Daily News
യോഗയേയും സൂര്യനമസ്‌കാരത്തേയും എതിര്‍ക്കുന്നവര്‍ കടലില്‍ ചാടണം: യോഗി ആദിത്യനാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Jun 09, 06:52 am
Tuesday, 9th June 2015, 12:22 pm

yogi-adithyanadhന്യൂദല്‍ഹി: യോഗയെയും സൂര്യനമസ്‌കാരത്തേയും എതിര്‍ക്കുന്നവര്‍ ഇന്ത്യ വിട്ടുപോകുകയോ സ്വയം കടലില്‍ മുങ്ങുകയോ ചെയ്യണമെന്ന് ബി.ജെ.പി എം.പി യോഗി ആദിത്യനാഥ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിലെ ഒരു ക്ഷേത്രത്തില്‍ നടന്ന ആഘോഷപരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗയുടെ ചരിത്രത്തിന്റെ പ്രധാന്യം സംബന്ധിച്ചു സംസാരിക്കവെയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്.

“ശാരീരികവും ആത്മീയവുമായ അച്ചടക്കത്തെയും സൂര്യനമസ്‌കാരത്തെയും എതിര്‍ക്കുന്നവര്‍ ഹിന്ദുസ്ഥാന്‍ ഉപേക്ഷിക്കണം.” അദ്ദേഹം പറഞ്ഞു.

സൂര്യനമസ്‌കാരം യോഗയുടെ ഭാഗമാണെന്നു പറഞ്ഞ അദ്ദേഹം അത് മനസിനെ ശുദ്ധീകരിക്കുകയും ചെയ്യുമെന്ന് അഭിപ്പായപ്പെട്ടു. സൂര്യഭഗവാനില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ സ്വയം കടലില്‍ ചാടുകയോ അല്ലെങ്കില്‍ ശിഷ്ടജീവിതം ഇരുണ്ട മുറിയില്‍ കഴിയുകയോ ചെയ്യണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

പ്രശ്‌നമില്ലെങ്കില്‍ എന്തിനാണ് ഇന്ത്യന്‍ മുസ്‌ലീങ്ങള്‍ മാത്രം അതിനെ എതിര്‍ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സൂര്യനമസ്‌കാരം പരിശീലിപ്പിക്കാനുള്ള പദ്ധതി ഒഴിവാക്കിയിരുന്നു.സൂര്യനമസ്‌കാരം ഇസ്‌ലാം വിരുദ്ധമാണെന്ന് കാണിച്ച് മുസ്‌ലീം മത സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തു വന്നതോടെയാണ് സൂര്യനമസ്‌കാരം ഒഴിവാക്കുന്നതിന് തീരുമാനമെടുത്തത്.