| Monday, 28th November 2022, 11:29 pm

ബ്രസീല്‍-സ്വിറ്റ്‌സര്‍ലാന്‍ഡ് മത്സരത്തിനിടെ സ്‌റ്റേഡിയത്തിലെ ലൈറ്റുകളണഞ്ഞു; ആശങ്കാകുലരായി താരങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പില്‍ ബ്രസീല്‍-സ്വിറ്റ്‌സര്‍ലാന്‍ഡ് മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ ലൈറ്റുകള്‍ അണഞ്ഞു. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാനിരിക്കെയാണ് സംഭവം. കോര്‍ണര്‍ കിക്കിനായി ബ്രസീല്‍ താരങ്ങള്‍ സ്വിസ് പെനാല്‍ട്ടി ബോക്‌സിനരികില്‍ നില്‍ക്കുകയായിരുന്നു. റാഫീഞ്ഞ കോര്‍ണറില്‍ പന്ത് തട്ടാന്‍ തയ്യാറായി നില്‍ക്കുന്നുമുണ്ട്.

പെട്ടെന്ന് സ്റ്റേഡിയത്തിലെ ലൈറ്റുകള്‍ അണയുകയും ഗ്രൗണ്ടില്‍ ഇരുട്ട് പരക്കുകയുമായിരുന്നു. താരങ്ങളും കാണികളും അല്പനേരം ആശങ്കാകുലരായി നിന്നെങ്കിലും ഏതാനും നിമിഷങ്ങള്‍ക്കകം ലൈറ്റുകള്‍ ഓണായതോടെ മത്സരം പുനരാരംഭിച്ചു.

മത്സരത്തിന്റെ 44ാം മിനിട്ടിലാണ് അപ്രതീക്ഷിതമായി ഖത്തറിലെ 974 സ്റ്റേഡിയത്തിലെ ലൈറ്റുകള്‍ അണഞ്ഞത്. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇങ്ങനെയൊരു സംഭവമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ സംഘാടകരുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയാണ് സംഭവിച്ചതെന്നാരോപിച്ച് പലരും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിന്റെ കാരണം വ്യക്തമല്ല.

അതേസമയം, സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ നടന്ന ആവേശകരമായ ഏറ്റുമുട്ടലില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീലിന്റെ ജയം. മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയിരുന്നിടത്താണ് ബ്രസീല്‍ സൂപ്പര്‍താരം കസെമിറോ തകര്‍പ്പന്‍ ഗോളോടെ ടീമിനെ മുന്നിലെത്തിച്ചത്.

മത്സരത്തിന്റെ 81ാം മിനിട്ടില്‍ ആന്റണിയെടുത്ത കോര്‍ണര്‍ കിക്ക് ഗയ്മെറസ് പോസ്റ്റിലേക്ക് ഹെഡ് ചെയ്തെങ്കിലും ഗോള്‍കീപ്പര്‍ സോമര്‍, പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു. എന്നാല്‍ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് കാസെമിറോ കാനറികള്‍ക്ക് വേണ്ടി ഗോളടിക്കുകയായിരുന്നു.

രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്രസീല്‍ ആറ് പോയിന്റോടെ നിലവില്‍ ഒന്നാം സ്ഥാനത്താണ്. മൂന്ന് പോയിന്റുള്ള സ്വിറ്റ്സര്‍ലന്‍ഡ് രണ്ടാം സ്ഥാനത്തും, ഓരോ പോയിന്റ് വീതവും കാമറൂണും സെര്‍ബിയയും മൂന്നും നാലും സ്ഥാനങ്ങളിലുമാണ്. സൂപ്പര്‍താരം നെയ്മറിന്റെ അഭാവം മത്സരത്തില്‍ നിഴലിച്ചിരുന്നു.

Content Highlights: The lights in Stadium 974 went out for a moment during the matchup between Brazil and Switzerland

We use cookies to give you the best possible experience. Learn more