പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1997ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചന്ദ്രലേഖ. പ്രിയദര്‍ശന്‍ തന്നെ രചന നിര്‍വഹിച്ച ചിത്രം നിര്‍മിച്ചത് ഫാസിലാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍, ശ്രീനിവാസന്‍, നെടുമുടി വേണു, സുകന്യ, ഇന്നസെന്റ്, പൂജ ബത്ര എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളായി എത്തിയത്. ഹിന്ദി നടന്‍ അനില്‍ കപൂറും ചിത്രത്തില്‍ കാമിയോ റോളില്‍ എത്തിയിരുന്നു.
ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി. ചന്ദ്രലേഖയിൽ അദ്ദേഹം സംവിധാനസഹായിയായിരുന്നു.
സ്‌ക്രിപ്റ്റില്‍ ഇല്ലെങ്കിലും അനിൽ കപൂർ വരും എന്ന ഇന്‍ഫര്‍മേഷന്‍ ഉണ്ടായിരുന്നുവെന്നും സിനിമയുടെ അവസാന ഘട്ടത്തിലാണ് അനില്‍ കപൂര്‍ വരുന്നുണ്ടെന്ന് അറിഞ്ഞതെന്നും ശ്രീകാന്ത് പറയുന്നു.
ആല്‍ഫി എന്ന കഥാപാത്രമായി എത്തുന്നത് അനില്‍ കപൂറാണെന്നറിഞ്ഞപ്പോള്‍ താൻ എക്സൈറ്റഡായിരുന്നെന്നും പ്രിയദർശനുമായുള്ള സുഹൃത്ത് ബന്ധം കൊണ്ടുതന്നെയാണ് അനില്‍ കപൂര്‍ ആ സിനിമയില്‍ അഭിനയിക്കാന്‍ വന്നതെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു. മാസ്റ്റർ ബിൻ ചാനലുമായി സംസാരിക്കുകയായിരുന്നു ശ്രീകാന്ത് മുരളി.
‘സ്‌ക്രിപ്റ്റില്‍ ഇല്ലെങ്കിലും അങ്ങനെയൊരു ആള്‍ വരും എന്ന ഇന്‍ഫര്‍മേഷന്‍ ഉണ്ടായിരുന്നു. സിനിമയുടെ ഡിസ്‌കഷൻ്റെ അവസാന ഘട്ടമാകുമ്പോഴാണ് അറിഞ്ഞത് അനില്‍ കപൂര്‍ വരുന്നുണ്ടെന്ന്. ഡേറ്റ് കണ്‍ഫോം ആകാത്തത് കൊണ്ടായിരിക്കും അവസാനഘട്ടത്തില്‍ പറഞ്ഞത്.
ആല്‍ഫി എന്ന കഥാപാത്രമായി എത്തുന്നത് അനില്‍ കപൂറാണെന്നറിഞ്ഞപ്പോള്‍ ഞാനൊക്കെ വളരെ എക്‌സൈറ്റഡ് ആയിരുന്നു. സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഞാന്‍ അടക്കം എല്ലാവരും അനില്‍ കപൂര്‍ എത്തുന്നത് അറിയുന്നത്. പ്രിയൻ സാറുമായുള്ള സുഹൃത്ത് ബന്ധം കൊണ്ടുതന്നെയാണ് അനില്‍ കപൂര്‍ ആ സിനിമയില്‍ അഭിനയിക്കാന്‍ വന്നത്,’ ശ്രീകാന്ത് മുരളി.
മോഹന്‍ലാല്‍ – ശ്രീനിവാസന്‍ ജോഡിയുടെ തിരിച്ചുവരവ് കൂടിയായിരുന്നു ചന്ദ്രലേഖ. മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ആറാമത്തെ ചിത്രമാണ് ചന്ദ്രലേഖ.
1998ല്‍ അതേ പേരില്‍ തന്നെ തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരുന്നു. ഹര്‍ ദില്‍ ജോ പ്യാര്‍ കരേഗ എന്ന പേരില്‍ ഹിന്ദിയിലേക്കും, ഹേ സരസു എന്ന പേരില്‍ കന്നടയിലേക്കും ഇത് റീമേക്ക് ചെയ്തു.
Content Highlight: The reason why the Hindi superstar acted in Mohanlal’s film is because of his friendship with Priyadarshan says Srikanth Murali