ലോക്സഭയിലെ ഏറ്റവും അസംതൃപ്തനായ വ്യക്തി പ്രധാനമന്ത്രി; തൊഴിലില്ലായ്മയും ജാതി സെൻസസും ഭരണകൂടത്തിന് തിരിച്ചടിയായേക്കും: പാൽക്കിഷർ
India
ലോക്സഭയിലെ ഏറ്റവും അസംതൃപ്തനായ വ്യക്തി പ്രധാനമന്ത്രി; തൊഴിലില്ലായ്മയും ജാതി സെൻസസും ഭരണകൂടത്തിന് തിരിച്ചടിയായേക്കും: പാൽക്കിഷർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th June 2024, 4:45 pm

ന്യൂദൽഹി: മൂന്നാം എൻ.ഡി.എ സർക്കാരിലെ ഏറ്റവും അസംതൃപ്തനായ വ്യക്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കുമെന്ന് രാഷ്ട്രീയ നിരൂപകനായ സുഹാസ് പാൽക്കിഷർ. ദി വയറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്.

‘ഭൂരിപക്ഷം നഷ്ടപ്പെട്ടപ്പോഴും താൻ മൂന്നാം തവണയും ജനവിധി നേടി എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് മോദി. എന്നാൽ സത്യത്തിൽ സഖ്യ കക്ഷികളുടെ സഹായമില്ലാതെ മോദിക്ക് ഒറ്റക്കൊരു സർക്കാർ നിലനിർത്താൻ സാധിക്കില്ല. ഇതെല്ലാം അറിയാമായിരുന്നിട്ടും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ മോദിയുടെ വ്യക്തിത്വം അദ്ദേഹത്തെ അനുവദിക്കുന്നില്ലെന്നതാണ് വാസ്തവം. പാൽക്കിഷർ പറഞ്ഞു.

ഈ പിരിമുറുക്കങ്ങൾ മോദിയുടെ പ്രവർത്തികളിലും സംസാരത്തിലും പ്രകടമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാന ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലുകൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഭരണപക്ഷം പ്രതിപക്ഷത്തെ നിയമവിധേയമാക്കാനും ഭരിക്കാനും ശ്രമിച്ചുകൊണ്ടേയിരിക്കും ഇത് പാർലമെന്റിൽ വലിയ പൊട്ടിത്തെറികൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന് ഞങ്ങളുടെ മേലുള്ള വിശ്വാസത്തിന്മേൽ എൻ.ഡി.എ സർക്കാരിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സാഹചര്യത്തിലും കഴിഞ്ഞ പത്ത് വർഷമായുണ്ടായിരുന്ന മോദിയുടെ പെരുമാറ്റം മാറാൻ പോകില്ലെന്ന് അദ്ദേഹം പറഞ്ഞു.

മോദി ഭരണകൂടം തങ്ങളുടെ പഴയ സ്വഭാവമായ ഏകാധിപത്യത്തിലേക്ക് തന്നെ പിന്നെയും മടങ്ങാനുള്ള സാധ്യതകൾ ഏറെയാണ്. മോദിക്ക് മാറ്റം സംഭവിക്കാനുള്ള സാധ്യതകൾ വിദൂരമാണ്. തങ്ങൾക്കെതിരെ ഉയരുന്ന വിയോജിപ്പുകളെ അടിച്ചമർത്താൻ അവർ തങ്ങളുടെ അധികാരം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എൻ.ഡി.എ സർക്കാരിന് തകർച്ചയുണ്ടാവുകയാണെങ്കിൽ അതിന് കാരണമാകുന്ന ചില പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. തൊഴിലില്ലായ്മയും മുസ്‌ലിം വിരുദ്ധതയും ജാതി സെൻസസും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും സംവരണ പ്രശ്നങ്ങളും കേന്ദ്രത്തിന് തിരിച്ചടിയായേക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

Content Highlight:  The Prime Minister Will Be the Most Uncomfortable Person in the New Lok Sabha’