മതവും വർഗ്ഗീയതയും കുത്തിക്കലക്കി ജനങ്ങളെ ഭിന്നിപ്പിക്കുന്ന 'കുലുക്കിസർബത്ത്' ഇവിടെ വേണ്ട, ഇടതുപക്ഷത്തിന് മതമില്ല: കെ.ടി ജലീൽ
Kerala News
മതവും വർഗ്ഗീയതയും കുത്തിക്കലക്കി ജനങ്ങളെ ഭിന്നിപ്പിക്കുന്ന 'കുലുക്കിസർബത്ത്' ഇവിടെ വേണ്ട, ഇടതുപക്ഷത്തിന് മതമില്ല: കെ.ടി ജലീൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th August 2024, 10:29 pm

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ പോർക്ക് ചലഞ്ചിനെതിരെ വർഗീയ പരാമർശവുമായി എത്തിയവർക്കെതിരെ രൂക്ഷ വിമർശനവുമായി എം.എൽ.എ കെ.ടി. ജലീൽ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനം രേഖപ്പെടുത്തിയത്. വയനാട് മുണ്ടക്കൈ ദുരന്ത ബാധിതർക്ക് സഹായം നൽകാനായി പന്നിയിറച്ചി വിറ്റ് ഡി.വൈ.എഫ്.ഐ പണം സമാഹരിച്ചിരുന്നു.

എന്നാൽ പന്നിയിറച്ചി ചലഞ്ച് നടത്തി പണം സ്വരൂപിച്ച് ദുരിതബാധിതർക്ക് നൽകുന്നതിനെതിരെ ചില പോസ്റ്റുകൾ ലീഗുകാരുടെയും ജമാഅത്ത് ഇസ്‌ലാമിക്കാരുടെയും സാമൂഹ്യങ്ങളിൽ വന്നിരുന്നു. ഇതിനെതിരെയാണ് കെ.ടി ജലീൽ പ്രതികരണവുമായി എത്തിയിരിക്കുന്നത്.

ഇസ്‌ലാം മത വിശ്വാസികൾക്ക് പന്നി നിഷിദ്ധമാണ്. എന്നാൽ ക്രൈസ്തവ വിശ്വാസികൾക്ക് പന്നി ഇഷ്ട വിഭവമാണ്. ചില വിശ്വാസികൾ ബീഫ് നിഷിദ്ധമാണെന്ന് കരുതുന്നുണ്ട് എന്നാൽ പോത്തിറച്ചി വിറ്റ് കിട്ടിയ പണം ദുരിതബാധിതർക്ക് കൊടുക്കരുതെന്ന് അവരാരും പറഞ്ഞു കേട്ടിട്ടില്ല എന്ന് അദ്ദേഹം തന്റെ പോസ്റ്റിലൂടെ പറഞ്ഞു.

മുസ്‌ലിം വിഭാഗങ്ങൾക്ക് പലിശ നിഷിദ്ധമാണ് എന്നാൽ പലിശ സ്ഥാപനങ്ങൾ കൊടുക്കുന്ന പണം ദുരിതബാധിതർക്ക് വേണ്ട എന്ന് പന്നിയിറച്ചി വിരോധികൾ ഇതുവരെയും പറഞ്ഞിട്ടില്ല. പന്നിയിറച്ചി കഴിക്കുന്നതിനേക്കാൾ വലിയ പാപമല്ലേ പലിശ മുതൽ ഭക്ഷിക്കൽ എന്നും അദ്ദേഹം വിമർശിച്ചു.

അതോടൊപ്പം ഇടതുപക്ഷത്തിന് മതമില്ലെന്നും ഡി.വൈ.എഫ്.ഐ ഏതെങ്കിലും പ്രത്യേക മതവിശ്വാസത്തോടെ ചേർന്ന് നിൽക്കുന്ന സംഘടനയല്ല എന്നും അദ്ദേഹം പറഞ്ഞു.

 

‘പലിശ മുസ്‌ലിങ്ങൾക്ക് നിഷിദ്ധമാണ്. എന്നാൽ പലിശ സ്ഥാപനങ്ങൾ കൊടുക്കുന്ന പണം ദുരിത ബാധിതർക്ക് വേണ്ടെന്ന് ”പന്നിയിറച്ചി വിരോധികൾ” പറയാത്തതെന്താണ്? പന്നിയിറച്ചി കഴിക്കുന്നതിനെക്കാൾ വലിയ പാപമല്ലേ പലിശ മുതൽ ഭക്ഷിക്കൽ? മദ്യം മുസ്‌ലിങ്ങൾക്ക് നിഷിദ്ധമാണ്. ക്രൈസ്തവർക്കോ ഹൈന്ദവർക്കോ മതപരമായി മദ്യം നിഷിദ്ധമല്ല. മദ്യപാനിക്ക് സ്വർഗ്ഗം അപ്രാപ്യമാണെന്ന് മുസ്‌ലിങ്ങളെപ്പോലെ അവർ പറയുന്നുമില്ല. മദ്യമുതലാളിമാരുടെ സംഭാവന വേണ്ടെന്ന് “പന്നിവിരുദ്ധർ ” ഉൽഘോഷിച്ചത് കണ്ടില്ല.

ഡി.വൈ.എഫ്.ഐ ഏതെങ്കിലും പ്രത്യേക മതവിശ്വാസത്തോട് ചേർന്നു നിൽക്കുന്ന സംഘടനയല്ല. അതിൽ പന്നിയിറച്ചി കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ട്. ബീഫ് കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ട്. പലിശ വാങ്ങുന്നവരും വാങ്ങാത്തവരുമുണ്ട്. ബീഫ് ചലഞ്ചും പോർക്ക് ചലഞ്ചും ഡി.വൈ.എഫ്.ഐക്ക് ഒരുപോലെയാണ്. ബീഫ് കഴിക്കുന്നവനെ തല്ലിക്കൊല്ലണമെന്ന് പറയുന്നതും പന്നിയിറച്ചി കഴിക്കുന്നവരെ വെറുക്കണമെന്ന് പറയുന്നതും തമ്മിൽ എന്തു വ്യത്യാസം? ഇടതുപക്ഷത്തിന് മതമില്ല. എല്ലാമതക്കാരെയും അത് ഉൾകൊള്ളുന്നു,’ അദ്ദേഹം കുറിച്ചു.

അതോടൊപ്പം നിയമം അനുവദിക്കുന്നതിനാൽ ധനസമാഹരണത്തിന് വേണ്ടി പോർക്ക് ചാലഞ്ചും ബീഫ് ചാലഞ്ചും ഡി.വൈ.എഫ്.ഐക്ക് നടത്താൻ ഭരണഘടനാപരമായി അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവിൽ പോലും മതവും വർഗ്ഗീയതയും കുത്തിക്കലക്കി ജനങ്ങളെ ഭിന്നിപ്പിക്കുന്ന “കുലുക്കിസർബത്ത്” ഉണ്ടാക്കി വിൽക്കുന്ന ഏർപ്പാട് ഇനിയെങ്കിലും ലീഗുകാരും ജമാഅത്തെ ഇസ്‌ലാമിക്കാരും അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Content Highlight: The left has no religion; KT Jalil