| Thursday, 22nd August 2019, 9:39 am

ആരാധനാലയം തകര്‍ത്തതിനെതിരെ ദല്‍ഹിയില്‍ ആയിരക്കണക്കിന് ദളിതരുടെ പ്രക്ഷോഭം; പ്രക്ഷോഭത്തെ കായികമായി നേരിട്ട് പൊലീസ്; വെടിവെപ്പുണ്ടായെന്ന് പ്രതിഷേധക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അഞ്ച് നൂറ്റാണ്ടിലധികമായി ദളിതര്‍ ആരാധിച്ചുവന്നിരുന്ന ദല്‍ഹിയിലെ രവിദാസ് മന്ദിര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് ദളിതരുടെ പ്രക്ഷോഭം. സെന്‍ട്രല്‍ ദല്‍ഹിയിലെ ഝന്തേവാലനും രാംലീല മൈതാനത്തിനും ഇടയിലെ ഭാഗം പ്രതിഷേധക്കാരെക്കൊണ്ട് നീലക്കടലായി മാറി.

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ആഗസ്റ്റ് 10നാണ് ദല്‍ഹി വികസന അതോറിറ്റി ക്ഷേത്രം തകര്‍ത്തത്. ഇതില്‍ പ്രതിഷേധിച്ചാണ് ആയിരക്കണക്കിന് ദളിതര്‍ തെരുവിലിറങ്ങിയത്.

നീലത്തൊപ്പി ധരിച്ചും പതാക ഉയര്‍ത്തിയുമായിരുന്നു പ്രതിഷേധക്കാര്‍ ഝന്തേവാലനിലെ അംബേദ്കര്‍ ഭവനില്‍ നിന്നും രാംലീല മൈതാനത്തേക്ക് നടന്നു തുടങ്ങിയത്. പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയവിടങ്ങളില്‍ നിന്നുള്ള പ്രതിഷേധക്കാര്‍ ജയ് ഭീം വിളിച്ചുകൊണ്ടായിരുന്നു നടന്നു നീങ്ങിയത്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം സര്‍ക്കാര്‍ ദളിതര്‍ക്കു കൈമാറണമെന്നും ക്ഷേത്രം പുനര്‍നിര്‍മ്മിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്, ദല്‍ഹിയിലെ സാമൂഹ്യ നീതി വകുപ്പ് മന്ത്രി രാജേന്ദ്ര പാല്‍ ഗൗതം തുടങ്ങിയവരും ദളിത് സമുദായത്തില്‍ നിന്നുള്ള ആത്മീയ നേതാക്കളും പ്രക്ഷോഭത്തില്‍ അണിചേര്‍ന്നു.

സുപ്രീം കോടതി ഉത്തരവിനെതിരെയല്ല മറിച്ച് ദളിത് സമുദായത്തോട് കാട്ടിയ അനീതിയ്‌ക്കെതിരെയാണ് ഈ പോരാട്ടമെന്ന് ഗൗതം പറഞ്ഞു.

‘ ദളിത് സമുദായത്തിന്റെ ഒരു പ്രതിനിധിയെന്ന നിലയിലാണ് ഞാന്‍ ഇവിടെ എത്തിയത്. മന്ത്രിയെന്ന നിലയിലോ രാഷ്ട്രീക്കാരന്‍ എന്ന നിലയിലോ അല്ല. ഞങ്ങള്‍ സുപ്രീം കോടതി ഉത്തരവിനെ ആദരിക്കുന്നു. പക്ഷേ എന്തുകൊണ്ടാണ് രാജ്യമെമ്പാടുമുള്ള ദളിത് സമുദായത്തിന്റെ ക്ഷേത്രങ്ങളും അംബേദ്കറുടെ പ്രതിമകളും നശിപ്പിക്കപ്പെടുന്നതെന്നതിന് സര്‍ക്കാര്‍ ഞങ്ങള്‍ക്ക് മറുപടി നല്‍കണം.’ അദ്ദേഹം ആവശ്യപ്പെട്ടു.

ക്ഷേത്ര പുനര്‍നിര്‍മാണം ആവശ്യപ്പെട്ട് ചിലര്‍ രാംലീല മൈതാനത്ത് അനിശ്ചിതകാല സത്യാഗ്രഹസമരവും ആരംഭിച്ചിട്ടുണ്ട്.

രവിദാസ് ക്ഷേത്രം തകര്‍ത്തതില്‍ പ്രതിഷേധിച്ച് ആഗസ്റ്റ് 13ന് പഞ്ചാബില്‍ ദളിതര്‍ സമാനമായ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രതിഷേധക്കാരെ മര്‍ദ്ദിച്ച് പൊലീസ്

പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. ക്ഷേത്രം ഉണ്ടായിരുന്ന സ്ഥലത്തിന് സമീപത്തെത്തിയപ്പോള്‍ പ്രതിഷേധം അക്രമാസക്തമായെന്നും ഇതേത്തുടര്‍ന്നാണ് നടപടിയെടുത്തതെന്നുമാണ് പൊലീസ് പറയുന്നത്.

അതേസമയം തങ്ങളുടെ നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് ദളിത് സംഘടനയായ ഭീം ആര്‍മി പറയുന്നത്. പൊലീസ് വെടിയുതിര്‍ത്തെന്നും അവര്‍ പറഞ്ഞു.

അഖില ഭാരതീയ സന്ത് ശിരോമണി ഗുരു രവിദാസ് മന്ദി സംയുക്ത സരക്ഷണ്‍ സമിതിയെന്ന ദളിത് സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം.

എ.എ.പിയെ പഴിചാരി ബി.ജെ.പി

സംഭവത്തില്‍ എ.എ.പിയെ പഴിചാരി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. എ.എ.പി വിഷയത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്നാണ് ബി.ജെ.പി ആരോപണം.

‘ സുപ്രീം കോടതി അനുമതിയോടെ മറ്റൊരിടത്ത് ക്ഷേത്രം നിര്‍മ്മിക്കാമെന്ന് ഞാന്‍ നിര്‍ദേശച്ചിരുന്നു. അവര്‍ അതിനോട് യോജിക്കുകയാണെങ്കില്‍ ഞങ്ങള്‍ വിഷയം ഡി.ഡി.എയുടെ മുന്നില്‍ കൊണ്ടുവരും.’ എന്നാണ് ബി.ജെ.പി നേതാവ് വിജയ് ഗോയല്‍ പറഞ്ഞത്.

We use cookies to give you the best possible experience. Learn more