| Monday, 15th July 2019, 10:06 pm

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പിരിച്ചുവിട്ട യൂണിറ്റിന് പകരമായി യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു. പുതിയ കമ്മിറ്റിയുടെ ചുമതല ജില്ലാ നേതൃത്വം നേരിട്ട് വഹിക്കും.

അതേസമയം, കോളേജിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എസ്.എഫ്.ഐ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. കോളേജിലും ഹോസ്റ്റലിലും ഐ.ഡി കാര്‍ഡ് നിര്‍ബന്ധമാക്കുക, പ്രവൃത്തി സമയം അവസാനിച്ചാല്‍ വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ തങ്ങാന്‍ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളാണ് എസ്.എഫ്.ഐ മുന്നോട്ടുവച്ചിരിക്കുന്നത്.

യൂണിവേഴ്സിറ്റിയിലെ സംഘര്‍ഷത്തില്‍ ബിരുദ വിദ്യാര്‍ഥി അഖിലിന് കുത്തേറ്റ സംഭവത്തിന് പിന്നാലെയാണ് എസ്.എഫ്.ഐ കോളജ് യൂണിറ്റ് പിരിച്ചുവിട്ടത്.

അഖിലിനെ കുത്തിയ കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം, ആരോമല്‍, ആദില്‍, അദ്വൈത്, ഇജാബ് എന്നിവരെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.

അഖിലിനെ ആക്രമിക്കുന്നതിനിടെ കൈക്ക് പരിക്കേറ്റതിനാല്‍ കിടത്തിച്ചികിത്സ വേണമെന്ന ശിവരഞ്ജിത്തിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. അഭിഭാഷകരുമായി സംസാരിക്കാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.

മുഖ്യപ്രതി ശിവരഞ്ജിത്തും നസീമും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചിരുന്നു. ആക്രമണം ആസൂത്രിതമല്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ ആക്രമിക്കുകയായിരുന്നുവെന്നുമാണ് പ്രതികള്‍ പറഞ്ഞത്. ഇരുവരും ഇന്നലെ അര്‍ധരാത്രിയാണ് പൊലീസ് പിടിയിലായത്.

അതേസമയം അക്രമം ആസൂത്രിതമായിരുന്നെന്നും പ്രതികളില്‍ നിന്നും രക്ഷപ്പെട്ട് അഖില്‍ ഓടിയപ്പോള്‍ പിന്നാലെ ഓടി പിടിച്ചു നിര്‍ത്തി കുത്തുകയായിരുന്നുവെന്നുമാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

തന്നെ കുത്തിയത് ശിവരഞ്ജിത്താണെന്ന് അഖില്‍ പറഞ്ഞിരുന്നു. ആക്രമണത്തിന് കോളേജിന് പുറത്തുനിന്നുള്ളവരേയും എത്തിച്ചിരുന്നെന്നും ആക്രമിക്കാനായി മനപൂര്‍വം പ്രശ്നങ്ങള്‍ ഉണ്ടാക്കുകയായിരുന്നെന്നുമായിരുന്നു അഖിലിന്റെ മൊഴി.

We use cookies to give you the best possible experience. Learn more