| Monday, 6th May 2019, 11:57 pm

ഇനി വരുന്നത് ജയ് ഭീം മുഴക്കുന്നവരുടെ കാലം, നമോ നമോ എന്ന് പറയുന്നവരുടെ സമയം കഴിഞ്ഞെന്ന് മായാവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: വരാന്‍ പോകുന്നത് ജയ് ഭീം മുഴക്കുന്നവരുടെ കാലമെന്ന് ബി.എസ്.പി നേതാവ് മായാവതി. നമോ നമോ എന്ന് പറയുന്നവരുടെ കാലം കഴിഞ്ഞൈന്നും അംബേദ്കര്‍ നഗറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മായാവതി പറഞ്ഞു.

എല്ലാം നല്ലത് പോലെ നടക്കുകയാണെങ്കില്‍ താന്‍ അംബേദ്കര്‍ നഗറില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും മായാവതി പറഞ്ഞു. മായാവതി പ്രധാനമന്ത്രി ആവാനുള്ള സന്നദ്ധ അറിയിക്കുകയായിരുന്നു ഇതിലൂടെയെന്നാണ് വിലയിരുത്തപ്പെടുന്നത്.

‘എല്ലാം നല്ലത് പോലെ നടന്നാല്‍ ഞാന്‍ ഇവിടെ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കും. കാരണം ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പാത അംബേദ്കര്‍ നഗറിലൂടെയാണ് പോകുന്നത്’- മായാവതി പറയുന്നു.

അംബേദ്കര്‍ നഗറില്‍ നിന്ന് നാലു പ്രാവശ്യം മായാവതി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടമായ മെയ് 12നാണ് അംബേദ്കര്‍ നഗറിലെ തെരഞ്ഞെടുപ്പ്.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മായാവതിയെ പിന്തുണക്കുമെന്ന് ബി.എസ്.പിയുടെ സഖ്യകക്ഷിയായ എസ്.പിയുടെ നേതാവ് അഖിലേഷ് യാദവ് പല തവണ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ പ്രധാനമന്ത്രി ആവാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് മായാവതി ഇനിയും പ്രത്യക്ഷമായി വ്യക്തമാക്കിയിട്ടില്ല.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസും എസ്.പി-ബി.എസ്.പി കൂട്ടുകെട്ടും തമ്മില്‍ സഖ്യമുണ്ടാവുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ സീറ്റ് വിഭജനത്തിന്റെ കാര്യത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ഇതിന് വിലങ്ങു തടിയാവുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായ അമേഠിയിലും റായ്ബറേലിയിലും മഹാസഖ്യത്തിന്റെ വോട്ട് കോണ്‍ഗ്രസിനായിരിക്കുമെന്ന് മായാവതി ഇന്നലെ പറഞ്ഞിരുന്നു.

ബി.ജെ.പിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ എസ്.പിയും ബി.എസ്.പിയും 25 വര്‍ഷങ്ങള്‍ക്ക് ശേഷം സഖ്യം ചേര്‍ന്നാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തെരഞ്ഞെടുപ്പിന്റെ ഏഴു ഘട്ടങ്ങളിലും ഉത്തര്‍പ്രദേശിന്റെ വിവിധ മണ്ഡലങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്നുണ്ട്. മെയ് 23നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നത്.

We use cookies to give you the best possible experience. Learn more