| Friday, 17th November 2023, 5:21 pm

നന്‍പകലിന്റെ സെറ്റില്‍ നിന്നും നേരെ എടുത്തുകൊണ്ട് വന്നതാണോ; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കണ്ണൂര്‍ സ്‌ക്വാഡിലെ രംഗം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവംബര്‍ 17 മുതലാണ് മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് ഒ.ടി.ടി റിലീസ് ചെയ്തത്. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചത്. തിയേറ്ററില്‍ വലിയ പ്രശംസ നേടിയ ചിത്രത്തിന് ഒ.ടി.ടിയിലും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

ചിത്രത്തിലെ ഒരു രംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. തുടക്കത്തില്‍ നായകനും സംഘവും അന്വേഷിച്ച് പോകുന്ന പ്രതിയുടെ വീട്ടിലെ യുവാവ് ധരിച്ചിരിക്കുന്ന ഷര്‍ട്ടും മുണ്ടുമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചക്ക് ആധാരം.

നന്‍പകല്‍ നേരത്ത് മയക്കത്തില്‍ മമ്മൂട്ടി ധരിച്ച ഷര്‍ട്ടും മുണ്ടുമല്ലേ ഇത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നന്‍പകലില്‍ ഷൂട്ടിന് ശേഷം ഷര്‍ട്ടും മുണ്ടും മമ്മൂട്ടി കമ്പനി കണ്ണൂര്‍ സ്‌ക്വാഡ് സെറ്റിലേക്ക് കൊണ്ടുവന്നോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. പുതിയ ഷര്‍ട്ടും മുണ്ടും വാങ്ങാതെ കാശ് ലാഭിച്ചതാണോയെന്നും ചോദിക്കുന്നവരുണ്ട്. എന്തായാലും രസകരമായ ചര്‍ച്ചയാണ് ഒരു രംഗത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

ചിത്രം ഒ.ടി.ടിയില്‍ കണ്ട പ്രേക്ഷകര്‍ മികച്ച അഭിപ്രായമാണ് പറയുന്നത്. കേരളത്തിന് പുറത്ത് നിന്നുള്ളവര്‍ വലിയ പ്രശംസയാണ് കണ്ണൂര്‍ സ്‌ക്വാഡിന് നല്‍കുന്നത്.

സമീപകാലത്ത് കണ്ട മികച്ച ത്രില്ലറാണ് സിനിമയെന്നും മികച്ച തിരക്കഥയാണ് ചിത്രത്തിന്റേതെന്നും പ്രേക്ഷകര്‍ പറഞ്ഞു.72ാം വയസിലും സിനിമയോടുള്ള മമ്മൂട്ടിയുടെ സ്നേഹം കണ്ണൂര്‍ സ്‌ക്വാഡിലൂടെ വീണ്ടും തെളിയുകയാണെന്നും ഈ പ്രായത്തില്‍ ഏത് രീതിയിലുള്ള സിനിമകളാണ് ചെയ്യേണ്ടതെന്ന് മറ്റ് സൂപ്പര്‍ സ്റ്റാറുകള്‍ അദ്ദേഹത്തെ കണ്ട് പഠിക്കണമെന്നും പറയുന്നവരുണ്ട്.

ജോര്‍ജ് മാര്‍ട്ടിന്‍ എന്നാണ് മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. ശബരീഷ് വര്‍മ, റോണി, അസീസ് നെടുമങ്ങാട്, വിജയരാഘവന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സെപ്റ്റംബര്‍ 28നാണ് കണ്ണൂര്‍ സ്‌ക്വാഡ് റിലീസ് ചെയ്തത്. ആദ്യദിനം മുതല്‍ തന്നെ ചിത്രത്തിന് മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചിരുന്നു. ടോട്ടല്‍ ബിസിനസിലൂടെ കണ്ണൂര്‍ സ്‌ക്വാഡ് 100 കോടി നേടിയിരുന്നു.

Content Highlight: The scene in the Kannur squad was discussed on social media

We use cookies to give you the best possible experience. Learn more