| Friday, 22nd December 2023, 4:55 pm

യു.എസ് ആക്രമണങ്ങളെ നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്; യെമനില്‍ ആയിരങ്ങളുടെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സന: ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന വ്യോമക്രമണത്തില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യെമനികളുടെ ഐക്യദാര്‍ഢ്യ റാലി. ഫലസ്തീന്‍ പൗരന്മാര്‍ക്ക് അനുകൂലമായി ആയിരക്കണക്കത്തിന് യെമനികളാണ് രാജ്യത്തെ തെരുവുകളില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ റാലികളില്‍ പങ്കെടുത്തത്.

യെമനിന്റെ തലസ്ഥാന നഗരിയായ സന, രാജ്യത്തെ വടക്കന്‍ പ്രവിശ്യകളായ ഹജ്ജ, അല്‍ ജൗഫ്, പടിഞ്ഞാറന്‍ പ്രവിശ്യകളായ ഹുദൈദ, ധമര്‍, അല്‍ ബൈദയുടെ മധ്യ പ്രവിശ്യകള്‍, മാരിബ്, തെക്ക് – പടിഞ്ഞാറന്‍ പ്രവിശ്യയായ തായ്സ് എന്നിവിടങ്ങളിലാണ് ഫലസ്തീൻ അനുകൂലികളായ യെമനികള്‍ റാലികള്‍ സംഘടിപ്പിച്ചത്.

ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനി കുട്ടികളുടെയും സ്ത്രീകളുടെയും ദാരുണമായ അവസ്ഥകൾ ഉദ്ധരിച്ചുകൊണ്ടുള്ള ബാനറുകളും പോസ്റ്ററുകളും ഉയര്‍ത്തിയായിരുന്നു യെമനികളുടെ പ്രതിഷേധം. ഏതാനും ഫലസ്തീന്‍ റാലികളില്‍ യെമനിലെ ഹൂത്തി വിമതരുടെ നേതാവായ സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തിയുടെ ചിത്രങ്ങളും ഫലസ്തീന്‍ അനുകൂലികള്‍ ഉയര്‍ത്തിപിടിച്ചിരുന്നു.

ഇസ്രഈലിനെതിരെയും അധിനിവേശ സൈന്യത്തിന് സൈനികവും നയതന്ത്രപരമായും പിന്തുണ നല്‍കുന്ന അമേരിക്കക്കെതിരെയും യെമനികള്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി. തങ്ങളുടെ മാതൃരാജ്യമായ യെമന് നേരെ ആക്രമണത്തിന് മുതിര്‍ന്നാല്‍, അതിനെ ശക്തമായി നേരിടുമെന്നും പ്രകടനക്കാര്‍ പറഞ്ഞു.

അതേസമയം യു.എസ് നേതൃത്വത്തിലുള്ള സൈനിക ആക്രമണങ്ങള്‍ക്കായി തങ്ങളുടെ വ്യോമാതിര്‍ത്തി കടക്കുന്ന ഏതൊരു രാജ്യത്തെയും ആക്രമിക്കാന്‍ യെമന്‍ സായുധ സേന മടിക്കില്ലെന്ന് രാജ്യത്തെ സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ അംഗം മുഹമ്മദ് അലി അല്‍ ഹൂത്തി അറിയിച്ചു.

സൗദി അറേബ്യയോടും യു.എ.ഇയോടും ഇസ്രഈലിന് പിന്തുണ നല്‍കരുതെന്നും അലി അല്‍ പറഞ്ഞു. ഗസയില്‍ നടക്കുന്ന ദുരന്തങ്ങളില്‍ റിയാദ് നിഷ്പക്ഷത പാലിക്കുന്നത് ധാര്‍മികമായി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Thousands rally in Palestinian solidarity in Yemen

We use cookies to give you the best possible experience. Learn more