| Saturday, 15th August 2020, 8:33 am

ക്ഷേത്രത്തില്‍ യേശുവിന് പൂജയര്‍പ്പിക്കാന്‍ മലയാളി എസ്.പി ദിവ്യ സാറ തോമസ് ആവശ്യപ്പെട്ടെന്ന പ്രചരണം നുണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: കര്‍ണാടക ചാമരാജ് നഗര്‍ ജില്ലയിലെ വീരാഞ്ജനേയ ക്ഷേത്രത്തില്‍ യേശുവിന് പൂജയര്‍പ്പിക്കാന്‍ പൊലീസ് സൂപ്രണ്ട് ആവശ്യപ്പെട്ടെന്ന പ്രചാരണം നുണയാണെന്ന് വ്യക്തമാക്കി കര്‍ണാടക പൊലീസ്. കേരളത്തോട്അതിര്‍ത്തി പങ്കിടുന്ന ചാമരാജ് നഗറിലെ മലയാളി എസ്.പി ദിവ്യ സാറ തോമസിനെതിരെയാണ് ട്വിറ്ററില്‍ നുണപ്രചാരണം നടന്നത്.

ട്വീറ്റ് വൈറലായതോടെ സംഭവത്തില്‍ ഔദ്യോഗിക വിശദീകരണവുമായി കര്‍ണാടക പൊലീസ് രംഗത്തെത്തി. കൊല്ലഗലിലെ ഗണപതി ക്ഷേത്രം എസ്.പി ദിവ്യ സാറ തോമസ് സന്ദര്‍ശിച്ചെന്നും ശ്രീകോവിലില്‍ യേശുവിന്റെ ചിത്രം വെച്ച് പൂജാരിയോട് പൂജയര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടെന്നുമാണ് നിഷാന്ത് ആസാദ് എന്നയാള്‍ ട്വീറ്റ ചെയ്തത്.

ക്ഷേത്രത്തിനകത്ത് എസ്.പി നില്‍ക്കുന്നതിന്റെയും യേശുവിന്റെ ചിത്രം പൂജാരി ശ്രീകോവിലില്‍ വെച്ചതിന്റെയും ചിത്രങ്ങളും ഇയാള്‍ ട്വീറ്റില്‍ പങ്കുവെച്ചിരുന്നു. ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ സീനിയര്‍ കറസ്‌പോണ്ടന്റ് എന്നാണ് ഇയാള്‍ പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്നത്. പ്രവാചക നിന്ദ പോസ്റ്റിനെ തുടര്‍ന്ന് ആഗസ്റ്റ് 11ന് രാത്രി ബംഗളൂരു ഈസ്റ്റ് മേഖലയില്‍ പ്രതിഷേധവും അക്രമവും വെടിവെപ്പും നടന്നതിന് പിന്നാലെ യായരുന്നു ഇയാളുടെ വിവാദ ട്വീറ്റ്.

തുടര്‍ന്ന് എസ്.പിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍, എസ്.പിക്കെതിരായ ആരോപണങ്ങള്‍ കര്‍ണാടക പൊലീസ് നിഷേധിച്ചു. എസ്.പി ദിവ്യ സാറ തോമസ് ഒരു ചിത്രവും ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നിട്ടില്ലെന്നും എസ്.പിയെ സ്വീകരിക്കാന്‍ ക്ഷേത്രത്തില്‍ നടത്തിയ ചടങ്ങിന്റെ ചിത്രങ്ങള്‍ നുണപ്രചാരണത്തിനായി ചിലര്‍ ഉപയോഗിക്കുകയായിരുന്നെന്നും പൊലീസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

സംഭവത്തിന്റെ വസ്തതുത വെളിപ്പെടുത്തി ക്ഷേത്രത്തിന്‍ന്റെ പൂജാരി രാഘവന്‍ ലച്ചു നല്‍കിയ വിഡിയോ സന്ദേശം കര്‍ണാടക പൊലീസ് ഔദ്യോഗിക വെബസൈറ്റില്‍ പങ്കുവെച്ചിട്ടുണ്ട്. ആഗസ്റ്റ് അഞ്ചിന് രാമക്ഷേത്രത്തിനായി പൂജ നടന്ന ദിവസം കൊല്ലഗല്‍ ആഞ്ജനേയ ക്ഷേത്രത്തിലും പ്രത്യേക പൂജ നടത്തിയിരുന്നുവെന്നും അന്നേദിവസം കൊല്ലഗലിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ എസ്.പിയെ ജനങ്ങള്‍ ക്ഷേത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതിഥികള്‍ക്ക് ഹിന്ദുദൈവങ്ങളുടെ പ്രതിമകള്‍ പൂജിച്ച് സമ്മാനനമായി നല്‍കുന്നത് ക്ഷേത്രത്തിലെ പതിവാണെന്നും എസ്.പി ക്രിസ്ത്യന്‍ വിശ്വാസിയായതിനാല്‍ ആരോ യേശുവിന്റെ ചിത്രം കൊണ്ടുവന്നു നല്‍കിയെന്നും പൂജാരി പറഞ്ഞു.

പൂജകള്‍ക്കുശേഷം ഹിന്ദുദൈവങ്ങളുടെ പ്രതിമകള്‍ക്കൊപ്പം യേശുവിന്റെ ചിത്രവും എസ്.പിക്ക് സമ്മാനിച്ചു. ക്ഷേത്രഭാരവാഹികളാണ് യേശുവിന്റെ ചിത്രം അവര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതെന്നും എസ്.പി നിര്‍ബന്ധിച്ചതല്ലെന്നും ഇവര്‍ അദ്ദേഹം വ്യക്തമാക്കി. ഈ പ്രവൃത്തി ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ ക്ഷമ ചോദിക്കുന്നതായും പൂജാരി പറഞ്ഞു. യേശുവിന്റെ ചിത്രം മറ്റൊരു ഭക്തനാണ് കൊണ്ടുവന്നതെന്ന് പൊലീസ് വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHTS: The propaganda that,  Malayalee SP Divya Sara Thomas asked to worship Jesus in the temple is a lie; Police clarifiedrss

We use cookies to give you the best possible experience. Learn more