ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം നല്‍കിയില്ല; കേരളത്തിലേക്ക് നേരിട്ടെത്തുമെന്ന് ദേശീയ വനിതാ കമ്മീഷന്‍
Kerala News
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം നല്‍കിയില്ല; കേരളത്തിലേക്ക് നേരിട്ടെത്തുമെന്ന് ദേശീയ വനിതാ കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd September 2024, 2:25 pm

ന്യൂദല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടിക്കൊരുങ്ങി ദേശീയ വനിതാ കമ്മീഷന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിനെ തുടര്‍ന്ന് കേരളത്തിലേക്ക് നേരിട്ടെത്തുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ വ്യക്തമാക്കി.

ഹേമ കമ്മിറ്റിയുടെ പൂര്‍ണരൂപം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കത്തെഴുതിയതായും എന്നാല്‍ ഇതുവരെ മറുപടി ലഭിച്ചില്ലെന്നും വനിതാ കമ്മീഷന്‍ പറഞ്ഞു. കേരളത്തിലെത്തി അതിജീവിതകളില്‍ നിന്നും നേരിട്ട് മൊഴിയെടുക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

ദേശീയ വനിതാ കമ്മീഷന്‍ അംഗങ്ങളുടെ നേരിട്ട് കണ്ട് അതിജീവിതകള്‍ക്ക് പരാതി നല്‍കാനും അവസരമുണ്ടാകുമെന്നും കമ്മീഷന്‍ അറിയിച്ചു. കമ്മീഷനിലെ രണ്ടോ മൂന്നോ അംഗങ്ങള്‍ മാത്രമേ കേരളത്തില്‍ എത്തുകയുള്ളുവെന്നും കമ്മീഷന്‍ അറിയിച്ചു. എന്നാല്‍ മറ്റ് നടപടി ക്രമങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല.

റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ കേരള ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. എന്നാല്‍ അയച്ച കത്തില്‍ മറുപടിയൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് കേരളത്തിലെത്തി ഇരയാക്കപ്പെട്ടവരുടെ മൊഴിയെടുക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്.

ബി.ജെ.പി നേതാക്കളായ സന്ദീപ് വചസ്പതിയും പി.ഈര്‍ ശിവശങ്കറും ദേശീയ വനിതാ കമ്മീഷന് ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരുന്നു.

ഓഗസ്റ്റ് 30നായിരുന്നു വനിതാ കമ്മീഷന്‍ കേരള ചീഫ് സെക്രട്ടറിക്ക് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ആവശ്യപ്പെട്ട് കത്തയച്ചത്. ഒരാഴ്ചക്കകം റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ലഭ്യമാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlight: the Hema committee did not provide the full version of the report; the national commission for women will come directly to Kerala