ഗവര്‍ണറുടെ നിലപാട് ദുരൂഹം, സര്‍ക്കാറും ഗവര്‍ണറും ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കണം: കോടിയേരി ബാലകൃഷ്ണന്‍
Kerala News
ഗവര്‍ണറുടെ നിലപാട് ദുരൂഹം, സര്‍ക്കാറും ഗവര്‍ണറും ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കണം: കോടിയേരി ബാലകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th December 2021, 10:27 am

തിരുവനന്തപുരം: സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണറുടെ നിലപാട് ദുരൂഹമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണര്‍ ഇങ്ങനെയൊരു നിലപാട് സ്വീകരിക്കേണ്ട സാഹചര്യമില്ലെന്ന് കോടിയേരി പറഞ്ഞു.

ചാന്‍സലര്‍ പദവിയിലിരിക്കുന്നയാള്‍ക്ക് വിവേചനാധികാരമുണ്ട്. ഒരുതരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങേണ്ട ആളല്ല ചാന്‍സലര്‍. ഗവര്‍ണറുമായി ഈ വിഷയത്തില്‍ ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ല.

ഗവര്‍ണറും സര്‍ക്കാറും ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണ്. ഗവര്‍ണര്‍ തന്നെ ചാന്‍സലറായി തുടരണമെന്നാണ് സര്‍ക്കാറിന്റെ ആഗ്രഹമെന്ന് കോടിയേരി പറഞ്ഞു.

അതേസമയം, വി.സിമാരുടെ നിയമനം കക്ഷി രാഷ്ട്രീയപരമായല്ല നടത്തുന്നതെന്നും അക്കാദമിക മികവുള്ള വി.സിമാരാണ് കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.

ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ നല്ല ബന്ധമാണ്. അദ്ദേഹത്തിന് മോശമായ രീതിയിലുള്ള ഒന്നും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

യൂണിവേഴ്സിറ്റികളുടെ ചാന്‍സിലര്‍ സ്ഥാനം സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. അത് ഗവര്‍ണര്‍ തന്നെ കൈകാര്യം ചെയ്യണം എന്ന് തന്നെയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇപ്പോഴുള്ള നിലപാടില്‍ നിന്ന് ഗവര്‍ണര്‍ പിന്നോട്ട് പോകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

ഗവര്‍ണറുടെ പരസ്യപ്രസ്താവന ദുഖകരമാണ്. കേരളം ഒട്ടും മുന്നോട്ടുപോകരുതെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് സഹായകരമാകുന്ന നിലപാട് ഗവര്‍ണര്‍ സ്വീകരിക്കരുത്. മനസാക്ഷിക്ക് വിരുദ്ധമായി ഗവര്‍ണര്‍ എന്തെങ്കിലും ചെയ്യണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്.

അതേസമയം, സര്‍ക്കാറുമായി ഏറ്റമുട്ടലിനില്ലെന്നും ഉന്നത വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയ ഇടപെടലിനെക്കുറിച്ചുള്ള തന്റെ നിലപാടില്‍ മാറ്റമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

മുഖ്യമന്ത്രി പറയുന്നത് മുഖ്യമന്ത്രിയുടെ അഭിപ്രായമാണ്. തന്റെമേല്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങളായിരുന്നു ഗവര്‍ണര്‍ കത്തില്‍ ഉന്നയിച്ചിരുന്നത്.

സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന പരമാധികാര പദവി വേണമെങ്കില്‍ താന്‍ ഒഴിഞ്ഞു തരാമെന്നും സര്‍ക്കാറിന് വേണമെങ്കില്‍ തന്നെ നീക്കം ചെയ്യാമെന്നുമായിരുന്നു ഗവര്‍ണര്‍ കത്തില്‍ പറഞ്ഞിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: The governor’s statement is a mystery; Kodiyeri Balakrishnan