| Monday, 22nd April 2019, 8:02 am

ജുഡീഷ്യറിക്കൊപ്പം നില്‍ക്കേണ്ട സമയം:ലൈംഗികാരോപണവിധേയനായ ചീഫ് ജസ്റ്റിസിന് പിന്തുണയുമായി അരുണ്‍ജെയ്റ്റലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് നേരെയുള്ള   ലെെംഗികാരോപണത്തെ തള്ളി കേന്ദ്രമന്ത്രി അരുണ്‍ജെയ്റ്റ്‌ലി. ഇന്ത്യയുടെ ജുഡീഷ്യറിയില്‍ അഭിമാനം കൊള്ളുന്നുവെന്നും ചീഫ് ജസ്റ്റിസ് എന്ന പദവിയുടെ പ്രാധാന്യം ഉയര്‍ത്തികാണുന്നുവെന്നും അരുണ്‍ജെയ്റ്റ്‌ലി പറഞ്ഞു.

ഇത് ജുഡീഷ്യറിയുടെ ഒപ്പം നില്‍ക്കേണ്ട സമയം എന്ന തലക്കെട്ടോടെ ട്വിറ്ററിലൂടെ യാണ് അരുണ്‍ ജെയ്റ്റ്‌ലി രഞ്ജന്‍ ഗൊഗൊയ്ക്ക് പിന്തുണയുമായെത്തിയത്.

ജൂഡീഷ്യറിയുടെ തലവനാണ് ചീഫ് ജസ്റ്റിസെന്നും നിയമവും നീതിയും നടപ്പാക്കലാണ് അദ്ദേഹത്തിന്റെ കടമെയന്നും അരുണ്‍ ജെയ്റ്റ്‌ലി ട്വിറ്ററില്‍ കുറിച്ചു. കോടതിക്കും ചീഫ് ജസ്റ്റിസിനും വിശ്വാസ്യതയും ബഹുമാനവും അത്യന്താപേക്ഷിതമാണെന്നും അരുണ്‍ജെയ്റ്റ്‌ലി പറഞ്ഞു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരെ കോടതിയിലെ മുന്‍ ജീവനക്കാരി ലൈംഗികാതിക്രമപരാതി ഉന്നയിച്ചതായി ശനിയാഴ്ച രാവിലെ 9.30ന്് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രാവിലെ 10.30ന് തന്നെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിഷയം പരിഗണിക്കുമെന്ന് അഡീഷണല്‍ രജിസ്ട്രാര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ‘ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെത്തന്നെ ബാധിക്കുന്ന പൊതുപ്രാധാന്യമുള്ള ഒരു വിഷയം ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, സഞ്ജീവ് ഖന്ന എന്നിവര്‍ അംഗങ്ങളായ ബെഞ്ച് പ്രത്യേക സിറ്റിങ് നടത്തും’- എന്നായിരുന്നു അറിയിപ്പ്.

പരാതി ഉന്നയിച്ചിട്ടുള്ള യുവതിക്കെതിരെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തികത്തട്ടിപ്പ് കേസില്‍ അവര്‍ക്കെതിരെ അന്വേഷണം നടക്കുകയാണ്. അവരുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി സ്വയം താഴാന്‍ ആഗ്രഹമില്ല- ചീഫ് പറഞ്ഞിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ഈ വിഷയത്തില്‍ പ്രതികരണം തേടി വയര്‍, സ്‌ക്രോള്‍, കാരവന്‍ തുടങ്ങിയ മാധ്യമസ്ഥാപനങ്ങള്‍ തന്റെ ഓഫീസിലേക്ക് മെയില്‍ അയച്ചിരുന്നെന്നും പത്ത് മണിക്കൂറിനുള്ളില്‍ മറുപടി നല്‍കാനാണ് അവര്‍ ആവശ്യപ്പെട്ടതന്നെും സുപ്രീംകോടതി രജിസ്ട്രാര്‍ ജനറല്‍ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്.

ചില നിര്‍ണായക കേസുകള്‍ അടുത്ത ആഴ്ച തന്റെ ബെഞ്ച് പരിഗണിക്കാന്‍ ഇരിക്കെയാണ് ആരോപണം ഉയര്‍ന്നത്. ഈ വിഷയത്തില്‍ കോടതി പുറപ്പെടുവിക്കാന്‍ ഇരിക്കുന്ന ഏതെങ്കിലും ജുഡീഷ്യല്‍ ഉത്തരവുകളില്‍ താന്‍ ഇടപെടുകയില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.

നിയമസംവിധാനത്തില്‍ വിശ്വാസമില്ലെങ്കില്‍ കോടതിക്ക് എങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. ആരോപണങ്ങള്‍ ബ്ലാക്ക്മെയില്‍ തന്ത്രമാണെന്നും യുവതിക്കെതിരെ സ്വമേധയാ കേസെടുക്കല്‍ ഉള്‍പ്പെടെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more