തന്നെ ഏറ്റുമുട്ടലില്‍ വധിക്കാന്‍ ശ്രമം; എം.പി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കണമെന്ന് അസംഖാന്‍
national news
തന്നെ ഏറ്റുമുട്ടലില്‍ വധിക്കാന്‍ ശ്രമം; എം.പി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കണമെന്ന് അസംഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd June 2019, 8:50 am

ലക്‌നൗ: എം.പി സ്ഥാനം രാജിവെച്ച് ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ ആഗ്രഹിക്കുന്നതായി എസ്.പി നേതാവും രാംപൂര്‍ എം.പിയുമായ അസംഖാന്‍.

‘ എന്നെ സംസ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നെ കൊലപ്പെടുത്താന്‍ നോക്കി. എന്റെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്തു. ഗുരുതരമായ കുറ്റമാരോപിച്ച് എന്നെ ഏറ്റുമുട്ടലില്‍ വധിക്കാന്‍ ഗൂഢാലോചന നടത്തുന്നുണ്ട്. ഏറ്റവും കൂടുതല്‍ കേസുകളുള്ളത് കൊണ്ട് എം.പിമാരില്‍ ഏറ്റവും വലിയ ക്രിമിനല്‍ താനാണെന്നാണ് മാധ്യമങ്ങള്‍ എഴുതിയതെന്നും അസംഖാന്‍ പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വേണ്ടി മത്സരിച്ച ജയപ്രദയെ പരാജയപ്പെടുത്തിയാണ് അസംഖാന്‍ ജയിച്ചത്. സംസ്ഥാനത്ത് എസ്.പിയുടെ അഞ്ച് എം.പിമാരിലൊരാളാണ് അസംഖാന്‍. ഉത്തര്‍പ്രദേശ് നിയമസഭാംഗമായിരിക്കെയാണ് അസംഖാന്‍ പാര്‍ലമെന്റിലേക്ക് മത്സരിച്ചിരുന്നത്.

2004ലും 2009ലും ജയപ്രദ ജയിച്ച മണ്ഡലമാണ് രാംപൂര്‍. 2014ല്‍ ബി.ജെ.പിയാണ് ഇവിടെ ജയിച്ചിരുന്നത്.