| Friday, 11th October 2024, 6:54 pm

ഒളിംപിക് അസോസിയേഷന് തിരിച്ചടി; കായിക താരങ്ങള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കി രാജ്യാന്തര ഒളിംപിക് കമ്മിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് തിരിച്ചടി. ഇന്ത്യന്‍ താരങ്ങള്‍ക്ക് നല്‍കിയിരുന്ന ധനസഹായം നിര്‍ത്തലാക്കി രാജ്യാന്തര ഒളിംപിക് കമ്മിറ്റി. വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ട് നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി.

ധനസഹായം തടയുന്ന നീക്കം കായിക താരങ്ങളുടെ പരിശീലനത്തെ സാരമായി ബാധിക്കുന്നതാണ്. അസോസിയേഷനിലെ ആഭ്യന്തര തര്‍ക്കങ്ങളില്‍ ആശങ്കയുണ്ടെന്നും കമ്മിറ്റി അറിയിച്ചു.

വിഷയത്തില്‍ ഒക്ടോബര്‍ എട്ടിന് ഐ.ഒ.സി എക്സിക്യൂട്ടീവ് ബോര്‍ഡ് യോഗം കൂടുകയും തുടര്‍ന്ന് ഇന്ന് വൈകുന്നേരത്തോടെ തീരുമാനം ഒളിംപിക് അസോസിയേഷനെ അറിയിക്കുകയുമായിരുന്നു.

‘അസോസിയേഷനുള്ളില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യം അനിശ്ചിതത്വം സൃഷ്ടിക്കുന്നതാണ്. ഇക്കാര്യത്തില്‍ വ്യക്തത ആവശ്യമാണ്. അതിനാല്‍ തന്നെ കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച തീരുമാനങ്ങളില്‍ മാറ്റമുണ്ടാകില്ല,’ എന്നാണ് എന്‍.ഒ.സി റിലേഷന്‍സ് ആന്റ് ഒളിംപിക് സോളിഡാരിറ്റി ഡയറക്ടര്‍ ജെയിംസ് മക്ലിയോഡ് അറിയിച്ചത്.

ആഭ്യന്തര തര്‍ക്കങ്ങളെ കുറിച്ച് ഏതാനും കക്ഷികള്‍ അറിയിച്ച വിശദാംശങ്ങള്‍ ശ്രദ്ധയിലുണ്ടെന്നും ഐ.ഒ.സി അറിയിച്ചിട്ടുണ്ട്. കത്തിലൂടെയാണ് ഐ.ഒ.സി ഒളിംപിക് അസോസിയേഷനെ വിവരം അറിയിച്ചിരിക്കുന്നത്.

ഒളിംപിക് സോളിഡാരിറ്റി ഫണ്ടില്‍ നിന്ന് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ദേശീയ അപെക്സ് സ്പോര്‍ട്സ് ബോഡിക്ക് പ്രതിവര്‍ഷം 8.50 കോടി രൂപ ലഭിച്ചതായി ഒളിംപിക് അസോസിയേഷന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

എന്നാല്‍ ഇനിമുതല്‍ രാജ്യത്തെ കായിക താരങ്ങള്‍ ഈ ധനസഹായം ലഭിക്കില്ലെന്നാണ് ഐ.ഒ.സി അറിയിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തേക്കുള്ള സാമ്പത്തിക റിപ്പോര്‍ട്ട് കൈമാറണമെന്നും തുടര്‍ന്ന് മാത്രമേ പ്രസ്തുത വിഷയത്തില്‍ ഒരു തീരുമാനമുണ്ടാവുള്ളുവെന്നും ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി.ഉഷയെ പുറത്താക്കാന്‍ അസോസിയേഷന്‍ അംഗങ്ങള്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കാനൊരുങ്ങിയിട്ടുണ്ട്. ഈ മാസം 25ന് ചേരുന്ന യോഗത്തില്‍ 26-ാമത്തെ വിഷയമായി പ്രമേയം അവതരിപ്പിക്കാനാണ് തീരുമാനം.

എക്സിക്യൂട്ടീവ് സമിതിയിലെ 15ല്‍ 12 പേരും ഉഷയ്ക്ക് എതിരാണെന്നാണ് സൂചന. ഒളിമ്പിക്സ് നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് പ്രധാനമായും ഉഷയ്ക്കെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ഒളിമ്പിക്സ് നടത്തിപ്പിനായി കൂടുതല്‍ പണം ചെലവഴിച്ചു, റിലയന്‍സ് ഗ്രൂപ്പിന് അധിക ആനുകൂല്യങ്ങള്‍ നല്‍കിയത് വഴി അസോസിയേഷന് 24 കോടിയുടെ നഷ്ടം വരുത്തി, പല വിഷയങ്ങളിലും ഏകപക്ഷീയമായി തീരുമാനമെടുത്തു എന്നീ ആരോപണങ്ങളാണ് ഉഷയ്ക്ക് നേരെ ഉയര്‍ന്നത്.

Content Highlight: The International Olympic Committee stopped the financial support to the Indian athletes

We use cookies to give you the best possible experience. Learn more