Advertisement
Kerala
കെ.കെ. ലതികയ്‌ക്കെതിരായ പരാമര്‍ശം തെറ്റായിപ്പോയി: തിരുവഞ്ചൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 Dec 24, 06:43 am
Monday, 24th December 2012, 12:13 pm

തിരുവനന്തപുരം: സി.പി.ഐ.എം എം.എല്‍.എ കെ.കെ. ലതികക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഖേദം രേഖപ്പെടുത്തി.

താന്‍ അത്തരത്തിലുള്ള പരാമര്‍ശം നടത്തരുതായിരുന്നെന്നും തന്റെ നാവില്‍ നിന്നു അത്തരമൊരു പരാമര്‍ശം വരരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. []

തന്റെ പരാമര്‍ശം കെ.കെ ലതികയെ അപമാനിച്ചെന്ന് തോന്നിയെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

പരാമര്‍ശം വിവാദമായതോടെ തിരുവഞ്ചൂര്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു.

കോട്ടയത്ത് നടന്ന ഒരു പൊതുപരിപാടിയില്‍ തിരുവഞ്ചൂര്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായി പി. മോഹനന്‍ ജയിലിലായതോടെ എം.എല്‍.എയായ ഭാര്യ കെ.കെ. ലതിക നിയമസഭയില്‍ ഇരിക്കേണ്ട സീറ്റില്‍ കയറിനിന്ന് തുള്ളുകയാണെന്ന് മന്ത്രി പ്രസംഗിച്ചതായി ഒരു പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു.

ഇതിനെതിരെ കെ.കെ. ലതികയും ഐഷാപോറ്റിയും സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു.

സഭയിലെ അംഗത്തിനെതിരെ തികഞ്ഞ അവകാശലംഘനമാണ് തിരുവഞ്ചൂര്‍ നടത്തിയതെന്നും സഭാ ചട്ടങ്ങളേയും നിയമങ്ങളേയും അന്തസ്സിനേയും കളങ്കപ്പെടുത്തുന്ന മൈതാന പ്രസംഗമാണ് തിരുവഞ്ചൂര്‍ നടത്തിയതെന്നും ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തിയിരുന്നു.

ആഭ്യന്തര മന്ത്രിയുടെ തികഞ്ഞ സ്ത്രീവിരുദ്ധ മനോഭാവമാണ് ലതികക്കെതിരായ പരാമര്‍ശങ്ങളിലൂടെ പ്രതിഫലിക്കുന്നതെന്നും സെക്രട്ടറിയേറ്റ് ആരോപിച്ചു.

അരയിടത്തുപാലം പെണ്‍വാണിഭ കേസ് ഉള്‍പ്പെടെയുള്ള സ്ത്രീപീഡനകേസുകള്‍ പോലീസ് കുറ്റവാളികളെ രക്ഷിക്കുകയാണെന്നും കോഴിക്കോട് വട്ടക്കിണറില്‍ ദാരുണമായി കൊല്ലപ്പെട്ട സുന്ദരിയമ്മയുടെ കൊലപാതകികളെ ഇതുവരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും ലതിക നിയമസഭയില്‍ കുറ്റപ്പെടുത്തിയിരുന്നു.

കല്ലാച്ചിയില്‍ പതിമൂന്ന് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച ഐ.എന്‍.ടി.യു.സി നേതാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ മുന്‍ നിരയിലും ലതിക ഉണ്ടായിരുന്നു.

ഇതാണ് ആഭ്യന്തരമന്ത്രിയെ ഇത്തരം പ്രസ്താവനയ്ക്ക് പ്രേരിപ്പിച്ചതെന്നും സി.പി.ഐ.എം ആരോപിച്ചു.