| Sunday, 30th October 2022, 11:55 pm

ഗവര്‍ണര്‍ക്കെതിരായ എല്‍.ഡി.എഫ് പ്രതിഷേധത്തിന് തുടക്കം; നവംബര്‍ 15ന് രാജ്ഭവന്റെ മുന്നില്‍ ഒരുലക്ഷം പേരെത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗവര്‍ണറുടെ വഴിവിട്ട നീക്കങ്ങള്‍ക്കെതിരെ സംസ്ഥാനവ്യാപകമായി പ്രക്ഷോഭം ചൊവ്വാഴ്ച എല്‍.ഡി.എഫ് സംഘടിപ്പിക്കും. നവംബര്‍ 2ന് തിരുവനന്തപുരം എ.കെ.ജി ഹാളില്‍ ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. നവംബര്‍ 3 മുതല്‍ 12 വരെ ക്യാമ്പസുകളില്‍ പ്രതിഷേധ സംഗമവും സംഘടിപ്പിക്കും. നവംബര്‍ 15ന് രാജ്ഭവന്റെ മുന്നില്‍ ചുരുങ്ങിയത് ഒരുലക്ഷം പേര് പങ്കെടുക്കുന്ന പ്രതിഷേധ കൂട്ടായ്മയും ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധവും എല്‍.ഡി.എഫ് സംഘടിപ്പിക്കും.

വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരിക്കാനും, വാണിജ്യവല്‍ക്കരിക്കാനുമുള്ള പരിശ്രമങ്ങള്‍ ബി.ജെ.പി അധികാരത്തിലെത്തിയ ഇടങ്ങളിലെല്ലാം നടത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര സര്‍ക്കാരിന് നേരിട്ട് ഇടപെടുന്നതിന് സംസ്ഥാന സര്‍ക്കാരുകളുടേയും, സര്‍വകലാശാലകളുടേയും അധികാരം തടസ്സം സൃഷ്ടിക്കുന്നതാണ്. ഇതിനെ മറികടക്കുന്നതിന് സംഘപരിവാര്‍ കണ്ടെത്തിയ വഴി ഗവര്‍ണമാരെ ഉപയോഗപ്പെടുത്തി വിദ്യാഭ്യാസ രംഗത്ത് ഇടപെടുക എന്നതാണെന്നും എല്‍.ഡി.എഫ് പറഞ്ഞു.

വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലാക്കാന്‍ നോക്കുന്ന ആര്‍.എസ്.എസിന്റെ കുഴലൂത്തുകാരനായി മാറിയിരിക്കുകയാണ് കേരള ഗവര്‍ണര്‍. ആര്‍.എസ്.എസ് മേധാവിയെ അങ്ങോട്ട് പോയി കണ്ടതിലൂടെ താന്‍ ആര്‍എസ്എസിന്റെ വക്താവാണ് എന്ന് പൊതുസമൂഹത്തിലുള്‍പ്പെടെ സ്വയം പ്രചരിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലാണ് ചാന്‍സിലറുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

സംസ്ഥാന സര്‍ക്കാരും നിയമസഭയും സ്വീകരിക്കുന്ന നയങ്ങളെ പിന്തുണച്ചുകൊണ്ട് പ്രവര്‍ത്തിക്കുക എന്ന രീതി ഗവര്‍ണര്‍മാര്‍ സാധാരണ സ്വീകരിക്കാറുള്ളത്. എന്നാല്‍ കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് പാസ്സാക്കുന്ന ബില്ലുകള്‍ തന്നെ ഒപ്പിടാതെ മാറ്റിവെക്കുന്ന സ്ഥിതിയുണ്ടായി.

ഓര്‍ഡിനന്‍സിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് മന്ത്രിസഭ അംഗീകരിച്ച് ഒപ്പിടാന്‍ വേണ്ടി ഗവര്‍ണര്‍ക്ക് ഫയലുകള്‍ അയച്ചിരുന്നു. ഓര്‍ഡിനന്‍സിന്റെ കാലാവധി തീരുന്നതുവരെ ഒപ്പിടാതെ അവ മാറ്റിവച്ചു. കാലാവധി കഴിഞ്ഞ ശേഷം ഫയല്‍ മടക്കി അയച്ചു. ഇത്തരത്തില്‍ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിക്കുക എന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്.

ആര്‍.എസ്.എസിന്റെ അജണ്ടകളെ സ്ഥാപിക്കുന്നതില്‍ താന്‍ വിദഗ്ധനാണെന്ന് തെളിയിച്ച് പുതിയ സ്ഥാനങ്ങള്‍ നേടാനുള്ള പ്രകടനങ്ങളാണ് ഇപ്പോള്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ കഴിഞ്ഞകാല ചരിത്രം ഇത്തരത്തില്‍ സ്ഥാനമാനങ്ങള്‍ക്കായി രാഷ്ട്രീയ പാര്‍ടികള്‍ മാറിമാറി എത്തിയതിന്റേതാണ്.

ഗവര്‍ണറുടെ ഓഫീസില്‍ ചരിത്രത്തിലാധ്യമായി ഒരു ആര്‍എസ്എസുകാരനെ തന്റെ ഓഫീസില്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമിച്ചു. ഗവര്‍ണറും മന്ത്രിസഭയും പരസ്പര വിശ്വാസത്തില്‍ പൂരകമായി പ്രവര്‍ത്തിക്കേണ്ടതാണ്. തന്റെ സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത് എന്നാണ് ഗവര്‍ണര്‍ കരുതേണ്ടത്. ഭരണഘടനാപദവി വഹിക്കുന്നവര്‍ക്ക് പക്വതയോടെയും പരിപാവനതയോടെയും ഭരണഘടനാ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ കഴിയണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

CONTENT HIGHLIGHT:  The LDF will organize a state-wide protest against the governor’s misguided moves on Tuesday

We use cookies to give you the best possible experience. Learn more