| Monday, 7th June 2021, 8:41 pm

സ്വകാര്യ ആശുപത്രികള്‍ക്കു വേണ്ടി 25 ശതമാനം വാക്‌സിന്‍ കേന്ദ്രം നീക്കിവെച്ചതെന്തിന്: തോമസ് ഐസക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വാക്സിന്‍ വിതരണത്തില്‍ 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്കു നീക്കിവെച്ചത് എന്തിനാണെന്നു മുന്‍ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക്. വാക്സിന്‍ വിതരണം ഉറപ്പാക്കുന്നതില്‍ കാലതാമസം വരുത്തിയ നടപടിയുടെ പ്രത്യാഘാതം കേന്ദ്ര സര്‍ക്കരിന് എങ്ങനെ മറികടക്കാനാകുമെന്നും തോമസ് ഐസക്ക് ട്വിറ്റിറിലൂടെ പറഞ്ഞു.

‘സംസ്ഥാനങ്ങള്‍ക്കു സൗജന്യമായി വിതരണം ചെയ്യുന്നതിനായി കേന്ദ്രീകൃത വാക്‌സിന്‍ സംഭരണത്തിലേക്ക് മടങ്ങാന്‍ കേന്ദ്രം നിര്‍ബന്ധിരായിരിക്കുകയാണ്. എന്നാല്‍, എന്തുകൊണ്ടാണു ഇതില്‍സ്വകാര്യ ആശുപത്രികള്‍ക്കു 25% സംവരണം?

വിതരണം ഉറപ്പാക്കുന്നതിലെ കാലതാമസത്തിന്റെ കേടുപാടുകള്‍ കേന്ദ്രത്തിന് എങ്ങനെ പരിഹരിക്കാനാകും?
നിലവിലെ സമയപരിധി എത്രയാണ്? സ്വന്തം വിഡ്ഢിത്തത്തിന് സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണം,’ തോമസ് ഐസക്ക് ട്വീറ്റ് ചെയ്തു.

അതേസമയം, രാജ്യത്തിന്റെ വാക്‌സിന്‍ നയം പരിഷ്‌കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ജൂണ്‍ 21 മുതല്‍ പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ വിതരണം ചെയ്യുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

വിദേശത്തു നിന്നു കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വാക്‌സിന്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ വാക്സിന്‍ നയത്തെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വാക്‌സിനു വിലയീടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇതു തന്നിഷ്ടപ്രകാരമുള്ള നടപടിയാണെന്നും കോടതി പറഞ്ഞിരുന്നു.

ഇനിയും മൂകസാക്ഷിയായിരിക്കാനാകില്ലെന്നും കോടതി അറിയിച്ചു. വാക്‌സിന്‍ വാങ്ങിയതിന്റേയും വിതരണം ചെയ്തതിന്റെയും മുഴുവന്‍ വിശദാംശങ്ങളും ഹാജരാക്കണമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIFGHTS : Thomas Isaac questioned why 25 per cent of the vaccine supply has been earmarked for private hospitals.

We use cookies to give you the best possible experience. Learn more