| Friday, 26th January 2024, 7:00 pm

തെളിവുകള്‍ നശിപ്പിക്കരുത്; വംശഹത്യാ കേസ് തള്ളിക്കളയാന്‍ കഴിയില്ലെന്ന് ഇസ്രഈലിനോട് അന്താരാഷ്ട്ര നീതി ന്യായ കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹേഗ്: ഇസ്രഈലിനെതിരായ ദക്ഷിണാഫ്രിക്കയുടെ വംശഹത്യ കേസില്‍ ആദ്യ വിധി പുറപ്പെടുവിച്ച് അന്താരാഷ്ട്ര നീതി ന്യായ കോടതി. ഗസയില്‍ ഇസ്രഈല്‍ ഭരണകൂടം നടത്തുന്നത് വംശഹത്യയാണോ എന്നതില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും എന്നാല്‍ ഈ വിഷയത്തില്‍ വിധി പ്രഖ്യാപിക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ കേസ് തള്ളിക്കളയാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

വാദത്തിനിടയില്‍ ഗസയില്‍ ഇസ്രഈല്‍ പാലിക്കേണ്ട താത്കാലിക നടപടികളുടെ പട്ടിക കോടതി പുറത്തുവിടുകയുണ്ടായി. ഗുരുതരമായ രീതിയില്‍ ശാരീരികവും മാനസികവുമായി പരിക്കേല്‍പ്പിക്കുന്നതും നാശങ്ങള്‍ വരുത്തുന്നതും കൊലപതകങ്ങളും തടയണമെന്ന് അന്താരാഷ്ട്ര നീതി ന്യായ കോടതി ഇസ്രഈലിനോട് ആവശ്യപ്പെട്ടു.

വംശഹത്യയ്ക്ക് പ്രേരിപ്പിക്കുന്നവരെ ശിക്ഷിക്കണമെന്നും വംശഹത്യയുടെ തെളിവുകള്‍ നശിപ്പിക്കുന്ന ഭരണകൂടത്തിന്റെയും മറ്റുള്ളവരുടെയും നീക്കം തടയപ്പെടണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഗസയിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രഈല്‍ ഗസയില്‍ വംശഹത്യ നടത്തുന്നുവെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം വിധി പറയാന്‍ കഴിയില്ലെന്നും ആക്കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സമയമെടുക്കുമെന്നും കോടതി ഊന്നിപ്പറഞ്ഞു.

കേസില്‍ വിധി പറയാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്നും ഫലസ്തീനികളെ സംരക്ഷിക്കാന്‍ കൂടുതല്‍ നടപടികള്‍ ഇസ്രഈല്‍ കൈക്കൊള്ളണമെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ വെടിനിര്‍ത്തലിന് ഉത്തരവിടുന്നതില്‍ നിന്ന് കോടതി വിട്ടുനിന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒരു മാസത്തിനകം കോടതിയില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഇസ്രഈലിന് അന്താരാഷ്ട്ര നീതി ന്യായ കോടതി മുന്നറിയിപ്പ് നല്‍കി.

അതേസമയം അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ വിധിയില്‍ പ്രതികരിച്ച് ഇസ്രഈല്‍ രംഗത്തെത്തി. കോടതി മുന്നോട്ടുവെച്ച ആവശ്യങ്ങളുടെ പട്ടിക തങ്ങളെ പ്രതിരോധരഹിതരാക്കുന്നുവെന്ന് ഇസ്രഈല്‍ പറഞ്ഞു. അടിയന്തര നടപടികള്‍ കോടതി തള്ളിക്കളയണമെന്നും ഇസ്രഈല്‍ നേതൃത്വം ആവശ്യപ്പെട്ടു.

നിലവിലെ ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 25,520 ആയി വര്‍ധിച്ചുവെന്നും 63,367 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.

Content Highlight: The International Court of Justice has issued its first verdict in the genocide case

We use cookies to give you the best possible experience. Learn more