| Friday, 21st July 2023, 9:17 am

മണിപ്പൂരില്‍ സത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവം; മുഖ്യപ്രതിയുടെ വീട് കത്തിച്ച് ഗ്രാമീണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: മണിപ്പൂരില്‍ കുകി വനിതകളെ ബലാത്സംഗം ചെയ്ത് നഗ്നരാക്കി നടത്തിയ സംഭവത്തിലെ മുഖ്യ പ്രതിയുടെ വീട് കത്തിച്ച് ഗ്രാമവാസികള്‍. മുഖ്യ പ്രതിയായ ഹെരാദാസിന്റെ വീടാണ് ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം കത്തിച്ചത്.

മെയ്തി സമുദായക്കാരാണ് ഹെരാദാസിന്റെ വീട് കത്തിച്ചതെന്ന് ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തു.

തൗബല്‍ ജില്ലയില്‍ നിന്നുമായിരുന്നു ഹെരാദാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസ് പിടികൂടിയത്.

രണ്ട് സ്ത്രീകളെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്ത് വഴിയിലൂടെ നഗ്നരാക്കി നടത്തിക്കുന്ന വീഡിയോ ബുധനാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മെയ് നാലിന് കാങ്പോക്പി ജില്ലയിലായിരുന്നു സംഭവം നടന്നത്. സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്.

തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയ്ക്കാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളെ പിടികൂടുന്നതിനായി പന്ത്രണ്ട് അംഗ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അതിനായുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

സംഭവ നടന്ന ദിവസം 800-1000 ആളുകള്‍ ആയുധങ്ങളുമായി ബി ഫൈനോം ഗ്രാമത്തില്‍ പ്രവേശിക്കുകയും വീടിന് തീവെക്കുകയും വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. മെയ്തി വിഭാഗക്കാരാണ് പ്രതികളെന്നാണ് സംശയിക്കപ്പെടുന്നത്.

അക്രമത്തില്‍ രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ഇവരെ പിന്നീട് നോങ്പോക് സെക്മയ് പൊലീസ് സംഘം രക്ഷപ്പെടുത്തി. ആക്രമണത്തില്‍ ഒരു പുരുഷനെ ആള്‍കൂട്ടം കൊല്ലുകയും മൂന്ന് സ്ത്രീകളെ വസ്ത്രങ്ങളഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി എഫ്.ഐ.ആറില്‍ പറയുന്നു. ഇതില്‍ ഒരു സ്ത്രീയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും തടയാന്‍ ശ്രമിച്ച സഹോദരനെ കൊലപ്പെടുത്തുകയും ചെയ്തതായി എഫ്.ഐ.ആറില്‍ പറയുന്നു.

മെയ് മൂന്നിന് തുടങ്ങിയ മണിപ്പൂര്‍ കലാപത്തില്‍ ഇതുവരെ 150 ഓളം ആളുകളാണ് മരിച്ചത്. ആയിരക്കണക്കനാളുകള്‍ക്ക് വീട്ട് വിട്ട് പലായനം ചെയ്യേണ്ടിയും വന്നു.

content highlights: The incident where women were stripped naked in Manipur; Villagers burnt the main accused’s house

We use cookies to give you the best possible experience. Learn more