| Saturday, 20th January 2024, 10:14 am

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചതിനെ ചോദ്യം ചെയ്ത് അഭിഭാഷകന്‍; ഒരു ലക്ഷം പിഴയിട്ട് ഹരജി തള്ളി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിച്ചതിനെ ചോദ്യം ചെയ്ത് പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ച അഭിഭാഷകന് പിഴ ചുമത്തി സുപ്രീം കോടതി.

ഹരജി നല്‍കിയ അശോകന്‍ പാണ്ഡെ എന്ന അഭിഭാഷകനാണ് കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തിയത്. കുറ്റവിമുക്തനാക്കുന്നത് വരെ രാഹുല്‍ ഗാന്ധി അയോഗ്യനായി തുടരുമെന്നും വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നും ആവശ്യപ്പെട്ടാണ് അഭിഭാഷകന്‍ അശോക് പാണ്ഡെയുടെ ഹര്‍ജി നല്‍കിയത്.

എന്നാല്‍ ഹരജി നിസാരമായതും കോടതിയുടെ വിലപ്പെട്ട സമയം കളയാനുള്ളതുമാണെന്നും ജസ്റ്റിസുമാരായ സന്ദീപ് മേത്ത, ബി.ആര്‍. ഗവായ് എന്നിവര്‍ പറഞ്ഞു. പൊതുതാത്പര്യ ഹരജികളെ ദുരുപയോഗം ചെയ്യുന്നതില്‍ നിന്ന് ആളുകളെ തടയുന്നതിന് ഇത്തരം മാതൃകാപരമായ നടപടികളും പിഴകളും ചുമത്തപ്പെടേണ്ടതുണ്ടെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത പറഞ്ഞു.

ഇതേ ആവശ്യം ചൂണ്ടിക്കാട്ടി മുമ്പും അശോക് പാണ്ഡെ കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നെന്നും കോടതി അത് തള്ളിക്കളഞ്ഞതുമായാണ് റിപ്പോര്‍ട്ടുകള്‍. ലക്ഷദ്വീപ് എം.പിയും എന്‍.സി.പി നേതാവുമായ മുഹമ്മദ് ഫൈസലിന്റെ അംഗത്വം പുനഃസ്ഥാപിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയും ഒരു ലക്ഷം രൂപ പിഴയിട്ട് കോടതി തള്ളിയിരുന്നു.

2023 ഒക്ടോബറില്‍ ബോബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായയെ നിയമിച്ചതിനെതിരെയും അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞയില്‍ ദേവേന്ദ്ര കുമാര്‍ ‘ഞാന്‍’ എന്ന് പറഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടി അശോകന്‍ പാണ്ഡെ രംഗത്തെത്തിയിരുന്നു.

2019ല്‍ കര്‍ണാടകയിലെ കോലാര്‍ നിയോജക മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട് സൂറത്തിലെ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി ആദ്യം ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടത്.

Content Highlight: The Supreme Court rejected the petition challenging the restoration of Lok Sabha membership of Rahul Gandhi with fine

We use cookies to give you the best possible experience. Learn more