| Sunday, 3rd October 2021, 9:16 am

എന്റെ ശരീരം എന്റെ അവകാശം; അബോര്‍ഷന്‍ നിയമവിധേയമാക്കാന്‍ യു.എസില്‍ തെരുവിലിറങ്ങി ആയിരങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അബോര്‍ഷനുള്ള അവകാശം സംരക്ഷിക്കുന്നതിന് വേണ്ടി അമേരിക്കയില്‍ ആയിരക്കണക്കിന് പേര്‍ സമരം ചെയ്യുന്നു. പല നഗരങ്ങളിലുമായി നിരവധി റാലികളാണ് നടക്കുന്നത്. സുപ്രീം കോടതി കെട്ടിടത്തിലേക്കാണ് സമരക്കാര്‍ മാര്‍ച്ച് നടത്തുന്നത്.

രാജ്യത്ത് അബോര്‍ഷനുള്ള അവകാശത്തെ പരിമിതപ്പെടുത്തുന്ന പുതിയ ‘ടെക്‌സസ് നിയമ’ത്തിനെതിരേയാണ് പ്രതിഷേധം. 1973ല്‍ രാജ്യവ്യാപകമായി അബോര്‍ഷന്‍ നിയമാനുസൃതമാക്കിയ റൂ വി വേയ്ഡ് (Roe V Wade) കേസിനെ അട്ടിമറിച്ചേക്കാവുന്ന തരത്തില്‍ വരുന്ന മാസങ്ങളില്‍ കോടതിയില്‍ കേസുകള്‍ വരാനിരിക്കെയാണ് പ്രതിഷേധം ശക്തമായത്.

‘എന്റെ ശരീരം എന്റെ അവകാശം’, ‘അബോര്‍ഷന്‍ നിയമവിധേയമാക്കുക’ എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡുകളുമായാണ് സമരക്കാര്‍ കോടതി പരിസരത്തേക്ക് മാര്‍ച്ച് നടത്തിയത്. ”കുഞ്ഞുങ്ങളുടെ കാര്യത്തിലേക്ക് വരുമ്പോള്‍ നമ്മുടെ സര്‍ക്കാരിനോ ഇവിടുത്തെ പുരുഷന്മാര്‍ക്കോ അതില്‍ അഭിപ്രായം പറയാനുള്ള അവകാശമില്ല. ഇത് സ്ത്രീകള്‍ എടുക്കേണ്ട തീരുമാനമാണ്,” സമരക്കാരിലൊരാള്‍ പ്രതികരിച്ചു.

2017ല്‍ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റതിന് പിറ്റേദിവസം ‘സ്ത്രീകളുടെ വാര്‍ഷിക മാര്‍ച്ച്’ നടത്തിയവര്‍ തന്നെയാണ് ഇപ്പോഴത്തെ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

അതേസമയം സമരത്തിന് എതിരേയും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ‘നിഷ്‌കളങ്കരായ കുട്ടികളുടെ രക്തമാണ് നിങ്ങള്‍ സമരക്കാരുടെ കൈകളില്‍’ എന്നാണ് സമരത്തെ എതിര്‍ത്ത് സംസാരിക്കുന്നവരുടെ വാദം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Thousands attend rallies across US in support of abortion rights

We use cookies to give you the best possible experience. Learn more