| Monday, 12th August 2024, 10:31 pm

ഷിരൂര്‍ ദൗത്യം; അര്‍ജുനായുള്ള തെരച്ചില്‍ നാളെ പുനരാരംഭിക്കും; തീരുമാനം ഉന്നതതല യോഗത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ നാളെ വീണ്ടും പുനരാരംഭിക്കും. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് നിര്‍ത്തിവെച്ച ദൗത്യമാണ് വീണ്ടും ആരംഭിക്കുന്നത്. തെരച്ചില്‍ പുനരാരംഭിക്കാത്ത പക്ഷം ഷിരൂരിലെത്തി പ്രതിഷേധിക്കുമെന്ന് അര്‍ജുന്റെ കുടുംബം അറിയിച്ചതിന് പിന്നാലെയാണ് തീരുമാനം.

തെരച്ചില്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കാര്‍വാറില്‍ നടന്ന ഉന്നതതല യോഗം തിങ്കളാഴ്ച രാത്രിയോടെ അവസാനിച്ചു. ഈ യോഗത്തിലാണ് തെരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനമുണ്ടായത്. ഉത്തര കന്നഡ ജില്ലാ കളക്ടര്‍, കാര്‍വാര്‍ എം.എല്‍.എ അടക്കമുള്ള പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്.

നാളെ (ചൊവ്വാഴ്ച) ഷിരൂരിലെ ഗംഗാവലി പുഴയില്‍ നാവികസേന പരിശോധന നടത്തും. ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്തുന്നതിനായി സോണാര്‍ പരിശോധനയും നടത്തും. ഗംഗാവലിയിലെ അടിയൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് നാളെ ദൗത്യം പുനരാരംഭിക്കുന്നത്. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷമായിരിക്കും പുഴയിലിറങ്ങി തെരച്ചില്‍ നടത്തുക.

തെരച്ചില്‍ പുനരാരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നാവിക സേനയുടെ പരിശോധനയില്‍ തീരുമാനമുണ്ടായത്.

ജൂലൈ 16 (ചൊവ്വാഴ്ച)നാണ് കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട് ട്രക്ക് ഡ്രൈവറായ കോഴിക്കോട് സ്വദേശി അര്‍ജുനെ കാണാതായത്. അപകടം നടന്ന ദിവസം തന്നെ ബന്ധുക്കള്‍ കര്‍ണാടക പൊലീസിനെ വിവരം അറിയിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മാത്രമാണ് തെരച്ചില്‍ ആരംഭിച്ചത്.

അതേസമയം ഗംഗാവലി പുഴയില്‍ നിന്ന് അര്‍ജുന്റെ ട്രക്ക് കണ്ടെത്തിയിരുന്നു. എന്നാല്‍ ട്രക്ക് പുഴയില്‍ നിന്ന് പുറത്തെടുക്കാനും ട്രക്കിനുള്ളില്‍ മനുഷ്യ സാന്നിധ്യം കണ്ടെത്താനും ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിരുന്നില്ല. കണ്ടെത്തിയത് അര്‍ജുന്റെ ട്രക്ക് തന്നെയാണ് ജില്ലാ പൊലീസ് മേധാവിയാണ് സ്ഥിരീകരിച്ചത്.

തെരച്ചില്‍ ആരംഭിച്ച് ഒമ്പതാം ദിവസമാണ് ട്രക്ക് കണ്ടെത്തുന്നത്.കരയില്‍ നിന്ന് 20 മീറ്റര്‍ അകലെ 15 അടി താഴ്ചയിലാണ് ട്രക്ക് ഉള്ളതെന്നായിരുന്നു വിവരം.

Content Highlight: The search for Arjun will resume tomorrow

We use cookies to give you the best possible experience. Learn more