| Saturday, 13th January 2024, 8:22 am

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് സ്‌ക്വാഡ് പ്രഖ്യാപിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

അഫ്ഗാനിസ്ഥാന്‍ പരമ്പരക്ക് ശേഷം ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ നടക്കാനിരിക്കുകയാണ്. ഇതിനോടകം ആദ്യ രണ്ട് ടെസ്റ്റ് ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു.
2024ലെ ഇംഗ്ലണ്ട് പര്യടനം ജനുവരി, ഫെബ്രുവരി, മാര്‍ച്ച് എന്നീ മാസങ്ങളിലായി നടക്കും.

ആദ്യ ടെസ്റ്റ് മത്സരം ജനുവരി 25 മുതല്‍ 29 വരെ ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലും രണ്ടാം ടെസ്റ്റ് ഫെബ്രുവരി രണ്ട് മുതല്‍ ആറ് വരെ വിശാഖപട്ടണത്തെ ഡോക്ടര്‍ വൈ.എസ് രാജശേഖര റെഡ്ഡി എ.സി.എ- വി.ഡി.സി.എ ക്രിക്കറ്റ് അസോസിയേഷനിലും നടക്കും.

ഫെബ്രുവരി 15 മുതല്‍ 19 വരെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്. ഇതിനായി ടീമുകള്‍ രാജ്‌കോട്ടിലേക്ക് എത്തിച്ചേരും. ശേഷം നാലാം ടെസ്റ്റിനായി റാഞ്ചിയിലേക്കും. ഫെബ്രുവരി 23 മുതല്‍ 27 വരെ ജെ.എസ്.സി.എ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം.

പരമ്പരയിലെ അവസാന ടെസ്റ്റ് മാര്‍ച്ച് ഏഴിന് ആരംഭിക്കും. ധര്‍മ്മശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം.

സ്‌ക്വാഡില്‍ മുന്‍നിരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍, ശുഭ്മന്‍ ഗില്‍ തുടങ്ങിയ താരങ്ങളുണ്ട്.

രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണ് സ്പിന്‍ നിരയിലെ സീനിയേഴ്‌സ്.

2021ല്‍ ഇംഗ്ലണ്ട് ഇന്ത്യയില്‍ നാല് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ 3-1 ന് തോല്‍വി വഴങ്ങിയിരുന്നു. 2021- 22 വര്‍ഷങ്ങളില്‍ ഇരുവരും തമ്മിലുള്ള അവസാന ടെസ്റ്റ് പരമ്പര 2-2 എന്ന നിലയിലും അവസാനിച്ചു.

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലെ സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യസ്വസി ജയ്സ്വാള്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), കെ.എസ് ഭരത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ (വിസി), അവേഷ് ഖാന്‍.

അതേസമയം ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള 16 ടീമിനെ ഇംഗ്ലണ്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Content Highlight: The Indian squad against England has been announced

We use cookies to give you the best possible experience. Learn more