അഞ്ച് വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂണൂല്‍ ധരിക്കുന്നവരാണ് അവര്‍; കോണ്‍ഗ്രസിനെതിരെ പരോക്ഷ വിമര്‍ശനവുമായി സ്മൃതി ഇറാനി
D' Election 2019
അഞ്ച് വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂണൂല്‍ ധരിക്കുന്നവരാണ് അവര്‍; കോണ്‍ഗ്രസിനെതിരെ പരോക്ഷ വിമര്‍ശനവുമായി സ്മൃതി ഇറാനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th May 2019, 9:33 am

വാരാണസി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രിയും അമേഠിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനി. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ പൂണൂല്‍ ധരിക്കുകയും തെരഞ്ഞെടുപ്പ് സമയത്ത് ഗംഗാ സന്ദര്‍ശനം നടത്തുകയും ചെയ്യുന്നവരാണ് ഇവരിരുവരും എന്നാണ് സ്മൃതി ഇറാനിയുടെ വിമര്‍ശനം.

‘പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ സേവിക്കുന്നു.എന്നാല്‍ അവര്‍ അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂണൂല്‍ അണിയുന്നവരാണ്. അവര്‍ അഞ്ച് വര്‍ഷം വിദേശ യാത്രക്ക് പോകുന്നു.എന്നിട്ട് തെരഞ്ഞെടുപ്പ് കാലത്ത് ഗംഗാ ദര്‍ശനത്തിനായി എത്തുന്നു.’ സ്മൃതി ഇറാനി പറഞ്ഞു. വെള്ളിയാഴ്ച്ച നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ ആരെയും പേരെടുത്ത് പറയാതെയായിരുന്നു സ്മൃതിയുടെ വിമര്‍ശനം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്കാ വാരാണസിയില്‍ മത്സരിക്കാത്തതിനെയും സ്മൃതി വിമര്‍ശിച്ചു.

‘അവര്‍ അയോധ്യയില്‍ പോയി, പക്ഷെ റാം ലല്ലയ്ക്ക് മുന്‍പില്‍ പ്രണമിച്ചില്ല. അവര്‍ അപ്പോള്‍ വോട്ട് ബാങ്കിനെ കുറിച്ച് ചിന്തിച്ചു. അവര്‍ അമേഠിയിലെ ജങ്ങളോട് ചോദിക്കുന്നു വാരാണസിയില്‍ മത്സരിക്കട്ടേയെന്ന്. എന്നാല്‍ യുദ്ധത്തിനുള്ള സമയമാവുമ്പോള്‍
അവര്‍ക്ക് വാരാണസിയും അമേഠിയും മാത്രമല്ല നഷ്ടപ്പെടുന്നത് വയനാടും കൂടിയാണ്. ‘സ്മൃതി ഇറാനി പറഞ്ഞു.

വാരാണസിയില്‍ മേദിക്കെതിരെ കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കുന്നത് അജയ് റായിയാണ്.