| Saturday, 18th July 2020, 8:34 pm

SG 250 കഴിഞ്ഞ വര്‍ഷം തന്നെ ഷൂട്ടിംഗ് ആരംഭിച്ചു; വിവാദങ്ങള്‍ മോഷന്‍ പോസ്റ്റര്‍ ഹിറ്റായതിനെ തുടര്‍ന്ന്; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ടോമിച്ചന്‍ മുളകുപാടം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സുരേഷ്‌ഗോപിയുടെ ഇരുന്നൂറ്റി അമ്പതാം ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയുമായി നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാട് പൊള്ളയായ ആരോപണങ്ങള്‍ ഉയര്‍ത്തി ‘കടുവ’ ടീം കോടതിയെ വരെ തെറ്റിദ്ധരിപ്പിച്ചതാണെന്നും എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് തങ്ങളുടെ കഥ കോപ്പിയടിച്ചെന്ന് പ്രചരിപ്പിക്കുന്നതെന്നും ടോമിച്ചന്‍ പറഞ്ഞു.

മനോരമയോട് ആയിരുന്നു ടോമിച്ചന്‍ മുളകുപാടത്തിന്റെ പ്രതികരണം. ഇതിനിടെ ചിത്രത്തിന്റെ ഷൂട്ടിംഗ് 2019 ല്‍ തന്നെ ആരംഭിച്ചതാണെന്നും ടീസറില്‍ കാണിക്കുന്ന പള്ളിയും പരിസരവുമൊക്കെ അന്ന് ചിത്രീകരിച്ചതാണെന്നും ടോമിച്ചന്‍ പറഞ്ഞു.

കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥയും കഥാപാത്രവും ജിനുവിന്റേതാണെന്നായിരുന്നു ആരോപണം. അങ്ങനെയാണ് കോടതിയില്‍ കേസ് കൊടുത്തിരിക്കുന്നതും. എന്നാല്‍ ഇപ്പോള്‍ അറിയുന്നു, അതിന്റെ യഥാര്‍ഥ സൃഷ്ടാവ് രണ്‍ജി പണിക്കരാണെന്ന്. അദ്ദേഹം 21 വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതിവച്ച സിനിമയും കഥാപാത്രവും. അപ്പോള്‍ എന്തിനായിരുന്നു ഞങ്ങളുടെ സിനിമയ്‌ക്കെതിരെ ഇങ്ങനെയൊരു കേസ് നല്‍കിയത്. ഇവര്‍ കോടതിയെ വരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയല്ലേ? – ടോമിച്ചന്‍ ചോദിച്ചു.

കഴിഞ്ഞ ദിവസം ഡിസംബറില്‍ ഈ സിനിമയുടെ കുറച്ചു ഭാഗങ്ങള്‍ ഷൂട്ട് ചെയ്തു. ടീസറില്‍ കാണിക്കുന്ന പള്ളിയും പരിസരവുമൊക്കെ അന്ന് ചിത്രീകരിച്ചതാണ്. മാത്രമല്ല സിനിമയുടെ പേര് വരെ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഞങ്ങളുടെ സിനിമയുടെ കഥയെന്തെന്ന് ഇവര്‍ക്ക് ആര്‍ക്കും അറിയില്ല. ഊഹാപോഹങ്ങളുടെ പേരിലാണ് ഓരോ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. സിനിമ പ്രഖ്യാപിച്ചപ്പോഴും ഷൂട്ട് തുടങ്ങിയപ്പോഴും ഇവരാരും മുന്നോട്ട് വരാതിരുന്നത് എന്തുകൊണ്ടാണ് ? ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഹിറ്റായതോടെയാണ് ഇതൊക്കെ ഉടലെടുത്തത്.

