| Friday, 12th January 2024, 3:52 pm

പാകിസ്ഥാനെ തരിപ്പണമാക്കി ചരിത്രത്തിലേക്ക്; ടിം സൗത്തി ഒന്നാമന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡ്-പാകിസ്ഥാന്‍ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിന് 46 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം.

മത്സരത്തില്‍ ന്യൂസിലാന്‍ഡിനായി പേസര്‍ ടിം സൗത്തി നാല് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് സൗത്തി സ്വന്തമാക്കിയത്.

പാക് ബാറ്റര്‍മാരായ മുഹമ്മദ് റിസ്വാന്‍, ഇഫ്തിക്കര്‍ അഹമ്മദ്, അബ്ബാസ് അഫ്രീദി,ഹാരിസ് റൗഫ് എന്നിവരുടെ വിക്കറ്റുകളാണ് സൗത്തി സ്വന്തമാക്കിയത്. മിന്നും പ്രകടനത്തില്‍ പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് സൗത്തിയെ തേടിയെത്തിയത്.

ടി-20 ഫോര്‍മാറ്റില്‍ 150 വിക്കറ്റുകള്‍ നേടുന്ന ആദ്യ ബൗളര്‍ എന്ന ചരിത്ര നേട്ടത്തിലേക്കാണ് സൗത്തി കാലെടുത്തുവെച്ചത്. 115 ഇന്നിങ്ങ്‌സുകളില്‍ നിന്നുമാണ് സൗത്തി ഈ നേട്ടം സ്വന്തമാക്കിയത്.

ടി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരങ്ങള്‍

(താരം, ഇന്നിങ്‌സ്, വിക്കറ്റ് എന്നീ ക്രമത്തില്‍)

ടിം സൗത്തി- 115-151

ഷാക്കിബ് അല്‍ ഹസന്‍-115-140

റാഷിദ് ഖാന്‍-82-130

ഇഷ് സോധി-102-127

ലസിത് മല്ലിങ്ക-83-107

ന്യൂസിലാന്‍ഡിന്റെ ഹോം ഗ്രൗണ്ടായ എയ്ഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 226 എന്ന പടുകൂറ്റന്‍ ടോട്ടലാണ് പാകിസ്ഥാന് മുന്നില്‍ ഉയര്‍ത്തിയത്.

കിവീസ് ബാറ്റിങ് നിരയില്‍ ഡാറില്‍ മിച്ചല്‍ 27 പന്തില്‍ 61 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. നാല് ഫോറുകളുടെയും നാല് സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു മിച്ചലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. മിച്ചലിന് പുറമെ നായകന്‍ കെയ്ന്‍ വില്യംസണ്‍ 42 പന്തില്‍ 57 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ഒമ്പത് ഉള്‍പ്പെടുന്നതായിരുന്നു ന്യൂസിലാന്‍ഡ് നായകന്റെ പ്രകടനം.

പാക് ബൗളിങ്ങില്‍ നായകന്‍ ഷഹീന്‍ അഫ്രീദി അബ്ബാസ് അഫ്രീദി എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. ഇവര്‍ക്ക് പുറമെ ഹാരിസ് റൗഫ് രണ്ടു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 18 ഓവറില്‍ 180 റണ്‍സിന് പുറത്താവുകയായിരുന്നു. പാക് ബാറ്റിങ്ങില്‍ 35 പന്തില്‍ 57 റണ്‍സ് നേടി ബാബര്‍ അസം മികച്ച പ്രകടനം നടത്തി.

കിവീസ് ബൗളിങ് നിരയില്‍ ടീം സൗത്തി നാല് വിക്കറ്റും ആദം മില്‍നെ, ബെന്‍ സിയേഴ്‌സ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തിയപ്പോള്‍ ന്യൂസിലാന്‍ഡ് 46 റണ്‍സിന്റെ മിന്നും വിജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ് കിവീസ്. ജനുവരി 14നാണ് രണ്ടാം ടി-20 നടക്കുക. സെഡോണ്‍ പാര്‍ക്ക് ആണ് വേദി.

Content Highlight: Tim Southee create a new record.

We use cookies to give you the best possible experience. Learn more