ആരാധകന്റെ ഗിഫ്റ്റ് വാങ്ങാന്‍ ഷൂട്ടിലെ ഗെറ്റപ്പെല്ലാം മാറ്റി മമ്മൂക്ക വന്നു: ടിനി ടോം
Entertainment
ആരാധകന്റെ ഗിഫ്റ്റ് വാങ്ങാന്‍ ഷൂട്ടിലെ ഗെറ്റപ്പെല്ലാം മാറ്റി മമ്മൂക്ക വന്നു: ടിനി ടോം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 27th July 2023, 3:53 pm

ശിലാ സന്തോഷ് എന്ന ആരാധകന്‍ ചെയ്ത 3 D ചിത്രം മമ്മൂട്ടിക്ക് നല്‍കിയതിനെ കുറിച്ച് സംസാരിക്കുകയാണ് ടിനി ടോം. ഫോട്ടോ നല്‍കാനായി തങ്ങള്‍ ചെന്നപ്പോള്‍ മമ്മൂക്ക ഷൂട്ടിനായി ഫുള്‍ ഡ്രസെല്ലാം ചെയ്തു നില്‍ക്കുകയായിരുന്നെവെന്നും എന്നാല്‍ അദ്ദേഹം ഗെറ്റപ്പെല്ലാം മാറ്റി വന്ന് ഫോട്ടോ വാങ്ങിയെന്നും ടിനി ടോം പറഞ്ഞു. കൗമുദി മൂവീസിലെ ഒരു ടിനി കഥ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ശിലാ സന്തോഷ് എന്നൊരാള്‍ മമ്മൂക്കയുടെ 3D ഫിഗര്‍ ചെയ്തിരുന്നു. ആ ഫോട്ടോ മമ്മൂക്കക്ക് കൊടുക്കണമെന്ന് കുറേ കാലമായി അദ്ദേഹം പറഞ്ഞിരുന്നു. കൊവിഡ് സമയത്ത് ഞാന്‍ മമ്മൂക്കക്ക് ആ ഫോട്ടോ അയച്ചുകൊടുത്തിരുന്നു. കൊവിഡ് സമയമായതിനാല്‍ ഇപ്പോള്‍ വരേണ്ടെന്ന് മമ്മൂക്ക പറഞ്ഞു. ഈയടുത്ത് ശിലാ സന്തോഷ് എന്റെ അടുത്ത് അത് മമ്മൂക്കക്ക് നല്‍കണം, ഒരു മിനിറ്റ് കിട്ടിയാല്‍ മതിയെന്ന് പറഞ്ഞു. പക്ഷെ മമ്മൂക്കക്ക് ചുറ്റുമുള്ള ആളുകളോട് ചോദിക്കുമ്പോള്‍ അയ്യോ ഇന്ന് വരല്ലേ, കുറച്ച് ടെന്‍ഷനില്‍ ആണെന്നൊക്കെ പറഞ്ഞു. എനിക്ക് അദ്ദേഹത്തിനെ നേരിട്ട് വിളിക്കാനും മെസേജ് ചെയ്യാനുമൊക്കെയുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷെ ആ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യേണ്ടെന്ന് വെച്ചായിരുന്നു കൂടെയുള്ള ആളുകളോട് ചോദിച്ചത്.

പിന്നെ ഞാന്‍ നേരിട്ട് ചെല്ലാമെന്ന് വിചാരിച്ചു. ശിലാ സന്തോഷിനെ അടൂരില്‍ നിന്നും വിളിച്ച് വരുത്തി. തലേ ദിവസം ഞാനിത് മമ്മൂക്ക് അയച്ചുകൊടുത്തിരുന്നു. അങ്ങനെ പിറ്റേ ദിവസം ലൊക്കേഷനില്‍ ചെന്നപ്പോള്‍ മമ്മൂക്ക ഫുള്‍ ഡ്രസില്‍ നില്‍ക്കുന്നുണ്ട്. ഞാന്‍ ശിലാ സന്തോഷിനോട് പറഞ്ഞിരുന്നു കാലാവസ്ഥ എന്താണെന്ന് പറയാന്‍ സാധിക്കില്ല, ചിലപ്പോള്‍ ദേഷ്യമായിരിക്കും, ചിലപ്പോള്‍ നിന്നെ ഓടിച്ചിടും, ചിലപ്പോള്‍ എന്നെ തെറിപറയും. എല്ലാം കരുതിയാണ് അവിടെ പോകുന്നത്.

അങ്ങനെ ഞങ്ങള്‍ ചെന്നപ്പോള്‍ അദ്ദേഹം കാരവനില്‍ നിന്നും ഇറങ്ങിവരികയാണ്. എന്നെ കണ്ടതും താനെന്താ ഇവിടെയെന്ന് ചോദിച്ചു. ആ ചിത്രം തരാന്‍ വന്നതാണെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ ഫുള്‍ റെഡിയായി പോയല്ലോ, ഇനി നാളെയെ തരാന്‍ പറ്റുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. കാരണം ഫുള്‍ ഗെറ്റപ്പ് ഇട്ടുകഴിഞ്ഞു, സിനിമയിലെ ഗെറ്റപ്പ് ഒരിക്കലും പുറത്ത് വിടാന്‍ സാധിക്കില്ല. അങ്ങനെ അതും പറഞ്ഞ് പുള്ളി ഒന്ന് കറങ്ങിയടിച്ച് വന്ന് കാരവാനിലേക്ക് കയറി. തിരിച്ച് ഇറങ്ങി വന്നത് വേറെ ഡ്രസ് ഇട്ട്, ഹെയര്‍സ്റ്റൈല്‍ ഒക്കെ മാറ്റിയിട്ടാണ്. എന്നിട്ട് വന്ന് എന്നോട് പറഞ്ഞു വാ ഫോട്ടോ എടുക്കാമെന്ന് പറഞ്ഞു. അദ്ദേഹം ഫുള്‍ ഗെറ്റപ്പ് മാറ്റി, അതും അടൂരില്‍ നിന്നുള്ള ഒരാളുടെ ഫോട്ടോ വാങ്ങാന്‍ വേണ്ടി.

ഒരു സാധാരണക്കാരന് അദ്ദേഹം നല്‍കിയ സ്ഥാനം എന്നെ ഞെട്ടിച്ചു. ഡയറക്ടേഴ്‌സ് പുറത്ത് വെയ്റ്റ് ചെയ്യുകയാണ് അദ്ദേഹത്തിന് വേണ്ടി. ഇത് റെഡിയാകാന്‍ ഒന്നൊന്നര മണിക്കൂര്‍ എടുക്കും, അങ്ങനെയാണ് ഇത് സെറ്റ് ചെയ്യുന്നത്. അതെല്ലാം മാറ്റി വെച്ച് അദ്ദേഹം വന്നത് എന്നെ ഞെട്ടിച്ചു കളഞ്ഞു. ചേട്ടാ ഇതാണോ പറഞ്ഞത് എന്താ സംഭവിക്കുകയെന്ന് അറിയില്ലെന്ന് ശിലാ സന്തോഷ് എന്നോട് ചോദിച്ചു. ഞാനൊരു ഭൂകമ്പം പ്രതീക്ഷിച്ച് വന്നിട്ട് നല്ലൊരു കടല്‍ത്തീരത്തിരുന്ന് കാറ്റ് കിട്ടിയ പോലുണ്ടെന്നും അദ്ദേഹം എന്നോട് പറഞ്ഞു,’ ടിനി ടോം പറഞ്ഞു.

Content Highlight: Tini tom about mammootty