| Thursday, 30th July 2020, 2:36 pm

മിത്രോം നോക്കൂ, റഫാലില്‍ അംബാനിക്ക് 30000 കോടിയുടെ കരാര്‍ കിട്ടുമ്പോള്‍ പിന്നെന്ത് 2900 കോടി! യെസ് ബാങ്കിന്റെ നടപടിക്ക് പിന്നാലെ പ്രശാന്ത് ഭൂഷണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2892 കോടിയുടെ വായ്പാ തുക തിരിച്ചടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയതില്‍ അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിന്റെ ആസ്ഥാനമായ റിലയന്‍സ് സെന്റര്‍ യെസ് ബാങ്ക് ഏറ്റെടുക്കാന്‍ പോകുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ കേന്ദ്രസര്‍ക്കാരിനെ ഉന്നംവെച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

റാഫേല്‍ ഇടപാട് ചൂണ്ടിക്കാട്ടിയായിരുന്നു പ്രശാന്ത് ഭൂഷന്റെ വിമര്‍ശനം. റഫാല്‍ ഇടപാടില്‍ 30000 കോടിയുടെ ഓഫ്‌സെറ്റ് കരാര്‍ അംബാനിക്ക് നല്‍കുമ്പോള്‍ പിന്നെ എന്ത് 29000 കോടി, എന്ത് റിലയന്‍സ് ആസ്ഥാനം എന്നായിരുന്നു ഭൂഷന്റെ പ്രതികരണം.

” ആദ്യത്തെ റഫാല്‍സ് വരുന്ന ദിവസം ഇത് വരുന്നത് ! റാഫേല്‍ ഇടപാടില്‍ അംബാനിക്ക് 30,000കോടി ഓഫ്സെറ്റ് കരാറുകള്‍ നല്‍കുമ്പോള്‍ എന്ത് 2900 കോടി എന്ത് റിലയന്‍സ് ആസ്ഥാനം, മിത്രോം 30000 കോടി രൂപയ്ക്ക് എത്ര വലിയ ആസ്ഥാനം ഉണ്ടാക്കം ” റിലയന്‍സ് സെന്ററിനെതിരെ യെസ് ബാങ്ക് നടപടി എടുക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത പങ്കുവെച്ച് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

മുംബൈയിലെ അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിന്റെ (എ.ഡി.എ.ജി) ആസ്ഥാനമായ റിലയന്‍സ് സെന്റര്‍ യെസ് ബാങ്ക് ഏറ്റെടുക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
കുടിശ്ശിക അടയ്ക്കാത്തതിനാലാണ് റിലയന്‍സ് സെന്റര്‍ യെസ് ബാങ്ക് ഏറ്റെടുക്കുന്നതെന്നാണ് വിവരം.

കുടിശ്ശിക ഈടാക്കാന്‍ സര്‍ഫേസി നിയമപ്രകാരം റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന് നോട്ടീസ് അയച്ചിട്ടുണ്ടെന്നും കടം തിരിച്ചടയ്ക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കൈവശാവകാശ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഈ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും യെസ് ബാങ്ക് അറിയിച്ചിട്ടുണ്ട്.

2,892 കോടി ഡോളര്‍ വായ്പ അടയ്ക്കാത്തതിനാലാണ് നടപടിയെന്നാണ് യെസ് ബാങ്ക് ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.

കുടിശ്ശിക 60 ദിവസത്തിനുള്ളില്‍ തിരിച്ചടയ്ക്കാന്‍ മെയ് ആറിന് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് സര്‍ഫേസി ആക്ട് പ്രകാരം ഡിമാന്‍ഡ് നോട്ടീസ് അയച്ചിട്ടുണ്ടെന്നും എന്നാല്‍ തിരിച്ചടവ് പരാജയപ്പെട്ടുവെന്നും യെസ് ബാങ്ക് അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more