| Tuesday, 17th November 2020, 12:42 pm

സി.എ.ജി റിപ്പോര്‍ട്ട് അന്തിമമാണോ കരടാണോ എന്നതല്ല; കിഫ്ബി വിവാദത്തില്‍ പ്രതികരണവുമായി തോമസ് ഐസക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട പ്രശ്‌നം സി.എ.ജി റിപ്പോര്‍ട്ട് അന്തിമമാണോ കരടാണോ എന്നതല്ലെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. അത് കേരളത്തിന്റെ വികസനത്തെ എങ്ങിനെ ബാധിക്കുമെന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിഫ്ബിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് നടക്കുന്ന ചര്‍ച്ചകള്‍ കിഫ്ബി ഓഡിറ്റ് റിപ്പോര്‍ട്ട് അന്തിമമാണോ കരടാണോ എന്നതല്ല. അതൊന്നുമല്ല വിവാദത്തിലെ കേന്ദ്രപ്രശ്‌നം. അന്തിമമാകട്ടെ കരടാകട്ടെ, അതില്‍ സി.ഐജി എത്തിയിരിക്കുന്ന വാദമുഖങ്ങള്‍ എന്തൊക്കെയാണ്, അത് കേരളത്തിന്റെ വികസനത്ത എങ്ങനെ ബാധിക്കും എന്നതുകൂടിയാണ്.

ആ റിപ്പോര്‍ട്ടില്‍ സി.എ.ജി എടുത്തിരിക്കുന്ന നിലപാട് ഇന്ന് കേരളത്തില്‍ അങ്ങോളം ഇങ്ങോളം നിര്‍മാണം ആരംഭിച്ചിട്ടുള്ള 2000 ത്തോളം സ്‌കൂള്‍, അവിടെ വിന്യസിക്കുന്ന ഐ.ടി ഉപകരണങ്ങള്‍, നമ്മുടെ താലൂക്ക് ആശുപത്രികളുടെ പുനര്‍നിര്‍മാണം, 1000 കണക്കിന് കിലോമീറ്റര്‍ നീളം വരുന്ന റോഡുകള്‍, കെ. ഫോണ്‍, വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കഴിയുന്ന ട്രാന്‍സ്ഗ്രിഡ് ഇത്തരത്തില്‍ ഏവര്‍ക്കും വേണമെന്ന് ആഗ്രഹിക്കുന്ന കേരളം നടപ്പാവണമെന്ന് ആഗ്രഹിക്കുന്ന പദ്ധതികളെ അട്ടിമറിക്കാന്‍ ഉതകുന്നതാണ്.

ഇത് സംബന്ധിച്ച് യു.ഡി.എഫിന്റെ നിലപാട് എന്തെന്നാണ് ഞാന്‍ ചോദിക്കുന്ന ചോദ്യം. അതിന് മറുപടി പറയാതെ അന്തിമമാണോ കരടാണോ എന്നൊക്കെ ചോദിച്ച് പുകമറ സൃഷ്ടിക്കുകയാണ്.

കിഫ്ബി വായ്പകള്‍ ഓഫ് ബജറ്റ് വായ്പയല്ല. കിഫ്ബി വഴി ഏറ്റെടുക്കുന്ന പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കുന്നവയാണ്. ഈ ബാധ്യത സര്‍ക്കാരിന്റെ പ്രത്യക്ഷ ബാധ്യതയല്ല. സി.എ.ജി ഓഡിറ്റ് നടക്കുമ്പോള്‍ കിഫ്ബി എടുത്ത ആകെ വായ്പ മൂവായിരം കോടി രൂപയാണ്. അതിനേക്കാളേറെ തുക സംസ്ഥാന വിഹിതമായി നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

ഇത് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യക്ഷ ബാധ്യതയാണെന്ന് കിഫ്ബി പറയുന്നു. അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വായ്പ എടുക്കുന്നതിന് തുല്യമാണെന്ന് പറയുന്നു. ആ പശ്ചാത്തലത്തില്‍ ഭരണഘടനയുടെ 293 അനുച്ഛേദം 1 നെ ലംഘിക്കുന്നു എന്ന് പറയുന്നു. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സംസ്ഥാനത്തിന് വായ്പ എടുക്കാന്‍ കഴിയില്ലെന്നാണ് പറയുന്നത്. മസാല ബോണ്ടിലെ വിദേശവായ്പ കേന്ദ്രലിസ്റ്റില്‍ ഉള്ളതാണ്. അത് മറികടന്ന് സംസ്ഥാനം വായ്പ എടുത്തു എന്ന് പറയുന്നു.

കിഫ്ബിയുടെ പണം സര്‍ക്കാരിന്റെ അക്കൗണ്ടിലേക്ക് കൊണ്ടുവരില്ല. കൃത്യമായി ഓണ്‍ ബജറ്റ് പരിപാടിയാണ്. ഇത് പ്രത്യക്ഷ ബാധ്യതയാണ്, കിഫ്ബി എടുക്കുന്ന വായ്പ തിരിച്ചിക്കേണ്ട ബാധ്യത സര്‍ക്കാരിനാണ്. കിഫ്ബിക്ക് വരുമാനം ഇല്ല. ഇത് ഡയരക്ട് ബാധ്യത ആണ്. സി.എ.ജി ഓഡിറ്റ് നടത്തിയ സമയത്ത് കിഫ്ബി എടുത്ത ബാധ്യത 3000 കോടിയാണ്. കേരള സര്‍ക്കാര്‍ നിയമത്തില്‍ പറഞ്ഞ വ്യവസ്ഥ പ്രകാരം അതിനേക്കാള്‍ കൂടുതല്‍ പണം കൊടുത്തു. 5871 കൊടുത്തു കഴിഞ്ഞു.

പക്ഷേ കിഫ്ബി നാളെ സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന വരുമാനം കണക്കുകൂട്ടാതെ നിരവധി പ്രൊജക്ട് ഏറ്റെടുത്താല്‍ അതിന് കൊടുക്കാന്‍ പണമുണ്ടാകില്ലല്ലോ അപ്പോള്‍ പ്രത്യക്ഷ ബാധ്യതയായി. അതാണ് അവര്‍ വാദിക്കുന്നത്. അത് സംഭവിക്കില്ല. കാരണം ഇത് ആന്വറ്റി മോഡലാണ്. എത്രയോ പ്രൊജക്ടുകള്‍ ഇത്തരത്തില്‍ യു.ഡി.എഫ് എടുത്തിട്ടുണ്ടെന്നും തോമസ് ഐസക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Thomas Issac About Kiifbi CAG Report

We use cookies to give you the best possible experience. Learn more