ക്ഷേത്രത്തിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു; പൂജാരി ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ
national news
ക്ഷേത്രത്തിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു; പൂജാരി ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th July 2024, 10:21 am

മുംബൈ: ക്ഷേത്രത്തിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പൂജാരി ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ. ക്ഷേത്രത്തിലെത്തിയ യുവതിക്ക് ചായയിൽ ലഹരിമരുന്ന് കലർത്തി കൊടുത്തായിരുന്നു ബലാത്സംഗം.

താനെ കല്യാൺ ശിൽഫതയിലെ ഘോൾ ഗണപതി ക്ഷേത്രത്തിൽ പൂജാരിയായെത്തിയ സന്തോഷ് കുമാർ രമ്യജ്ഞ മിശ്ര, സുഹൃത്ത് റാരാജ്കുമാർ റാംഫർ പാണ്ഡെ, ശ്യാംസുന്ദർ പ്യാർചന്ദ് ശർമ ഉൾപ്പെടെ മൂന്നുപേരാണ് അറസ്റ്റിലായത്.

നവി മുംബൈയിലെ ബേലാപൂരിൽനിന്ന് കാണാതായ 30കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. കൊല്ലപ്പെട്ട യുവതി ജൂലൈ ആറിന് ഭർത്താവിനോടും ഭർതൃമാതാവിനോടും പിണങ്ങി ഒറ്റക്ക് മലമുകളിലെ ക്ഷേത്രത്തിൽ എത്തി.

ക്ഷേത്രത്തിലെത്തിയ യുവതിയുമായി പ്രതികൾ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് ചായയിൽ ലഹരി കലർത്തി നൽകുകയായിരുന്നു. പിന്നീട് ബോധരഹിതയായ യുവതിയെ പ്രതികൾ ക്ഷേത്രത്തിലെ സ്റ്റോർ റൂമിൽ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

ബോധം വന്നതോടെ യുവതി കരഞ്ഞുബഹളം വച്ചപ്പോൾ പ്രതികൾ അവരെ തലക്കടിച്ചുകൊല്ലുകയായിരുന്നു. ശേഷം മൃതദേഹം മല മുകളിൽ ഉപേക്ഷിച്ചു,

ക്ഷേത്രത്തിലെ പ്രധാന പൂജാരി മറ്റൊരു ക്ഷേത്രം സന്ദർശിക്കാനായി ഉത്തർപ്രദേശിലേക്ക് പോയതിനാൽ ജൂലൈ അഞ്ചിനാണ് ഉത്തർപ്രദേശിലെ മറ്റൊരു ക്ഷേത്രത്തിലെ പൂജാരിയായ സന്തോഷ് കുമാർ രമ്യജ്ഞ മിശ്ര ഇവിടെയെത്തിയത്.

കൊലപാതകം, കൂട്ട ബലാത്സംഗം തെളിവു നശിപ്പിക്കൽ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് പോലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Content Highlight: The young woman was raped and killed; Three people including the temple priest were arrested