| Monday, 8th April 2024, 7:02 pm

കെ.കെ. ശൈലജ വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടില്ല; ചാനലിന്റെ പേരില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റിപ്പോട്ടര്‍ ടി.വി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വടകരയിലെ ഇടതു സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജ റിപ്പോട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന പ്രചരണം വ്യാജം. അഭിമുഖത്തില്‍ ഇടതു സ്ഥാനാര്‍ത്ഥി മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്നായിരുന്നു പ്രചരണം.

ഇത് തികച്ചും വസ്തുതാ വിരുദ്ധമാണെന്നും റിപ്പോര്‍ട്ടര്‍ ടി.വിയില്‍ വന്ന പരാമര്‍ശമെന്ന നിലയില്‍ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ചാനല്‍ അറിയിച്ചു. റിപ്പോട്ടര്‍ ടി.വിയുടെ കണ്‍സള്‍ട്ടിങ് എഡിറ്ററായ ഡോ. അരുണ്‍ കുമാര്‍ അവതരിപ്പിക്കുന്ന അശ്വമേധം പരിപാടിയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയെന്നായിരുന്നു ആരോപണം.

എന്നാല്‍ സംഭവത്തില്‍ ഡോ. അരുണ്‍ കുമാര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ ടീച്ചര്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുന്നുമുണ്ട്.

‘മുസ്‌ലിം വിഭാഗത്തെ സംബന്ധിച്ചിടത്തോളം അവര്‍ ആര്‍ക്കെങ്കിലും എതിരൊന്നുമല്ല. എല്ലാറ്റിലും കുറച്ചൊക്കെ വര്‍ഗീയ വാദികളൊക്കെ ഉണ്ട്. എന്നാല്‍ മുസ്‌ലിം ജനവിഭാഗം ആകെ വര്‍ഗീയ വാദികളാ?,’ എന്നാണ് കെ.കെ. ശൈലജ ചോദിച്ചത്. എന്നാല്‍ ഈ ചോദ്യത്തെ വളച്ചൊടിച്ച് മുസ്‌ലിം ജനവിഭാഗമാകെ വര്‍ഗീയ വാദികളാണ് എന്ന് ഇടതു സ്ഥാനാര്‍ത്ഥി പാഞ്ഞുവന്ന രീതിയില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ചാനല്‍ വ്യക്തമാക്കുന്നു.

അതേസമയം കെ.കെ. ശൈലജക്കെതിരെ ഇതിനുപുറമെ നിരവധി വ്യാജ പ്രചരണങ്ങളും അധിക്ഷേപ നീക്കങ്ങളും ഉണ്ടായിട്ടുണ്ട്. വ്യാജ പ്രചരണത്തില്‍ എല്‍.ഡി.എഫ് നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യമന്ത്രിക്കും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കുമാണ് എല്‍.ഡി.എഫ് ജില്ലാ നേതൃത്വം പരാതി നല്‍കിയത്.

കെ.കെ. ശൈലജയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും മോര്‍ഫ് ചെയ്ത ചിത്രങ്ങളടക്കമാണ് വ്യാജ പ്രചരണത്തിനായി ഉപയോഗിക്കുന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ട്രോള്‍ റിപ്പബ്ലിക്ക് അടക്കമുള്ള ഫേസ്ബുക്ക് അക്കൗണ്ടുകളുടെ പേരുകള്‍ പരാതിയില്‍ ഉന്നയിച്ചരിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlight: The rumor that K.K. Shailaja made communal remarks in an interview with Reporter TV is false

We use cookies to give you the best possible experience. Learn more