| Friday, 30th November 2018, 8:47 am

കേന്ദ്രസര്‍ക്കാറിനെ വിറപ്പിക്കാന്‍ വീണ്ടും പാര്‍ലമെന്റിലേക്ക് കര്‍ഷകറാലി; ഒരു ലക്ഷത്തോളം കര്‍ഷകര്‍ അണിനിരക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാറിനെതിരെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒരു ലക്ഷത്തോളം കര്‍ഷകര്‍ ഇന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്യും. അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കര്‍ഷക മാര്‍ച്ച് നടക്കുന്നത്. 207 കര്‍ഷകസംഘടനകളുടെ കൂട്ടായ്മയാണ് കിസാന്‍ കോ-ഓര്‍ഡിനേഷന്‍ സമിതി.

ഇതിനു മുന്നോടിയായി ആറായിരത്തിലേറെ സമരവൊളന്റിയര്‍മാര്‍ പദയാത്രയായി വ്യാഴാഴ്ച രാംലീല മൈതാനത്തെത്തി. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷികവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടുന്നതിന്റെ ഭാഗമായാണ് രണ്ടുദിവസത്തെ കര്‍ഷകറാലി. ഡല്‍ഹിയിലെ നിസാമുദീന്‍, ബിജ്വാസന്‍, സബ്ജി മണ്ഡി, ആനന്ദ് വിഹാര്‍ എന്നിവിടങ്ങളില്‍നിന്നാണ് പദയാത്രകള്‍ എത്തിയത്.

Read Also :പിറവം വിഷയത്തില്‍ വിമര്‍ശനം നടത്തിയത് സുപ്രീംകോടതി നിര്‍ദ്ദേശം അറിയാതെയെന്ന് ഹൈക്കോടതി

വെളളിയാഴ്ച രാവിലെ പൊതുറാലി പാര്‍ലമെന്റ് പരിസരത്തു എത്തിയശേഷം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ കര്‍ഷകസമ്മേളനം ചേരും. ഉച്ചയ്ക്കുശേഷം രണ്ട് മുതല്‍ അഞ്ച് വരെ രാഷ്ട്രീയസമ്മേളനമാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങളോടുള്ള നിലപാട് വ്യക്തമാക്കാനാണ് രാഷ്ട്രീയപാര്‍ടി നേതാക്കളെ ക്ഷണിച്ചിട്ടുള്ളതെന്ന് നേതാക്കള്‍ പറഞ്ഞു.

വിള ഇന്‍ഷുറന്‍സ്, വിളകള്‍ക്ക് താങ്ങുവില, വനവകാശ നിയമം നടപ്പിലാക്കുക, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി മാത്രം പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുന്നത്.

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടികള്‍ കൈയിലേന്തിയാണ് തമിഴ്നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ രാജ്യതലസ്ഥാനത്തെത്തിയത്. ഇന്ന് പാര്‍ലമെന്റിനകത്ത് പ്രവേശിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നഗ്‌നരായി പ്രതിഷേധിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്.

സി.പി.ഐ.എം. കര്‍ഷകസംഘടനയായ അഖിലേന്ത്യാ കിസാന്‍സഭ, യോഗേന്ദ്ര യാദവിന്റെ സ്വരാജ് ഇന്ത്യ എന്നിവയാണ് കര്‍ഷകറാലി നയിക്കുന്ന പ്രധാന സംഘടനകള്‍. പാര്‍ലമെന്റ് മാര്‍ച്ചില്‍ പത്രപ്രവര്‍ത്തകന്‍ പി. സായ്നാഥ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.

പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു പുറമെ, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും എന്‍.ഡി.എ. കക്ഷികളായ ശിവസേന, അകാലിദള്‍ എന്നീ പാര്‍ട്ടികളെയും സംഘാടകര്‍ സമരത്തിലേയ്ക്കു ക്ഷണിച്ചിട്ടുണ്ട്.

അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ കനത്ത സുരക്ഷാവലയത്തിലാണ് ദല്‍ഹി. ആയിരത്തിലേറെ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more