| Saturday, 25th September 2021, 9:52 pm

മൂന്ന് മണിക്കൂര്‍, അഞ്ച് മിനുട്ട്; നേവിസിന്റെ ഹൃദയം കോഴിക്കോടെത്തിച്ചു; നന്ദി പറഞ്ഞ് മന്ത്രി വീണാ ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ (25) ഹൃദയം കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലെത്തിച്ചു. വൈകുന്നേരം 7.15നാണ് ഹൃദയവുമായി എത്തിയ ആംബുലന്‍സ് കോഴിക്കോട് എത്തിയത്.

വെളളിയാഴ്ചയായിരുന്നു നേവീസിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. ഇതോടെ നേവിസിന്റെ അച്ഛനും അമ്മയും സ്വമേധയാ അവയവദാനത്തിന് മുന്നോട്ട് വരികയായിരുന്നു. ഹൃദയം, കരള്‍, കൈകള്‍, രണ്ട് വൃക്കകള്‍, കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എന്‍.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. ആംബുലന്‍സിന് വഴ്ിയൊരുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചിരുന്നു.

4 മണിക്കൂര്‍ മുതല്‍ 6 മണിക്കൂറിനുള്ളില്‍ ഹൃദയം എത്തിച്ചാല്‍ മതിയാവും എന്നതുകൊണ്ടാണ് എയര്‍ ആംബുലന്‍സ് ഉപയോഗിക്കാതിരുന്നതെന്ന് മന്ത്രി അറിയിച്ചു.

4.10ന് എറണാകുളത്ത് നിന്നും പുറപ്പെട്ട ആംബുലന്‍സ് 7.15നാണ് കോഴിക്കോടെത്തിയത്. 3 മണിക്കൂറും 5 മിനിറ്റുമാണ് എടുത്തത്. കൃത്യ സമയത്ത് ആംബുലന്‍സ് എത്താന്‍ സഹായിച്ച കേരള പൊലീസ്, മറ്റ് ഉദ്യോഗസ്ഥര്‍, ആംബുലന്‍സ് ജീവനക്കാര്‍, മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ തുടങ്ങി എല്ലാവരോടും ആരോഗ്യ വകുപ്പിന്റെ നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  Three hours, five minutes; Nevis’ heart reached in Kozhikode; Minister Veena George thanked

We use cookies to give you the best possible experience. Learn more