| Friday, 10th April 2020, 9:17 pm

തൃശ്ശൂരില്‍ കൊയ്ത്ത് കഴിഞ്ഞ് മടങ്ങിയ അതിഥി തൊഴിലാളിയെ മര്‍ദ്ദിച്ചു; പ്രതിഷേധവുമായി തൊഴിലാളികള്‍; പൊലീസുകാരനെ സ്ഥലം മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: കെയ്ത്തുമെതിയന്ത്ര ഡ്രൈവര്‍മാരായ അതിഥി തൊഴിലാളികളെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാരന് സ്ഥലമാറ്റം. തൃശ്ശൂര്‍ അരിമ്പൂരിലായിരുന്നു സംഭവം.

കണ്‍ട്രോള്‍ റൂമിലെ സി.പി.ഒ മിഥുന്‍ ലാലിനെയാണ് സ്ഥലം മാറ്റിയത്. അരിമ്പൂര്‍ ചാലാടി കോള്‍ പാടത്തു നിന്ന് കൊയ്ത്തു കഴിഞ്ഞു മടങ്ങുകയായിരുന്ന രണ്ട് തമിഴ്‌നാട് സ്വദേശികളെ ഇയാള്‍ മര്‍ദ്ദിക്കുകയായിരുന്നു.

തമിഴ്നാട് സേലം സ്വദേശികളായ ശക്തി, കുമരേശന്‍,വെങ്കിടേഷ്  എന്നീ തൊഴിലാളികള്‍ക്കാണ് കൊയ്ത്തു കഴിഞ്ഞ് ബൈക്കില്‍ തിരികെ വരുമ്പോള്‍ മര്‍ദ്ദനമേറ്റത്.

കൊയ്ത്ത് കഴിഞ്ഞ് തിരികെ വരികയാണെന്ന് പറഞ്ഞെങ്കിലും ഇതൊന്നും കേള്‍ക്കാതെ ഇവരെ മര്‍ദിക്കുകയായിരുന്നെന്നാണ് ആരോപണം. തുടര്‍ന്ന് പ്രതിഷേധവുമായി തൊഴിലാളികള്‍ ഒത്തുകൂടി.

ഇതിനെ തുടര്‍ന്ന് അന്തിക്കാട് എസ്.ഐ കെജെ ജിനേഷ് സ്ഥലത്തെത്തി തൊഴിലാളികളുമായി സംസാരിക്കുകയും കൂട്ടം കൂടി നിന്നവരെ പിരിച്ചു വിടുകയയയിരുന്നു.

വിവരമറിഞ്ഞതിനെ തുടര്‍ന്ന് മന്ത്രി എ.സി മൊയ്തീന്‍, ജില്ലാ കലക്ടര്‍ എസ്.ഷാനവാസ്, മുരളി പെരുനെല്ലി എം.എല്‍.എ എന്നിവര്‍ സംഭവസ്ഥലത്തെത്തിയിരുന്നു.

DoolNews Video

We use cookies to give you the best possible experience. Learn more