സംവിധായകന്‍ മാത്യുവുമായി ബന്ധപ്പെട്ടായിരുന്നല്ലോ ഇവര്‍ ഉന്നയിച്ച മറ്റൊരു പ്രശ്‌നം. മാത്യു അല്ല ഈ സിനിമയുടെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. അമേരിക്കയിലുള്ള ഷിബിന്‍ ഫ്രാന്‍സിസ് ആണ്. അദ്ദേഹം പാലാ പൂവത്തോട് സ്വദേശിയാണ്. ചിത്രത്തിലെ കഥാപാത്രത്തിന്റെ വസ്തുത വെളിപ്പെടുത്തി രണ്‍ജി പണിക്കര്‍ വന്നതോടു കൂടി ഇവര്‍ വീണ്ടും കാര്യങ്ങള്‍ വളച്ചൊടിച്ചു. ഇപ്പോള്‍ പറയുന്നത് അത് യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി എടുക്കുന്ന സിനിമ അല്ലെന്നാണ്. ഏറെ ചര്‍ച്ചയായ കടുവാക്കുന്നേല്‍ കുറുവച്ചനെന്ന് പറയപ്പെടുന്ന കുരുവിനാംകുന്നേല്‍ ജോസുമായി തങ്ങളുടെ സിനിമയ്ക്ക്് യാതൊരു ബന്ധവുമില്ലെന്ന് ഷാജി കൈലാസും പറയുന്നു. സംഭവം വിവാദമായതോടെ അവരുടെ സിനിമയ്ക്കു സൗജന്യമായി കുറച്ച് പ്രമോഷന്‍ കിട്ടി. തെറ്റിദ്ധരിപ്പിക്കാനായിരുന്നെങ്കില്‍ എന്തിനായിരുന്നു ഈ കേസ്. കൊവിഡ് പ്രതിസന്ധിയില്‍ എല്ലാമൊന്ന് കരയ്‌ക്കെത്തിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇങ്ങനെയുളള അനാവശ്യ വിവാദങ്ങള്‍ എന്നും ടോമിച്ചന്‍ പറഞ്ഞു.

കഴിഞ്ഞ ഡിസംബറില്‍ നടത്തിയ ചിത്രീകരണത്തിന്റെ ചിത്രങ്ങളും ടോമിച്ചന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ തന്റെ ജീവിതം സിനിമയാകുമ്പോള്‍ സുരേഷ് ഗോപിയോ മോഹന്‍ലാലോ തന്നെ അവതരിപ്പിക്കുന്നതാണ് താല്‍പര്യമെന്ന് യഥാര്‍ത്ഥ കുരുവിനാല്‍ കുന്നേല്‍ കുറുവച്ചന്‍ പറഞ്ഞിരുന്നു. തന്റെ ജീവിതം സിനിമയാക്കാനായി രണ്‍ജി പണിക്കര്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാക്കാല്‍ ഉറപ്പ് നല്‍കിയതാണെന്നും അതിനാല്‍ അക്കാര്യത്തില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തെ സിനിമയുമായി ബന്ധപ്പെട്ട് വേറെയും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. കടുവ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരും തിരക്കഥയും പകര്‍പ്പവകാശം ലംഘിച്ച് സുരേഷ് ഗോപി ചിത്രത്തിന് ഉപയോഗിച്ചെന്നാരോപണമാണ് വിവാദം ആരംഭിച്ചത്.

തുടര്‍ന്ന് സുരേഷ് ഗോപിയുടെ 250ാം ചിത്രമായി പ്രഖ്യാപിച്ച ചിത്രത്തിന് കോടതി വിലക്ക് ഏര്‍പ്പെടുത്തി. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിന്റെ പേര് കോപ്പിറൈറ്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ ജിനു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

കഥാപാത്രത്തിന്റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും കോടതിയില്‍ ഹാജരാക്കി. ഇത് പരിഗണിച്ചാണ് സുരേഷ്ഗോപി ചിത്രത്തിന് കോടതി വിലക്കേര്‍പ്പെടുത്തിയത്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് കടുവ നിര്‍മ്മിക്കുന്നത്. കഴിഞ്ഞ വര്‍ഷം പൃഥ്വിരാജിന്റെ ജന്‍മദിനത്തോടനുബന്ധിച്ച് കടുവയുടെ പ്രഖ്യാപനവും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസും നടന്നിരുന്നു.

ഈ വര്‍ഷം ജൂലൈ 15ന് ഷൂട്ടിംഗ് തുടങ്ങാനിരുന്ന കടുവ കോവിഡ് പ്രതിസന്ധിയേത്തുടര്‍ന്ന് മാറ്റിവക്കുകയായിരുന്നെന്നും സുരേഷ്ഗോപി ചിത്രത്തിന്റെ സംവിധായകനായ മാത്യുസ് തോമസ് തന്റെ മുന്‍ ചിത്രങ്ങളില്‍ സംവിധാന സഹായി ആയിരുന്നു എന്നും ജിനു ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more