| Wednesday, 11th September 2024, 2:45 pm

പി.വി അന്‍വറിന്റെ ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എ.ഡി.ജി.പി അജിത്ത് കുമാറിനെതിരായ ആരോപണത്തില്‍ പി.വി അന്‍വര്‍ ഉന്നയിച്ച ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ മുഖ്യമന്ത്രിയോട് അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള സംഘം ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തല്‍ നടത്തിയെന്ന റിപ്പോര്‍ട്ടുകളും താന്‍ ഫോണ്‍ ചോര്‍ത്തിയെന്ന പി.വി അന്‍വറിന്റെ വെളിപ്പെടുത്തലുകളും ഗൗരവകരമാണെന്ന് പറഞ്ഞ ഗവര്‍ണര്‍ അടിയന്തരമായി ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സര്‍ക്കാരിന് പുറത്തുള്ള ചിലര്‍ സര്‍ക്കാരിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നതായി ഗവര്‍ണര്‍ ആരോപിച്ചതായി രാജ്ഭവന്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നുണ്ട്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടേയും ഫോണ്‍ പൊലീസ് ചോര്‍ത്തുന്നത് സുപ്രീം കോടതിയുടെ ഉത്തരവുകളുടേയും മാര്‍ഗ നിര്‍ദേശങ്ങളുടേയും നഗ്നമായ ലംഘനമാണ്.

അതുപോലെ തന്നെ നിയമസഭയിലെ ഒരു എം.എല്‍.എ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഫോണ്‍ സംഭാഷണം ചോര്‍ത്തിയത് ഗുരുതരമായ കുറ്റമാണെന്നും ഗവര്‍ണറുടെ കത്തില്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ ചില വ്യക്തികള്‍ അനധികൃതമായി സര്‍ക്കാരിന്റെ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നത് ജനങ്ങളുടെ നിയമപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് പറഞ്ഞ ഗവര്‍ണര്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ അടിയന്തര നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlight: The Governor has asked for an investigation into the phone hacking

We use cookies to give you the best possible experience. Learn more