Kerala News
പ്രിയ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Aug 22, 09:14 am
Monday, 22nd August 2022, 2:44 pm

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല അസി. പ്രൊഫസറായുള്ള പ്രിയ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത് ഹൈക്കോടതി. പട്ടികയിലെ രണ്ടാം റാങ്കുകാരന്‍ ജോസഫ് സ്‌കറിയയുടെ ഹരജിയിലാണ് കോടതിയുടെ നടപടി.

നിയമന നടപടികളെല്ലാം സ്റ്റേ ചെയ്ത് പട്ടിക പുനപരിശോധന നടത്തണമെന്നായിരുന്നു ജോസഫ് സ്‌കറിയയുടെ ആവശ്യം. പ്രിയ വര്‍ഗീസിന്റെ അധ്യാപന പരിചയത്തിലടക്കം വീഴ്ചകളുണ്ടായിട്ടുണ്ടെന്ന് ജോസഫ് സ്‌കറിയ ഹരജിയില്‍ പറയുന്നുണ്ട്.

അസോസിയേറ്റ് പ്രൊഫസര്‍ക്കുള്ള മിനിമം യോഗ്യതയായ എട്ട് വര്‍ഷത്തെ പ്രവൃത്തിപരിചരം പ്രിയ വര്‍ഗീസിനില്ലെന്നും ഹരജിയില്‍ വാദമുണ്ടായിരുന്നു. ഈ ഹരജി പ്രാഥമികമായി പരിഗണിച്ചുകൊണ്ടാണ് നിയമന നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

പ്രിയ വര്‍ഗീസിന്റെ നിയമനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും നേരത്തെ മരവിപ്പിച്ചിരുന്നു. ചാന്‍സലറുടെ അധികാരം ഉപയോഗിച്ചായിരുന്നു ഗവര്‍ണറുടെ നടപടി. റിസര്‍ച്ച് സ്‌കോറില്‍ പിന്നിലായിരുന്ന പ്രിയ വര്‍ഗീസ് നിയമന അഭിമുഖത്തില്‍ ഒന്നാമത് എത്തിയതുമായി ബന്ധപ്പെട്ട പരാതിയിലാണ് ഗവര്‍ണറുടെ നിര്‍ണായക തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രന്‍ നല്‍കിയ വിശദീകരണം ഗവര്‍ണര്‍ തള്ളി.

അതിനിടെ, വൈസ് ചാന്‍സലര്‍ ഒരു ക്രിമിനലാണെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു. ചരിത്ര കോണ്‍ഗ്രസിനെത്തിയ തന്നെ കായികമായി നേരിടാന്‍ ശ്രമമുണ്ടായെന്നും ഇതിന് വി.സി. ഗോപിനാഥ് രവീന്ദ്രന്‍ എല്ലാ ഒത്താശയും ചെയ്തുനല്‍കിയെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞത്.

ഇതിനായി ദല്‍ഹിയില്‍വെച്ച് ഗൂഢാലോചന നടന്നുവെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ദല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍.