| Monday, 7th October 2024, 9:58 am

ഭരണ-പ്രതിപക്ഷ സംഘടനകള്‍ ഒരുമിച്ചു; എയ്ഡഡ് മേധാവികളുടെ അധികാരം റദ്ദാക്കിയ നടപടി പിന്‍വലിക്കുമെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപകരുടെ ശമ്പള ബില്ലുകള്‍ ട്രഷറികളില്‍ നിന്നും ഹെഡ്മാസ്റ്റര്‍ക്കോ പ്രിന്‍സിപ്പലിനോ നേരിട്ട് മാറാനുള്ള അധികാരം റദ്ദാക്കിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചേക്കും. നടപടിയില്‍ പ്രതിഷേധിച്ച് ഭരണപക്ഷ സംഘടനകളും പ്രതിപക്ഷ സംഘടനകളും രംഗത്തെത്തിയിരുന്നു.

ഉത്തരവിനെ തുടര്‍ന്ന് സി.പി.ഐ.എം അനുകൂല സംഘടനകളുള്‍പ്പെടെ ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇരുപക്ഷങ്ങളുടെയും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

എയ്ഡഡ് സ്‌കൂള്‍, കോളേജ് അധ്യാപകരുടെ ശമ്പള ബില്ലുകള്‍ ഹെഡ്മാസ്റ്റര്‍ക്കോ പ്രിന്‍സിപ്പലിനോ നേരിട്ട് ട്രഷറികളില്‍ കൊടുത്ത് ബില്ല് മാറാനുള്ള അവസരം ഉണ്ടായിരുന്നു. എന്നാല്‍ നേരിട്ട് ബില്ല് മാറാനുള്ള അധികാരം റദ്ദാക്കി കൊണ്ട് കഴിഞ്ഞ ദിവസം ധനവകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമന്‍ ഉത്തരവ് ഇറക്കിയിരുന്നു.

ഈ ഉത്തരവനുസരിച്ച് സ്ഥാപനമേധാവിക്ക് ബില്ല് മാറാന്‍ കഴിയില്ലെന്ന് മാത്രമല്ല, എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം വൈകാന്‍ കാരണമാവും.

പുതിയ ഉത്തരവ് പ്രകാരം ശമ്പളം വൈകുമെന്ന ആശങ്കയിലായിലായിരുന്നു എയ്ഡഡ് സ്‌കൂള്‍, കോളേജ് അധ്യാപകരും ജീവനക്കാരും.

സ്ഥാപനമേധാവികള്‍ സമര്‍പ്പിക്കുന്ന ബില്ലില്‍ മേലധികാരികള്‍ ഒപ്പിട്ടാല്‍ മാത്രമേ ട്രഷറിയില്‍ നിന്ന് ശമ്പളം മാറാന്‍ കഴിയുകയുള്ളൂ. എന്നാല്‍ പഴയ രീതിയില്‍ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ഡിജിറ്റല്‍ ഒപ്പ് വാങ്ങിയ ശേഷമേ ഒക്ടോബര്‍ മുതല്‍ ബില്ലുകള്‍ സമര്‍പ്പിക്കാന്‍ പാടുള്ളൂ എന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.

ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ കേരളത്തില്‍ എത്തുന്നതോടെ ഉത്തരവ് പിന്‍വലിക്കാനുള്ള തീരുമാനങ്ങളെടുക്കാന്‍ സാധ്യതയുള്ളതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Content Highlight: the report that says government withdrawn legal report of tresury bill

We use cookies to give you the best possible experience. Learn more