| Friday, 11th March 2022, 7:21 am

രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്; നികുതികള്‍ കൂട്ടിയേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. സാമ്പത്തികമായി ശക്തി പകരുന്ന വികസനദിശയുള്ള ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് കെ.എന്‍. ബാലഗോപാല്‍. കേരളത്തെ കൂടുതല്‍ മുന്നോട്ട് നയിക്കുന്ന സമീപനങ്ങളാകും ബജറ്റില്‍ ഉണ്ടാകുകയെന്ന് മന്ത്രി പറഞ്ഞു.

എല്ലാ സാധ്യതയും പ്രയോജനപ്പെടുത്തി സമഗ്രവും സര്‍വതല സ്പര്‍ശിയുമായ വികസനമാണ് ലക്ഷ്യമിടുന്നതെന്നും കേരളത്തിലെ എല്ലാ വിഭാഗം ജനത്തിന്റേയും ജീവിതം മെച്ചപ്പെടുത്തുന്ന രീതിയിലുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കാലത്തെ സാമ്പത്തിക മരവിപ്പ് മറികടക്കാന്‍ ഉചിതമായ ഇടപെടല്‍ ഉണ്ടാകും. ആരോഗ്യ- കാര്‍ഷിക രംഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

നല്ല മണ്ണും ജലവും വെളിച്ചവും തൊഴില്‍ വൈദഗ്ധ്യവും മനുഷ്യവിഭവവും ഫലപ്രദമായി ഉപയോഗിക്കുന്നതിനാകും മുന്‍ഗണന. ത്വരിത വികസനത്തിനൊപ്പം കാല്‍ നൂറ്റാണ്ടില്‍ കേരളത്തെ വികസിത രാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കര്‍മപരിപാടികള്‍ക്കാണ് സര്‍ക്കാര്‍ രൂപം നല്‍കുന്നതെന്നും മന്ത്രി പറയുന്നു.

വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയെ ഉപയോഗപ്പെടുത്തി കൂടുതല്‍ തൊഴിലും ഉല്‍പാദനവും ലക്ഷ്യമിടുന്നു. കൃഷി, വ്യവസായം, മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണം തുടങ്ങിയ മേഖലകളിലെല്ലാം കുതിച്ചുചാട്ടമുണ്ടാകണം. വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനാകുന്ന പദ്ധതികള്‍ രൂപപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

രാവിലെ ഒമ്പത് മണിക്കാണ് ബജറ്റ് പ്രസംഗം ആരംഭിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാറിന്റേയും ധനമന്ത്രിയുടേയും ആദ്യ സമ്പൂര്‍ണ ബജറ്റാണിത്.

കെ.എന്‍. ബാലഗോപാലിന്റെ രണ്ടാം ബജറ്റാണിത്. കഴിഞ്ഞ തവണ അവതരിപ്പിച്ച ആദ്യ ബജറ്റ് മുന്‍ ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റിന്റെ അനുബന്ധമായിരുന്നു. അതിനാല്‍ ബജറ്റ് അവതരണത്തിന് ദൈര്‍ഘ്യം വളരെ കുറവായിരുന്നു. എന്നാല്‍ ഇത്തവണ ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും ബജറ്റ് അവതരണം നീളുമെന്നാണ് സൂചന.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയൊണ് ബജറ്റ് അവതരണം നടക്കുന്നത്. ചെലവുകള്‍ കുറയ്ക്കാന്‍ കഴിയാത്തതിനാല്‍ വരുമാനം ഉയര്‍ത്തുക എന്നതാണ് സംസ്ഥാനത്തിന് മുന്നിലെ മാര്‍ഗം. അതിനാല്‍ വരുമാന വര്‍ധനവിനുള്ള നടപടികള്‍ ബജറ്റില്‍ ഉണ്ടാകും.

സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസും ഭൂമിയുടെ ന്യായ വിലയും വര്‍ധിപ്പിച്ചേക്കും. ഭൂമിയുടെ ഉപയോഗം അനുസരിച്ച് ഭൂനികുതി പരിഷ്‌കരിക്കുന്നതും പരിഗണനയില്‍ ഉണ്ട്. മറ്റുള്ള നികുതികള്‍ തല്‍കാലം വര്‍ധിപ്പിച്ച് ജനങ്ങളില്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കാന്‍ സാധ്യതയില്ല. പകരം നികുതി പിരിവ് കൂടുതല്‍ കാര്യക്ഷമമാക്കാനാണ് സാധ്യത.


Content Highlights: The first full budget of the second Pinarayi government today; Taxes may increase

We use cookies to give you the best possible experience. Learn more