എന്റെ മനസിലെന്താണോ ഉള്ളത്. അത് കൃത്യമായി വായിച്ചെടുക്കാന്‍ മഞ്ജുവിന് സാധിച്ചു. പലപ്പോഴും ഞാന്‍ കട്ട് പറയാന്‍ വരെ മറന്നുപോയി’, ടി.കെ രാജീവ് കുമാര്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director T.K. Rajeev Kumar About Manju Warrior

We use cookies to give you the best possible experience. Learn more