| Wednesday, 24th July 2019, 9:29 am

ഡി.എം.കെ നേതാവും ഭര്‍ത്താവും വീട്ടു ജോലിക്കാരിയും കൊല്ലപ്പെട്ട നിലയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുനെല്‍വേലി: ഡി.എം.കെ നേതാവും ഭര്‍ത്താവും വീട്ടു ജോലിക്കാരിയും കൊല്ലപ്പെട്ട നിലയില്‍. തിരുനെല്‍വേലി കോര്‍പറേഷന്‍ മുന്‍ മേയറായ ഉമാ മഹേശ്വരിയും ഭര്‍ത്താവ് മുരുഗശങ്കരനും ജോലിക്കാരി മാരിയുമാണ് കൊല്ലപ്പെട്ടത്.

തിരുനെല്‍വേലി സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജിന് സമീപം മേലെപാളയത്ത് റോസ് നഗറിലെ വീട്ടില്‍വെച്ചാണ് കൂട്ടക്കൊലപാതകം നടന്നത്. വീട്ടിലെ കബോര്‍ഡ് തുറന്ന നിലയിലാണെന്നും സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി സംശയിക്കുന്നുവെന്നും പൊലീസ് പറഞ്ഞു.

വൈകീട്ട് 4.30 തോടെ ജോലിക്കാരിയുടെ അമ്മ മകളെ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതകം നടന്ന വിവരം അറിഞ്ഞതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഉമാ മഹേശ്വരിയുടെ മകള്‍ വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിഞ്ഞതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘മഹേശ്വരിയുടെ മകള്‍ കാര്‍ത്തിക സ്വകാര്യ സ്ഥാപനത്തിലെ അധ്യാപികയാണ്. മകന്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് റോഡപകടത്തില്‍ കൊല്ലപ്പെട്ടു. ഇവര്‍ക്ക് ധാരാളം സ്വത്തുക്കളുണ്ട്. സ്വത്തുമായി ബന്ധപ്പെട്ടാണോ കൊലപാതകം നടന്നതന്നും അന്വേഷിക്കുന്നുണ്ട്’- പൊലീസ് പറയുന്നു.

ഫോറന്‍സിക് സംഘവും പൊലീസ് നായയും സംഭവ സ്ഥലത്ത് പരിശോധന നടത്തി. കേസ് രജിസ്റ്റര്‍ ചെയ്ത് അസിസ്റ്റന്റ് കമീഷണറുടെ മേല്‍നോട്ടത്തില്‍ മൂന്ന് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

തിരുനെല്‍വേലി കോര്‍പറേഷന്റെ ആദ്യ മേയറാണ് (1996-2001) ഉമാ മഹേശ്വരി. 2011ല്‍ ശങ്കരന്‍കോവില്‍ സീറ്റില്‍ ഡി.എം.കെ ടിക്കറ്റില്‍ നിന്ന് നിയമസഭയിലേക്ക് മല്‍സരിച്ചിരുന്നു. ദേശീയപാത വകുപ്പിലെ എന്‍ജിനീയറായിരുന്നു മുരുഗശങ്കരന്‍.

We use cookies to give you the best possible experience. Learn more