| Sunday, 14th January 2024, 2:13 pm

നൂറ് ദിവസമായിട്ടും ഇസ്രഈലി ബന്ദികൾ മോചിതരല്ല; ടെൽ അവീവിൽ 24 മണിക്കൂർ സമരവുമായി ആയിരങ്ങൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെൽ അവീവ്: ഇസ്രഈലികളെ ഹമാസ് ബന്ദികളാക്കി നൂറ് ദിവസം പിന്നിട്ടിട്ടും മോചനത്തിന് വഴിതുറക്കാത്തതിൽ പ്രതിഷേധിച്ച് ടെൽ അവീവിൽ 24 മണിക്കൂർ സമരം.

ആയിരക്കണക്കിന് ഇസ്രഈലികളാണ് ബന്ദികളുടെ മോചനം ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയത്.

‘ലോകം നിശബ്ദരാണ്’ എന്നെഴുതിയ ബാനർ ഉയർത്തിയായിരുന്നു പ്രതിഷേധം.

ഇസ്രഈലി ബന്ദികളുടെ കുടുംബാംഗങ്ങളും ഇപ്പോൾ തന്നെ ബന്ദികളെ മോചിപ്പിക്കൂ എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധിച്ചത്.

മുഴുവൻ ബന്ദികളെയും മോചിപ്പിക്കുന്നത് വരെ ആഴ്ച്ചകൾ തോറും തങ്ങൾ ടെൽ അവീവിൽ വന്ന് സമരം നടത്തുമെന്ന് പ്രതിഷേധക്കാരിൽ ഒരാളായ ഏദൻ ബെഗറാനോ പറഞ്ഞു.

ഒരാഴ്ച നീണ്ടുനിന്ന വെടിനിർത്തൽ ഉടമ്പടിയുടെ ഭാഗമായി 100ഓളം ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു. പകരം ഇസ്രഈലിൽ തടവറകളിൽ കഴിയുന്ന ഫലസ്തീനികളെയും മോചിപ്പിച്ചു.

യുദ്ധം ആരംഭിച്ചത് മുതൽ ടെൽ അവീവിൽ ബന്ദികളുടെ മോചനം ആവശ്യപ്പെട്ട് എല്ലാ ശനിയാഴ്ചയും കുടുംബാംഗങ്ങൾ സമരം നടത്തിവരികയാണ്. എന്നാൽ ഇവർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ആയിരക്കണക്കിന് ആളുകൾ കഴിഞ്ഞ ദിവസം സമരത്തിൽ പങ്കെടുക്കുകയായിരുന്നു.

ബന്ദികൾക്ക് മരുന്നുകൾ നൽകാൻ തങ്ങൾ ഉടമ്പടിയിലെത്തിയതായി ഇസ്രഈൽ ഭരണകൂടം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

എന്നാൽ അത് പര്യാപ്തമല്ല എന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.

ഇസ്രഈൽ പാർലമെന്റിൽ നെതന്യാഹു സംസാരിക്കുന്നതിനിടയിൽ ഗാലറിയിൽ ഇരുന്ന ബന്ദികളുടെ കുടുംബാംഗങ്ങൾ പ്രസംഗം തടസപ്പെടുത്തുകയും കൂവുകയും ചെയ്ത വാർത്തയും നേരത്തെ പുറത്തുവന്നിരുന്നു.

Content Highlight:  Thousands rally in Israel for end to hostages’ 100-day ordeal

We use cookies to give you the best possible experience. Learn more